കോഴി :കൃത്രിമമായി മുട്ട വിരിയിക്കുന്നത്‌

മുട്ട വിരിയിക്കുന്നതിന്‌ ആവശ്യമായ സാഹചര്യങ്ങള്‍ കൃത്രിമമായി ലഭ്യമാക്കാന്‍ സഹായിക്കുന്ന ഒരു ഉപകരണമാണ്‌ ഇന്‍ക്യുബേറ്റര്‍.
10,000 മുട്ടകള്‍ വയ്‌ക്കാവുന്ന ക്യാബിനറ്റ്‌ തരത്തില്‍പെട്ട ഇന്‍ക്യുബേറ്ററുകള്‍ ഇന്ന്‌ ലഭ്യമാണ്‌. ഇതിന്‌ രണ്ടുതരം അറകള്‍ ഉണ്ടായിരിക്കും. ഒന്നാമത്തേത്‌ മുട്ടവെക്കുന്ന അറയാണ്‌. ഇതില്‍ 24 തട്ടുകള്‍ രണ്ടു വരിയായി ഒന്നിനു മുകളില്‍ മറ്റൊന്ന്‌ എന്ന നിലയില്‍ ഘടിപ്പിച്ചിരിക്കും. ഈ തട്ടുകളെല്ലാംതന്നെ ഒരു ഗിയറിലാണ്‌ ഘടിപ്പിച്ചിരിക്കും. ഗിയര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ എല്ലാ തട്ടുകളും ഒന്നായി തിരിക്കാന്‍ കഴിയും 18 ദിവസം വരെയാണ്‌ ഇതില്‍ മുട്ടവയ്‌ക്കേണ്ടത്‌. രണ്ടാമത്തേത്‌ വിരിയുന്ന കുഞ്ഞുങ്ങള്‍ക്കായുള്ള അറയാണ്‌. 18 ദിവസം വരെ മുകളിലത്തെ തട്ടില്‍ വെച്ച മുട്ടകള്‍ ഈ തട്ടിലേക്ക്‌ മാറ്റുന്നു.
നിര്‍മ്മാതാക്കളുടെ ഡിസൈന്‍ അനുസരിച്ച്‌ ഇന്‍ക്യുബേറ്റുകള്‍ വ്യത്യാസപ്പെട്ടിരിക്കും. കൂടുതല്‍ സൗകര്യങ്ങള്‍ക്കായി വാക്‌-ഇന്‍-ഇന്‍ക്യുബേറ്റര്‍, ഡ്രൈവ്‌-ഇന്‍-ഇന്‍ക്യുബേറ്റര്‍ തുടങ്ങിയ പുതിയ ഇനത്തില്‍പ്പെട്ട ഇന്‍ക്യുബേറ്ററുകളും ലഭ്യമാണ്‌.
ഇന്‍ക്യുബേറ്ററില്‍ മുട്ട വിരിക്കുമ്പോള്‍ താപനില, ഈര്‍പ്പം, മുട്ട അടുക്കുന്ന രീതി, മുട്ടകളുടെ സ്ഥാനചലനം, വായുസഞ്ചാരം എന്നിവയില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കേണ്ടതാണ്‌.
വ്യാവസായികാടിസ്ഥാനത്തില്‍ മുട്ടവിരിയിച്ച്‌ കുഞ്ഞുങ്ങളെ വിപണനം നടത്തുന്നതിന്‌ ഹാച്ചറികള്‍ വേണ്ടിവരും. മുട്ടക്കോഴിക്കുഞ്ഞുങ്ങളെയും ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെയും മറ്റ്‌ പൗള്‍ട്രി ഇനങ്ങളെയും വിരിയിച്ച്‌ വിതരണം ചെയ്യും. ഇത്തരത്തില്‍ ഒരു സംരംഭം ആരംഭിക്കുന്നതിനുള്ള ഹാച്ചറിയില്‍ ഇന്‍ക്യുബേറ്റര്‍ റൂം, ഹാച്ചര്‍ റൂം, സ്റ്റോര്‍ റൂം, ജനറേറ്റര്‍ റൂം, ഫൂമിഗേഷന്‍ റൂം എന്നിവയ്‌ക്കു പുറമേ മറ്റ്‌ അനുബന്ധസൗകര്യങ്ങളും കൂടിവേണം.


1. താപനില


വിജയകരമായി മുട്ടകള്‍ വിരിയിച്ചെടുക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണ്‌ ഇന്‍ക്യുബേറ്ററിനുള്ളിലെ താപനില. കോഴി അടയിരിക്കുമ്പോള്‍ മുട്ടയ്‌ക്ക്‌ ഏല്‍ക്കുന്ന ചൂടിന്‌ സമമായിരിക്കണം ഇത്‌.
ക്യാബിനറ്റ്‌ തരത്തില്‍പ്പെട്ട ഇന്‍ക്യുബേറ്ററുകളില്‍ ആദ്യത്തെ 18 ദിവസം 37 ഡിഗ്രി സെന്റിഗ്രേഡ്‌ മുതല്‍ 38 ഡിഗ്രി സെന്റിഗ്രേഡ്‌ (99-100 ഡിഗ്രി ഫാരന്‍ഹീറ്റ്‌) വരെയും അതിനുശേഷം 36 ഡിഗ്രി സെന്റിഗ്രേഡ്‌ മുതല്‍ 37 ഡിഗ്രി സെന്റിഗ്രേഡ്‌ (98-99 ഡിഗ്രി ഫാരന്‍ഹീറ്റ്‌) വരെയുള്ള താപനിലയാണ്‌ വേണ്ടത്‌.


2. ഈര്‍പ്പം


താപനിലപോലെതന്നെ പ്രധാനപ്പെട്ട മറ്റൊരു ഘടകമാണ്‌ ഇന്‍ക്യുബേറ്ററിനുള്ളിലെ ഈര്‍പ്പം. കൂടുതല്‍ ശതമാനം കുഞ്ഞുങ്ങള്‍ വിരിയുന്നതിന്‌ ഈര്‍പ്പം അത്യാവശ്യമാണ്‌. ആദ്യത്തെ 18 ദിവസം വരെ 60 ശതമാനം ഈര്‍പ്പമാണ്‌ ഉത്തമം. അതിനുശേഷം ഈര്‍പ്പത്തിന്റെ അളവ്‌ കൂട്ടേണ്ടതാണ്‌.


3. വായുസഞ്ചാരം


മുട്ടയ്‌ക്കുള്ളില്‍ വളരുന്ന ഭ്രൂണത്തിന്‌ പ്രാണവായു ആവശ്യമാണ്‌. അതുപോലെതന്നെ കാര്‍ബണ്‍ഡയോക്‌ടസൈഡ്‌ പുറത്തുപോകുകയും വേണം. അതിനാല്‍ ഇന്‍ക്യുബേറ്ററിനുള്ളില്‍ ശരിയായ വായുസഞ്ചാരത്തിന്‌ പ്രാധാന്യം കൊടുക്കണം. സാധാരണ വായുവില്‍ കാണുന്ന 21% പ്രാണവായുവാണ്‌ ആവശ്യം. അതുപോലെ കാര്‍ബഡയോക്‌സൈഡ്‌ 0.5 ശതമാനത്തില്‍ കുറവാകുകയും വേണം.


4. മുട്ട അടുക്കുന്ന രീതി


തട്ടുകളില്‍ മുട്ടകള്‍ നിരത്തുമ്പോള്‍ മുട്ടയുടെ വീതിയുള്ള ഭാഗം മുകളിലേക്കായി വയ്‌ക്കണം. അല്ലെങ്കില്‍ മുട്ടകള്‍ കിടത്തിവയ്‌ക്കാം. മുട്ടകള്‍ ഇന്‍ക്യുബേറ്ററില്‍ ഒരേപോലെ ഇരിക്കുകയാണെങ്കില്‍ ഭ്രൂണം മുട്ടയുടെ ഏതെങ്കിലും ഭാഗത്തോട്‌ ഒട്ടിച്ചേരുകയും തന്മൂലം ഭ്രൂണം നശിക്കുകയും ചെയ്യും. ഇത്‌ തടയുന്നതിനായി മുട്ടകള്‍ ഇന്‍ക്യുബേറ്ററിനുള്ളില്‍ വെച്ച്‌, 3 ദിവസം കഴിഞ്ഞത്‌ മുതല്‍ 18 ദിവസം വരെ, ദിവസം 6 മുതല്‍ 8 പ്രാവശ്യം തട്ടുകള്‍ രണ്ടുവശത്തേക്കും മാറിമാറി ചരിച്ചുവെക്കണം. ക്യാബിനറ്റ്‌ തരത്തില്‍പ്പെട്ട പല ഇന്‍ക്യുബേറ്ററുകളിലും ഇത്‌ തന്നത്താന്‍ തിരിയുന്നതിനുള്ള സംവിധാനങ്ങളുണ്ട്‌.
മുട്ടകള്‍ 7-ാമത്തെയും 18-മത്തെയും ദിവസങ്ങളില്‍ പരിശോധന നടത്തണം (കാന്റ്‌ലിങ്‌). മുട്ടയ്‌ക്കുള്ളില്‍ പ്രകാശരശ്‌മികള്‍ കടത്തിവിട്ടാണ്‌ ഇത്‌ സാധിക്കുന്നത്‌. കുഞ്ഞുങ്ങള്‍ വിരിഞ്ഞതിനുശേഷം ഉണങ്ങുന്നതിനായി കുറച്ച്‌ മണിക്കൂറുകള്‍കൂടി അവയെ ഇന്‍ക്യുബേറ്ററിനുള്ളില്‍ വയ്‌ക്കണം.
 

കൃത്രിമ ഇന്‍ക്യുബേറ്റര്‍കൊണ്ടുള്ള മെച്ചങ്ങള്‍


1. ഒരേ സമയത്ത്‌ കൂടുതല്‍ കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കാം.
2. ആണ്ടില്‍ ഏതു സമയത്തും വിരിയിക്കാം.
3. രോഗമില്ലാതെ കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കാം.
4. അടക്കോഴികളെ ഉപയോഗിച്ചുള്ളതിനെക്കാള്‍, ഇന്‍ക്യുബേറ്റര്‍ ശരിയായി പ്രവര്‍ത്തിപ്പിക്കുകയാണെങ്കില്‍, അതില്‍നിന്നുള്ള വിരിയല്‍ നിരക്കു മുന്‍കൂട്ടി നിശ്ചയിക്കാം.
മുട്ടവിരിയിക്കാന്‍ ചെലവു കുറഞ്ഞ ഡിജിറ്റല്‍ ഇന്‍ക്യുബേറ്റര്‍
100 മുതല്‍ 1000 മുട്ടവരെ വിരിയിക്കാനുതകുന്ന ഇന്‍ക്യുബേറ്ററാണിത്‌. ഡിജിറ്റല്‍ ഊഷ്‌മനിയന്ത്രണസംവിധാനം, വൈദ്യുതി പ്രവാഹം നിലച്ചാല്‍ അതറിയാനുള്ള ബസ്സര്‍, വോള്‍ട്ടേജ്‌ അളക്കാനുള്ള വോള്‍ട്ട്‌ മീറ്റര്‍ എന്നിവ ഇതിന്റെ സവിശേഷതയാണ്‌. വിരിയല്‍ നിരക്ക്‌ 85 ശതമാനമുണ്ട്‌. ഇതില്‍ എല്ലാ മുട്ടകളും വിരിയിച്ചെടുക്കാന്‍ കഴിയും. ജി.ഐ. ഷീറ്റ്‌ കൊണ്ടു നിര്‍മ്മിച്ച ഈ ഇന്‍കുബേറ്ററിന്‌ 10000 രൂപയാണ്‌ വില, കാസറഗോട്ടുള്ള പി.എ. ചന്ദ്രനാണ്‌ ഇത്‌ കണ്ടുപിടിച്ചത്‌.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍