കോഴി :കൂടുനിര്‍മ്മാണം

മുട്ടക്കോഴികളെ വളര്‍ത്താനുള്ള നിര്‍മ്മിക്കുവാനുള്ള സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
1. മുട്ടയ്‌ക്കും ഇറച്ചിക്കും വിപണനസാധ്യതയുള്ള സ്ഥലത്തുവേണം കൂടു നിര്‍മ്മിക്കാന്‍
2. കോഴിത്തീറ്റയ്‌ക്കുള്ള അസംസ്‌കൃത വസ്‌തുക്കള്‍ ലഭ്യമാക്കണം.
3. യാത്രാസൗകര്യം, വെള്ളം, വൈദ്യുതി എന്നിവ ഉണ്ടായിരിക്കണം.
4. പൊതുജനങ്ങള്‍ക്ക്‌ പരാതിയില്ലാത്ത സ്ഥലമായിരിക്കണം.
5. ഭാവിവികസനത്തിനുകൂടി സൗകര്യമുള്ള സ്ഥലമായിരിക്കണം.
6. കിഴക്കുപടിഞ്ഞാറുദിശയില്‍ ഷെഡ്ഡ്‌ പണിയാനുള്ള സൗകര്യമുണ്ടാക്കണം.
മുട്ടക്കോഴികള്‍ക്ക്‌ കിഴക്കുപടിഞ്ഞാറു ദിശയില്‍ വേണം കൂടുനിര്‍മ്മിക്കാന്‍. കോഴികളുടെ എണ്ണത്തിനനുസരിച്ച്‌ നീളം വ്യത്യാസപ്പെടുത്താം. എന്നാല്‍ കെട്ടിടത്തിന്റെ വീതി വീതി 4.5-9 മീറ്റര്‍ ആണ്‌ വേണ്ടത്‌. വീതി അധികമായാല്‍ കൂട്ടില്‍ കാറ്റ്‌ കുറയും. ഒന്‍പത്‌ മീറ്ററില്‍ കൂടുതല്‍ വീതിയുണ്ടായാലാണ്‌ ഈ പ്രശ്‌നം അനുഭവപ്പെടുന്നത്‌. ചുമരിന്റെ ഉയരം 1.8-3.6 മീറ്റര്‍വരെയാകാം. കെട്ടിടത്തിനകത്ത്‌ 500 കോഴികള്‍ക്കുള്ള കള്ളി തിരിക്കാവുന്നതാണ്‌. ഓരോ കള്ളിക്കും പ്രത്യേകം വാതില്‍ കൊടുക്കണം.
30-40 മുട്ടക്കോഴികളെ വളര്‍ത്താനായി 5മീ. x3മീ. വലിപ്പത്തിലുള്ള കൂടുമതിയാകും. തറ മണ്‍നിരപ്പില്‍നിന്നും 25 സെ.മീ. ഉയരത്തില്‍ പണിയണം. അടുക്കളമുറ്റത്തു കോഴി വളര്‍ത്തുന്നതിനായി ചെറിയ കൂടുകള്‍ നിര്‍മ്മിക്കുവാന്‍ കഴിയും. 120 സെ.മീ. x90 സെ.മീ.x 60 സെ.മീ വലിപ്പത്തിലുള്ള ഒരു കൂട്ടില്‍ 10 കോഴികളെ വളര്‍ത്താം. മരംകൊണ്ട്‌ ഇത്തരത്തിലുള്ള കൂടുണ്ടാക്കാം.
മരമില്ലില്‍നിന്നും ലഭിക്കുന്ന ഗുണംകുറഞ്ഞ മരക്കഷണങ്ങള്‍ മാത്രം മതി. ഇത്തരം കൂടുണ്ടാക്കാന്‍ ഒന്നര അടി ഉയരത്തില്‍ 4 തൂണില്‍ വേണം കൂടു നിര്‍ത്തുവാന്‍. കാലോടുകൂടിയതും കൂടുണ്ടാക്കാന്‍ കഴിയും. മരപ്പലകള്‍ തമ്മില്‍ ഒരു ഇഞ്ച്‌ വിടവു മതിയാകും. ഓടോ ആസ്‌ബസ്റ്റോസോ കൊണ്ട്‌ മേല്‍ക്കൂരയുണ്ടാക്കാം. കൂടിന്‌ ഒരു വാതില്‍ മതിയാകും. വാതിലിന്‌ അടച്ചുപൂട്ടാനുള്ള സൗകര്യംകൂടി വേണം. ഇത്തരം കൂട്ടില്‍ മുട്ടയിടാനായി ഒരു പെട്ടികൂടി വെക്കേണ്ടിവരും. കൂടിനടിവശത്ത്‌ പ്ലാസ്റ്റിക്‌ ഷീറ്റ്‌ വിരിച്ചിട്ടാല്‍ കോഴിക്കാഷ്‌ഠം നഷ്‌ടപ്പെടാതെ എടുക്കുവാന്‍ കഴിയും. കൂട്‌ ഇടയ്‌ക്കിടെ സ്ഥലം മാറ്റിവെക്കുവാനുംകഴിയും.
 

കെട്ടിടം ഡീപ്പ്‌ ലിറ്റര്‍ സമ്പ്രദായത്തില്‍


ഒരേ വര്‍ഗത്തിലും പ്രായത്തിലുമുള്ള കോഴികളെ നിലത്തുവിരിച്ച ലിറ്ററില്‍ വളര്‍ത്തുന്ന രീതിയാണ്‌ ഡീപ്പ്‌ ലിറ്റര്‍ സമ്പ്രദായമെന്നു പറയുന്നത്‌. ഡീപ്പ്‌ ലിറ്റര്‍ സമ്പ്രദായത്തിനാവശ്യമായ കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ അവ കഴിവതും ഗൃഹപരിസരങ്ങളില്‍നിന്നും സുമാര്‍ 50 അടി (15 മീറ്റര്‍) അകലെയായി നിര്‍മ്മിക്കുന്നതാണ്‌ കൂടുതല്‍ സൗകര്യപ്രദം. വേണ്ടത്ര വെളിച്ചം കിട്ടുന്നതും വെള്ളം ലഭ്യമുള്ളതുമായ സ്ഥലത്തായിരിക്കണം കെട്ടിടം നിര്‍മ്മിക്കുന്നതിനായി തെരഞ്ഞെടുക്കേണ്ടത്‌. കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ കെട്ടിടത്തിന്റെ അടിത്തറ കല്ലുകൊണ്ടു കെട്ടിയതും ഭൂനിരപ്പില്‍നിന്നും ഒരടി ഉയരത്തിലുള്ളതുമായിരിക്കണം. അടിത്തറ സിമന്റുകൊണ്ട്‌ കെട്ടുകയും അവയുടെ നിര്‍മ്മാണ സമയത്ത്‌ പാര്‍ശ്വങ്ങളില്‍ കമ്പിവല ഭൂനിരപ്പിന്‌ ഒരടി താഴെ കുഴിച്ചിടുകയും ചെയ്‌താല്‍ എലിയുടെ ശല്യം കുറയ്‌ക്കാന്‍ ഉപകാരപ്രദമായിരിക്കും. അതുപോലെ മണ്‍തറ ഉപയോഗിക്കാമെങ്കിലും കോണ്‍ക്രീറ്റ്‌ ചെയ്യുന്നത്‌ ലിറ്റര്‍ നനയാതെ സൂക്ഷിക്കാനും എലികള്‍ ഭൂമിക്കടിയില്‍ക്കൂടി തുരന്നു കെട്ടിടത്തിനുള്ളില്‍ കയറാതിരിക്കാനും എളുപ്പം വൃത്തിയാക്കാനും സഹായകരമാണ്‌. കെട്ടിടത്തിന്റെ വീതി 30 അടി (9 മീ.) യില്‍ കൂടുന്നത്‌ ഫലപ്രദമായ വായുഗതാഗതത്തിന്‌ അനുയോജ്യമല്ല. കെട്ടിടത്തിന്റെ മോന്തായത്തിന്‌ 11 അടി (8.3 മീ) ഉയരവും മേല്‍ക്കൂരയും ഭിത്തിയും ചേരുന്ന സ്ഥലത്തിന്‌ 6 അടി (1.8 മീ.) ഉയരവും ഉണ്ടായിരിക്കണം. വര്‍ഷകാലത്തെ മഴ കെട്ടിടത്തിനുള്ളില്‍ അടിച്ചുകയറാതിരിക്കാനും ശക്തമായ സൂര്യരശ്‌മി അകത്ത്‌ വീഴുന്നത്‌ തടയുവാനും മേല്‍ക്കൂര ഭിത്തിയില്‍നിന്നും 3.3 അടി (100 സെ.മീ.) പുറത്തേക്കുന്തി നില്‍ക്കുന്ന രീതിയില്‍ വേണം പണിയുവാന്‍. മേല്‍ക്കൂരയുടെ ചായ്‌വ്‌ പത്തിന്‌ ഒന്ന്‌ എന്ന അനുപാതത്തില്‍ നിര്‍മ്മിക്കുന്നത്‌ തടസ്സമില്ലാതെ മഴവെള്ളം കൂരയില്‍നിന്നൊലിച്ചു പോകുവാന്‍ സഹായകമാകും. കൂര മേയുവാന്‍ ഓട്‌, ആസ്‌ബസ്റ്റോസ്‌, ലിറ്റ്‌റൂഫ്‌ എന്നിവയോ ഓലയോ ഉപയോഗിക്കാവുന്നതാണ്‌. ഓല ഉപയോഗിച്ചു മേയുമ്പോള്‍ അത്‌ പ്രതിവര്‍ഷം മാറ്റേണ്ടതുണ്ടെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌. ഓലമേഞ്ഞശേഷം പ്ലാസ്റ്റിക്‌ ഷീറ്റ്‌ ഉപയോഗിച്ച്‌ മൂടിയാല്‍ 2-3 വര്‍ഷവരെ ഉപയോഗിക്കാം.
കെട്ടിടത്തിലെ പാര്‍ശ്വഭിത്തികള്‍ 2 അടി (60 സെ.മീ.) ഉയരത്തില്‍ കെട്ടി ബാക്കി ഭാഗങ്ങള്‍ കമ്പിവലയോ എക്‌സ്‌പാന്റഡ്‌ മെറ്റല്‍ വലയോ ഉപയോഗിച്ച്‌ മറയ്‌ക്കാവുന്നതാണ്‌. കമ്പിവല 2.5 സെ.മീ. x2.5 സെ.മീ. നീളമുള്ളതും നല്ല ബലമുള്ളതുമായിരിക്കണം. കമ്പിവലകള്‍ മരംകൊണ്ടുണ്ടാക്കിയ ചട്ടക്കൂട്ടില്‍ ഘടിപ്പിക്കുന്നത്‌ ഇവ ഏറെ നാള്‍ കേടുവരാതിരിക്കാന്‍ സഹായിക്കുന്നു. പക്ഷേ, മരംകൊണ്ടുള്ള ചട്ടങ്ങള്‍ പണിയുമ്പോള്‍ അവയ്‌ക്ക്‌ വീതി കുറവായിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. അല്ലെങ്കില്‍ കോഴികള്‍ അതില്‍ കയറിനില്‍ക്കുവാനും അതുവഴി ഭിത്തിയും പരിസരങ്ങളും മലിനപ്പെടുത്തുവാനും സാധ്യതയുണ്ട്‌. ഇത്‌ ഒഴിവാക്കേണ്ടതാണ്‌. കെട്ടിടത്തിന്‌ പുറത്തേക്കു തുറക്കുന്ന രീതിയിലുള്ള ഒരു വാതില്‍ മതിയാകും.
കൂടിന്റെ തറയില്‍ അറക്കപ്പൊടി, ചിന്തേര്‌, ഉണങ്ങിയ കരിമ്പിന്‍ചണ്ടി, ഉമി, നുറുക്കിയ വൈക്കോല്‍ എന്നിവ അതാതു സ്ഥലങ്ങളിലെ ലഭ്യത, വില എന്നിവ കണക്കിലെടുത്ത്‌ വിരിയായി ഉപയോഗിക്കാവുന്നതാണ്‌. കോഴികളെ പാര്‍പ്പിക്കുന്നതിനുമുമ്പായി ആദ്യം 6-8 സെ.മീ. കനത്തില്‍ ലിറ്റര്‍ കൃത്യമായി നിലത്തു വിരിക്കേണ്ടതുണ്ട്‌. ഇതിനുശേഷം കോഴികളെ പാര്‍പ്പിക്കുകയും ക്രമാനുഗതമായി വിരി അഥവാ ലിറ്ററിന്റെ കനം 15-20 സെ.മീ. വരെ കൂട്ടുകയും ചെയ്യേണ്ടതാണ്‌. ഇത്‌ ആഴ്‌ചയില്‍ ഒരിഞ്ച്‌ (2.5 സെ.മീ.) എന്ന തോതില്‍ കൂട്ടുന്നത്‌ സൗകര്യപ്രമായിരിക്കും. ഈ രീതിയില്‍ 15-20 സെ.മീ. കനത്തില്‍ ലിറ്റര്‍ വിരിക്കാന്‍ ഉദ്ദേശം ഒരു ചതുരശ്രമീറ്ററിന്‌ 10 കിലോ വിരിസാധനം വേണ്ടിവരും. ലിറ്റര്‍ നനയാതെ സൂക്ഷിക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌. നനഞ്ഞ ലിറ്റര്‍ കെട്ടിടത്തിലെ ഈര്‍പ്പം വര്‍ധിപ്പിക്കുകയും അതുവഴി ഉല്‍പ്പാദനത്തെ ബാധിക്കുമെന്നുമാത്രമല്ല കോക്‌സിഡിയോസിസ്‌ തുടങ്ങിയ രോഗങ്ങളുണ്ടാവാനുള്ള അവസരം വര്‍ധിപ്പിക്കുകയും ചെയ്യും. ലിറ്റര്‍ ഈര്‍പ്പമില്ലാതിരിക്കാന്‍ അത്‌ ഇടയ്‌ക്കിടെ ഇളക്കിക്കൊടുക്കുന്നത്‌ നല്ലതാണ്‌. മഴക്കാലങ്ങളില്‍ ആഴ്‌ചയില്‍ ഒരിക്കല്‍ വീതം ഇളക്കുന്നത്‌ ആശാസ്യമാണ്‌. മഴക്കാലങ്ങളിലും വെള്ളപ്പാത്രം വെക്കുന്ന സ്ഥലങ്ങളില്‍ എല്ലാക്കാലങ്ങളിലും ലിറ്ററിലെ നനവു പരിശോധിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌. നനവുള്ള ലിറ്ററില്‍ പുതിയ ലിറ്റര്‍ വിതറുകയോ, നനഞ്ഞ ഭാഗം അപ്പാടെ മാറ്റി പുതിയ ലിറ്റര്‍ ഇടുകയോ ചെയ്യണം. കൂടാതെ നനവ്‌ പരിപഹരിക്കാന്‍ ലിറ്ററില്‍ 4 ച.മീറ്ററിന്‌ 250 ഗ്രാം എന്ന തോതില്‍ കുമ്മായം വിതറി ഇളക്കിക്കൊടുക്കുന്നത്‌ നല്ലതാണ്‌.
വിവിധ പ്രായമുള്ളവയെയും വിവിധ വര്‍ഗത്തില്‍പ്പെട്ടവയെയും പ്രത്യേകം കെട്ടിടങ്ങളില്‍ വളര്‍ത്തുന്നത്‌ രോഗബാധ പകരുന്നത്‌ തടയുവാന്‍ വളരെയേറെ സഹായിക്കും. ഇതുപോലെതന്നെ കോഴികളെ വളര്‍ത്തുന്ന കെട്ടിടങ്ങള്‍ തമ്മില്‍ 11 മീറ്റര്‍ ദൂരമുണ്ടായിരിക്കുന്നതും ഇതിന്‌ സഹായകരമാണ്‌. കോഴികളെ വളര്‍ത്തുന്ന കെട്ടിടങ്ങളില്‍ അകത്ത്‌ കടക്കുന്ന വാതിലിനു സമീപം സന്ദര്‍ശകരുടെ കാലുകള്‍ നനയ്‌ക്കാനായി അണുനാശിനി ലായനി ഒഴിച്ചുവയ്‌ക്കാനുള്ള സംവിധാനവും ഉണ്ടായിരിക്കേണ്ടതാണ്‌. ഫിനോള്‍, ഡെറ്റോള്‍, ബ്ലീച്ചിങ്‌ പൗഡര്‍ ഇവയില്‍ ഏതെങ്കിലും ഒന്ന്‌ ഇതിനായി ഉപയോഗിക്കാം. കെട്ടിടത്തില്‍ തിരിച്ചിരിക്കുന്ന കൂട്ടില്‍നിന്ന്‌ കോഴികളെ അപ്പാടെ മാറ്റുമ്പോള്‍ അവിടത്തെ വിരി (ലിറ്റര്‍) പൂര്‍ണ്ണമായും മാറ്റുകയും ആ സ്ഥലം അണുനാശിനി ഉപയോഗിച്ച്‌ വൃത്തിയാക്കുകയും വേണം.
കേജ്‌ സമ്പ്രദായത്തിന്‌ ഇന്ന്‌ കോഴി വളര്‍ത്തുന്നവരുടെയിടയില്‍ വളരെയേറെ പ്രചാരം സിദ്ധിച്ചിട്ടുണ്ട്‌. വികസിത പാശ്ചാത്യ രാജ്യങ്ങളില്‍ വളര്‍ത്തുന്ന കോഴികളില്‍ 90 ശതമാനവും കേജ്‌ സമ്പ്രദായമനുസരിച്ച്‌ വളര്‍ത്തപ്പെടുന്നവയാണ്‌. ഡീപ്പ്‌ ലിറ്റര്‍ സമ്പ്രദായത്തില്‍ വര്‍ത്തുന്നതിനേക്കാള്‍ മൂന്നോ നാലോ ഇരട്ടി കോഴികളെ ഒരു നിശ്ചിത സ്ഥലത്ത്‌ വളര്‍ത്താം എന്നതാണ്‌ ഈ സമ്പ്രദായത്തിന്റെ പ്രധാന മെച്ചം. കൂടാതെ സ്ഥലപരിമിതി കാരണം കോഴികള്‍ അവയ്‌ക്കു നല്‍കുന്ന ഊര്‍ജ്ജം പാഴാക്കാതെ ഉല്‍പ്പാദനത്തിലേക്കായി ചെലവഴിക്കുകയും അതുവഴി ഉല്‍പ്പാദനക്ഷമത, തീറ്റപരിവര്‍ത്തനശേഷി എന്നീ ഗുണങ്ങളില്‍ ഡീപ്പ്‌ ലിറ്ററില്‍ വളര്‍ത്തുന്നവയേക്കാള്‍ മെച്ചപ്പെട്ട ഫലം നല്‍കുകയും ചെയ്യുന്നു എന്നതും കേജ്‌ സമ്പ്രദായത്തിന്റെ സവിശേഷതയാണ്‌. രോഗം പകരാനുള്ള കുറഞ്ഞ സാധ്യത, വിരബാധയ്‌ക്കും മറ്റുമുള്ള സാധ്യതക്കുറവ്‌, ഓരോ കോഴിയുടെയും ഉല്‍പ്പാദനക്ഷമതയെക്കുറിച്ച്‌ അറിയുവാനുള്ള എളുപ്പം, തെരഞ്ഞു മാറ്റുന്നതിനുള്ള എളുപ്പം, ശുചിയായ മുട്ടയുല്‍പ്പാദനം എന്നിവയും ഈ സമ്പ്രദായത്തിന്റെ മെച്ചങ്ങളാണ്‌.
കേജ്‌ സമ്പ്രദായത്തില്‍ പ്രാരംഭമുതല്‍ മുടക്കു കൂടുതലാണെങ്കിലും ദീര്‍ഘകാലസേവനം, മുന്തിയ ഉല്‍പ്പാദനക്ഷമത, കൂടുതല്‍ കോഴികളെ പാര്‍പ്പിക്കാനുള്ള സൗകര്യവും തന്നിമിത്തമുണ്ടാകുന്ന അധിക വരവും കണക്കിലെടുക്കുമ്പോള്‍ വ്യാവസായികാടിസ്ഥാനത്തില്‍ ധാരാളം കോഴികളെ വളര്‍ത്താനുദ്ദേശിക്കന്ന കോഴിവളര്‍ത്തലുകാര്‍ക്ക്‌ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കേജ്‌ സമ്പ്രദായം ഡീപ്പ്‌ ലിറ്റര്‍ സമ്പ്രദായത്തേക്കാള്‍ മെച്ചപ്പെട്ടതായിരിക്കും.
കേജ്‌ സമ്പ്രദായത്തില്‍ എല്ലാ പ്രായത്തിലുള്ള കോഴികളെയും വളര്‍ത്താം. പ്രായാനുസൃതമായ കേജുകള്‍ വേണമെന്നു മാത്രം. ഇന്ത്യയില്‍ കേജ്‌സമ്പ്രദായത്തില്‍ കോഴികളെ വളര്‍ത്തുന്നവര്‍ മിക്കവാറും മുട്ടയിടുന്ന പ്രായം വരെ കുഞ്ഞുങ്ങളെ ഡീപ്പ്‌ ലിറ്റര്‍ സമ്പ്രായത്തിലും മുട്ടയിടുന്ന പ്രായം മുതല്‍ കേജിലുമാണ്‌ സാധാരണയായി വളര്‍ത്തുന്നത്‌.
ഇന്നു വിപണിയില്‍ ഒന്നു മുതല്‍ അഞ്ചു കോഴികളെ വരെ വളര്‍ത്താന്‍ പര്യാപ്‌തമായ കേജുകള്‍ ലഭ്യമാണ്‌. എന്നാല്‍ നാലു കോഴികളുള്ള കേജാണ്‌ കൂടുതല്‍ അനുയോജ്യമെന്നാണ്‌ കണ്ടിരിക്കുന്നത്‌. ഇത്തരം ഒരു കേജിന്‌, അതായത്‌ 4 കോഴികളെ വളര്‍ത്താനുള്ള ഒരു കേജിന്‌ 18 ഇഞ്ച്‌ (45 സെ.മീ.) നീളവും (ആഴവും) പിന്‍വശം 13 ഇഞ്ച്‌ (32.5 സെ.മീ.) ഉയരവും, മുന്‍വശം 18 ഇഞ്ച്‌ (45 സെ.മീ.) ഉയരവും, വീതി ഒരു കോഴിക്ക്‌ 4 ഇഞ്ച്‌ (10 സെ.മീ.) എന്ന തോതില്‍ സ്ഥലം കണക്കാക്കി 16 ഇഞ്ച്‌ (40 സെ.മീ.) ഉം ആയിരിക്കും. ഇത്‌ കേജിന്റെ അടിവശം മുന്‍വശത്തേക്കു ചായ്‌വോടുകൂടിയിരിക്കാനാണ്‌. ഇത്തരത്തലുള്ള കൂടിന്റെ അടിയിലെ കമ്പിവല മുന്‍വശത്തേക്കുള്ള ചരിവോടുകൂടി കേജില്‍നിന്ന്‌ 15 ഇഞ്ച്‌ (37.5 സെ.മീ.) തള്ളി നില്‍ക്കുന്ന രീതിയിലും അഗ്രഭാഗം മുകളിലേക്ക്‌ വളച്ചതുമായിരിക്കണം. ഈ രീതിയിലുള്ള കേജില്‍ മുട്ട ശേഖരിക്കുവാന്‍ എളുപ്പവുമാകുന്നു എന്നതാണ്‌ സവിശേഷത. കോഴികളിടുന്ന മുട്ട അടിയിലെ കമ്പിവലയുടെ ചരിവു കാരണം ഉരുണ്ടുവരികയും അവ അഗ്രഭാഗത്തിലെ വളഞ്ഞ സ്ഥലത്തു തട്ടി അവിടെ ശേഖരിക്കപ്പെടുകയും ചെയ്യുന്നു.
കേജുകള്‍ നല്ല ഉറപ്പുള്ള കമ്പികൊണ്ട്‌ നിര്‍മ്മിച്ചതാവണം. ഇതിനായി ഒന്‍പതോ പത്തോ ഗേജ്‌ വണ്ണമുള്ളതും ഉറപ്പുള്ളതുമായ വെല്‍ഡഡ്‌ വയര്‍ മെഷ്‌ ആണ്‌ ഉപയോഗിക്കുന്നത്‌. കേജിന്റെ പിന്‍ഭാഗത്തും മുന്‍വശത്തും മുകളിലും ഉപയോഗിക്കുന്ന കമ്പിവലയുടെ കണ്ണികള്‍ 3`` x 2`` (7.5 x 5സെ.മീ) 3`` x 3`` (7.5 x 7.5 സെ.മീ.) വലിപ്പത്തിലുള്ളവയും അടിവശത്തുപയോഗിക്കുന്ന വലയുടെ കണ്ണികള്‍ 1`` x 2`` (2.5 x 5 സെ.മീ.) വലുപ്പത്തിലുള്ളവയും ആയിരിക്കണം. പാര്‍ശ്വഭാഗത്ത്‌ 1`` x 3`` (2.5 x 7.5 സെ.മീ.) അല്ലെങ്കില്‍ 2``x 2`` (5x 5 സെ.മീ.) വലിപ്പമുണ്ടായിരിക്കേണ്ടതാണ്‌. കേജിന്റെ മുന്‍വശത്തു കേജിനോട്‌ ചേര്‍ത്ത്‌ 9`` (23.5 സെ.മീ.) ഉയരവും 6`` (15 സെ.മീ.) വീതിയുമുള്ള വാതിലും ഘടിപ്പിക്കേണ്ടതുണ്ട്‌.
ഇത്തരത്തിലുള്ള കേജുകള്‍ ഒന്നിനോടു ചേര്‍ത്ത്‌ മറ്റൊന്നായി അടുക്കി ആവശ്യമുള്ള കേജുകളുടെ ഒരു സമൂഹം നിര്‍മ്മിക്കാം. കൂടാതെ ഒരു കേജിനു മുകളില്‍ മറ്റൊരു കേജ്‌ വരത്തക്കവണ്ണവും കോണിപ്പടിപോലെയും മൂന്നാം നിരയായുള്ള കേജുകളുടെ സമൂഹവും ഘടിപ്പിക്കാവുന്നാണ്‌. ഈ കേജ്‌ സമൂഹങ്ങള്‍ കൂരയില്‍നിന്നു കെട്ടിത്തൂക്കിയോ, നിലത്തുറപ്പിച്ച ആംഗിള്‍ അയേണുകളുമായി ബന്ധിപ്പിച്ചോ നിര്‍ത്താവുന്നതാണ്‌. എന്നാല്‍ കൂടിന്റെ അടിവശം തറനിരപ്പില്‍നിന്ന്‌ സുമാര്‍ 3 അടി (90 സെ.മീ.) ഉയരത്തില്‍ വരത്തക്കവണ്ണം ആയിരിക്കണം ഘടിപ്പിക്കേണ്ടത്‌. കേജുകളില്‍നിന്നും വീഴുന്ന കാഷ്‌ഠം സംഭരിക്കാനായി കേജുകള്‍ ഘടിപ്പിച്ചിരിക്കുന്നതിനു തൊട്ടുതാഴെ കേജ്‌ സമൂഹത്തിന്റെ നീളത്തില്‍ തറയുടെ നിരപ്പില്‍നിന്ന്‌ ഒരു അടി (30 സെ.മീ.) താഴ്‌ചയില്‍ വീതിയുള്ള ചാല്‌ പണിയണം.
കേജുകളിലെ കോഴികള്‍ക്കു തീറ്റയും വെള്ളവും നല്‍കാനുള്ള സംവിധാനമാണ്‌ പിന്നെ ശ്രദ്ധിക്കേണ്ടത്‌. ഓരോ കേജ്‌സമൂഹത്തിനും അതിന്റെ ഉടനീളം വരുന്ന രീതിയില്‍ പാത്തിരൂപത്തിലുള്ള തീറ്റപ്പാത്രങ്ങള്‍ കേജിന്റെ മുന്‍വശത്തെ കമ്പിവലയില്‍ ഘടിപ്പിക്കേണ്ടതുണ്ട്‌. ഈ തീറ്റപ്പാത്രങ്ങള്‍ മരം കൊണ്ടുള്ളതോ ഗാല്‍വനൈസ്‌ഡ്‌ തകിടുകൊണ്ടുള്ളതോ ആകാം. തീറ്റപ്പാത്ര നിര്‍മ്മിതിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കണക്കിലെടുത്തുവേണം കേജിലെ തീറ്റപ്പാത്രങ്ങള്‍ നിര്‍മ്മിക്കാന്‍. വെള്ളം കൊടുക്കുവാന്‍ തീറ്റപ്പാത്രത്തിന്റെ തൊട്ടുമുകളിലായി പാത്തിരൂപത്തിലുള്ള വെള്ളപ്പാത്രം ഉടനീളം കേജിന്റെ മുന്‍വശത്തായി ഘടിപ്പിക്കണം. വെള്ളപ്പാത്രം കഴിവതും അലൂമിനിയം കൊണ്ടു നിര്‍മ്മിച്ചതാവണം. തുരുമ്പുപിടിക്കാനുള്ള സാധ്യതയില്ലായ്‌മ, വൃത്തിയാക്കാനുള്ള എളുപ്പം എന്നിവ കണക്കിലെടുത്താണ്‌ അലൂമിനിയം കൊണ്ട്‌ നിര്‍മ്മിച്ചിരിക്കണം എന്ന്‌ നിര്‍ദ്ദേശിക്കുന്നത്‌. വെള്ളപ്പാത്രങ്ങള്‍ V ആകൃതിയിലുള്ളതും 600 ചരിവോടുകൂടിയതുമായിരിക്കണം ഇതിന്റെ ഘടന. വെള്ളപ്പാത്രത്തിന്റെ 3-ല്‍ 2 ഭാഗവും വെള്ളപ്പാത്രത്തിന്റെ 4-ല്‍ 3 ഭാഗവും നിറഞ്ഞിരിക്കുന്ന രീതിയില്‍ വേണം തീറ്റയും വെള്ളവും കൊടുക്കാന്‍.
ഫാമിനോടനുബന്ധിച്ച്‌ ചത്ത കോഴികളെ നശിപ്പിക്കുന്നതിനുള്ള കുഴികളോ കത്തിച്ചുകളയാനുള്ള സംവിധാനമോ ഒരുക്കണം.
പ്രായപൂര്‍ത്തിയായ ഒരു പിടക്കോഴി പൂവന്റെ സാമീപ്യമില്ലാതെ ഇടുന്ന മുട്ടകള്‍ ഉല്‍പ്പാദനക്ഷമത (ഉര്‍വരത) ഉള്ളവയല്ല. അതുകൊണ്ട്‌ അടവയ്‌ക്കാനും സാധിക്കുകയില്ല. ഇണചേര്‍ന്ന്‌ 24 മണിക്കൂറുകള്‍ കഴിഞ്ഞശേഷം ഇടുന്ന മുട്ടകള്‍ മാത്രമേ അടവയ്‌ക്കാന്‍ ഉപയോഗിക്കാവൂ. പൂവന്‍കോഴിയുമായി ഇണചേര്‍ന്ന ശേഷം 10 ദിവസം വരെ ഉല്‍പ്പാദനക്ഷമതയുള്ള മുട്ട ലഭിക്കുമെങ്കിലും, 5-ാം ദിവസമാണ്‌ ഏറ്റവും കൂടുതലായി ഉല്‍പ്പാദനക്ഷമതയുള്ള മുട്ടകള്‍ ഇടുന്നത്‌. തന്മൂലം ഉല്‍പ്പാദനക്ഷമതയുള്ള മുട്ടകള്‍ ലഭിക്കുന്നതിന്‌ 10 ദിവസം മുമ്പേ ആസൂത്രണം ചെയ്യണം. ഉര്‍വരത ഒരു പൂവന്റെയോ പിടയുടെയോ വ്യക്തിപരമായതാണ്‌. അത്‌ കുഞ്ഞുങ്ങളിലേക്ക്‌ പാരമ്പര്യരൂപത്തില്‍ പകര്‍ന്നു കൊടുക്കുന്നതല്ല.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍