മുയല്‍ :ഭക്ഷണവും തീറ്റയും

മുയലുകള്‍ക്കാവശ്യമായ പോഷകഘടകങ്ങളും അവയുടെ ധര്‍മ്മങ്ങളും അറിഞ്ഞിരിക്കേണ്ടതാണ്‌. മുയലുകളുടെ ഭക്ഷണത്തില്‍ പ്രധാനമായും 5 ഘടകങ്ങളുണ്ടായിരിക്കണം. കാര്‍ബോഹൈഡ്രേറ്റുകള്‍, മാംസ്യം, കൊഴുപ്പ്‌, വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍ എന്നിവയാണവ.
 

മാംസ്യം അഥവാ പ്രോട്ടീന്‍


ജീവികളുടെ ശരീരകോശങ്ങളിലെ മുഖ്യഘടകമാണ്‌ മാംസ്യം. ചങ്ങലപോലെ അമിനോ അമ്ലങ്ങള്‍ ചേര്‍ന്നാണ്‌ മാംസ്യം ഉണ്ടാക്കിയിരിക്കുന്നത്‌. 20 അമിനോ അമ്ലങ്ങളാണുള്ളത്‌. ഇവയുടെ അളവും അനുപാതവും ഘടനയുമാണ്‌ ഓരോന്നിനും അതിന്റെ പ്രത്യേകത നല്‍കുന്നത്‌. ഇവയാണ്‌ പല ശരീരധര്‍മ്മങ്ങളും നിറവേറ്റുന്നത്‌. ശരീരത്തിലെ ഹോര്‍മോണുകളും എന്‍സൈമുകളും മാംസ്യങ്ങളാണ്‌. ശരീരത്തിന്റെ പ്രതിരോധശേഷി നല്‍കുന്ന ആന്റിബോഡികളും മാംസ്യങ്ങളാണ്‌. ഇതുകൂടാതെ ശരീരത്തിലെ മാംസവും സ്രവങ്ങളും ചര്‍മ്മവും രോമവുമെല്ലാം തന്നെ മാംസ്യങ്ങളാല്‍ നിര്‍മ്മിതമാണ്‌. ഇതുകൊണ്ടാണ്‌ ഏതൊരു മൃഗത്തിനും വേണ്ട മുഖ്യപോഷകഘടകമായി മാംസ്യത്തെ കണക്കാക്കുന്നത്‌.
മുയലിന്റെ ശരീരത്തില്‍ ചില അമിനോ അമ്ലങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്‌. ഇവയെ സാധാരണയായി തീറ്റയിലൂടെ നല്‍കേണ്ടതില്ല. എന്നാല്‍ മുയലിന്റെ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാത്ത അമിനോ അമ്ലങ്ങള്‍ ഭക്ഷണത്തിലൂടെ നല്‍കണം. ഇവയാണ്‌ ആവശ്യ അമിനോ അമ്ലങ്ങള്‍. മുയലുകളില്‍ 10 അമിനോ അമ്ലങ്ങളായി കണക്കാക്കുന്നു. ആര്‍ജിനിന്‍, ലൈസിന്‍, ഹിസ്റ്റിഡിന്‍, മെത്തിയോണിന്‍, ഐസോലൂസിന്‍, ഫിനൈല്‍ അലനിന്‍, ലൂസിന്‍, ത്രിയോണിന്‍, ട്രിഫ്‌റ്റോഫാന്‍, വാലിന്‍ എന്നിവ ഭക്ഷണത്തില്‍ ലഭ്യമല്ലെങ്കില്‍ മുയലുകള്‍ രോഗലക്ഷണങ്ങള്‍ കാണിക്കുന്നു. അത്തരം മുയലുകളുടെ വളര്‍ച്ചയും ഉല്‍പ്പാദനക്ഷമതയും ശരീരഭാരവും ഇതുമൂലം കുറയുന്നു. അതിനാല്‍ മുയലുകളുടെ ഭക്ഷണത്തില്‍ ഈ അമിനോ അമ്ലങ്ങള്‍ താഴെപ്പറയുന്ന അളവില്‍ അടങ്ങിയിരിക്കണം.
അമിനോ അമ്ലം അളവ്‌ മി.ഗ്രാമില്‍
ആര്‍ജിനിന്‍ 6
ലൈസിന്‍ 9
ത്രിയോണിന്‍ 58
ഫിനൈല്‍ അലനിന്‍ 0.6
തൈറോസിന്‍ 10.6
ഹിസ്റ്റിഡിന്‍ 2.8
മെത്തിയോണിന്‍ 7
ഐസോലൂസിന്‍ 5.6
ട്രിഫ്‌റ്റോഫാന്‍ 1.7
വാലിന്‍ 7
ഭക്ഷണത്തിലെ മാംസ്യത്തിന്റെ മൊത്തം അളവിനെക്കാള്‍ പ്രാധാന്യം അതിലെ ഘടകങ്ങളായ അമിനോ അമ്ലങ്ങളുടെ അളവാണ്‌. സാധാരണയായി മുയലുകളുടെ ഭക്ഷണത്തില്‍ 18% അസംസ്‌കൃതമാംസ്യവും (Crude Protein) 16% ദഹിക്കുന്ന അസംസ്‌കൃമാംസ്യവും (Digestable Crude Protein) വേണം. മുലയൂട്ടുന്ന മുയലുകള്‍ക്ക്‌ അല്‍പ്പം കൂടിയ അളവില്‍ (20%) അസംസ്‌കൃതമാംസ്യവും വളരുന്ന മുയലുകള്‍ക്ക്‌ അല്‍പം കുറഞ്ഞയളവില്‍ (14%) അംസ്‌കൃതമാംസ്യവുമാണ്‌ ശുപാര്‍ശചെയ്‌തിട്ടുള്ളത്‌.
മുയലുകളുടെ ആമാശയത്തിന്‌ ഒരു അറ മാത്രമേയുള്ളൂ. അതിനാല്‍ ആമാശയത്തിലെ സൂക്ഷ്‌മജീവികള്‍ക്ക്‌ ദഹനത്തില്‍ വലിയ പങ്കില്ല (ആമാശയത്തിന്‌ നാല്‌ അറയുള്ള വളര്‍ത്തുമൃഗങ്ങളായ പശു, ആട്‌ എന്നിവയില്‍ ആമാശയത്തിലെ സൂക്ഷ്‌മജീവികള്‍ക്ക്‌ ദഹനപ്രക്രിയയില്‍ പ്രധാന പങ്കുണ്ട്‌). എന്നാല്‍ ഇതിനു പകരമായി മുയലിന്റെ ദഹനേന്ദ്രിയങ്ങളില്‍ ഉള്ള സീക്കം എന്ന ഭാഗം ദഹനപ്രക്രിയയില്‍ പ്രധാന പങ്ക്‌ വഹിക്കുന്നു. ഈ ഭാഗത്ത്‌ സൂക്ഷ്‌മജീവികളുടെ വലിയൊരു ശേഖരമുണ്ട്‌. ഈ ജീവികളാണ്‌ പെട്ടെന്ന്‌ ദഹിപ്പിക്കാന്‍ സാധ്യമല്ലാത്ത സസ്യജന്യമായ സെല്ലുലോസ്‌ പോലെയുള്ള ഘടകങ്ങളടങ്ങിയ പരുഷാഹാരത്തെ ദഹിപ്പിച്ച്‌ അതിലെ പോഷകങ്ങളെ മുയലിന്‌ ലഭ്യമാക്കുന്നത്‌. ഈ സൂക്ഷ്‌മജീവികള്‍ പരുഷാഹാരത്തിലെ മാംസ്യത്തെ പുളിപ്പിച്ച്‌, അതിലെ അമിനോ അമ്ലങ്ങളെ വിഘടിപ്പിച്ച്‌ മുയലിന്റെ ശരീരത്തിന്‌ വലിച്ചെടുക്കാവുന്ന രൂപത്തിലാക്കുന്നു.
ഇത്തരത്തില്‍ സൂക്ഷ്‌മജീവികള്‍ സീക്കത്തിലുള്ളതുകൊണ്ട്‌ മുയലുകള്‍ക്ക്‌ നൈട്രജന്‍ മൂലകത്തില്‍നിന്ന്‌ അമിനോ അമ്ലങ്ങളെയും മാംസ്യത്തെയും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നു. മുയലുകളുടെ ഭക്ഷണത്തില്‍ നൈട്രജന്‍ അടങ്ങിയിട്ടുള്ള യൂറിയപോലുള്ള രാസവസ്‌തുക്കള്‍ ചെറിയ അളവില്‍ ചേര്‍ക്കുന്നതിന്റെ ശാസ്‌ത്രീയവശം ഇതാണ്‌. ഇവയുപയോഗിച്ച്‌ സൂക്ഷ്‌മജീവികള്‍ ഉയര്‍ന്ന മൂല്യമുള്ള മാംസ്യം ഉല്‍പ്പാദിപ്പിക്കുന്നതിനാല്‍ മുയല്‍ വളര്‍ത്തുന്നവര്‍ക്ക്‌ തീറ്റച്ചെലവില്‍ കാര്യമായ ലാഭം ലഭ്യമാകുന്നു. 4.5% വരെ പോലും യൂറിയ ചേര്‍ത്ത ഭക്ഷണം മുയലുകള്‍ക്ക്‌ നല്‍കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്‌.
മാംസ്യത്തിന്റെ സ്രോതസ്സുകളായി മുയല്‍ത്തീറ്റയില്‍ ഉള്‍പ്പെടുത്തുന്ന ഘടകങ്ങള്‍ പിണ്ണാക്കുകള്‍, ധാന്യങ്ങള്‍ എന്നിവയാണ്‌. മുയലുകള്‍ക്ക്‌ ഉപയോഗിക്കാവുന്ന കേരളത്തില്‍ ലഭ്യമായ പിണ്ണാക്കുകള്‍-കടലപ്പിണ്ണാക്ക്‌, തേങ്ങാപ്പിണ്ണാക്ക്‌, പരുത്തിക്കുരു പിണ്ണാക്ക്‌, എള്ളിന്‍പിണ്ണാക്ക്‌ എന്നിവയാണ്‌. ഇവയില്‍ മുയലുകള്‍ക്ക്‌ ഉപയോഗിക്കാവുന്ന കേരളത്തില്‍ ലഭ്യമായ പിണ്ണാക്കുകള്‍-കടലപ്പിണ്ണാക്ക്‌, തേങ്ങാപ്പിണ്ണാക്ക്‌, പരുത്തിക്കുരു പിണ്ണാക്ക്‌, എള്ളിന്‍പിണ്ണാക്ക്‌ എന്നിവയാണ്‌. ഇവയില്‍ മുയലുകള്‍ക്ക്‌ ഏറ്റവും പഥ്യമായിട്ടുള്ളത്‌ എള്ളിന്‍പിണ്ണാക്കാണ്‌. കടലപ്പിണ്ണാക്കില്‍ കൂടുതല്‍ അസംസ്‌കൃത മാംസ്യം അടങ്ങിയിട്ടുണ്ടെങ്കിലും ചില സമയങ്ങളില്‍ അത്‌ പൂപ്പല്‍ വിഷബാധയുടെ സ്രോതസ്സാകാറുണ്ട്‌. തേങ്ങാപ്പിണ്ണാക്കിനും പരുത്തിക്കുരുപിണ്ണാക്കിനും മറ്റു പിണ്ണാക്കുകളെ അപേക്ഷിച്ച്‌ പോഷകമൂല്യം കുറവാണ്‌. അതിനാല്‍ ഇത്തരം പിണ്ണാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ മൊത്തം ലഭ്യമാകുന്ന മാംസ്യത്തിന്റെ അളവില്‍ ശ്രദ്ധ വേണ്ടിവരും. റബ്ബര്‍കുരുപിണ്ണാക്കും സോയാബീന്‍പിണ്ണാക്കും മുയലുകള്‍ക്കുപയോഗിക്കാവുന്ന ചെലവു കുറഞ്ഞ മാംസ്യസ്രോതസ്സുകളാണ്‌.
പയര്‍, വന്‍പയര്‍, ചെറുപയര്‍, കടല, മുതിര, പരുത്തിക്കുരു എന്നിവയാണ്‌ മുയലുകള്‍ക്ക്‌ ലഭ്യമായ മറ്റു മാംസ്യസ്രോതസ്സുകള്‍. വിലക്കുറവിന്റെ അടിസ്ഥാനത്തില്‍ മുതിരയും പയറുമാണ്‌ ഏറ്റവും അനുയോജ്യം. എങ്കിലും പിണ്ണാക്കുകളെ അപേക്ഷിച്ച്‌ ഇവയ്‌ക്ക്‌ വിലകൂടും.
മൃഗജന്യമായ മാംസ്യത്തിന്റെ പ്രധാന സ്രോതസ്സുകള്‍ മീന്‍പൊടി, ഇറച്ചിപ്പൊടി, പട്ടുനൂല്‍പ്പുഴു തീറ്റ, കോഴിത്തൂവല്‍ തീറ്റ എന്നിവയാണ്‌. പട്ടുനൂല്‍പ്പുഴു തീറ്റയ്‌ക്കും കോഴിത്തൂവല്‍ തീറ്റയ്‌ക്കും വില കുറവാണെങ്കിലും അവ പല സ്ഥലങ്ങളിലും ലഭ്യമല്ല. അതിനാല്‍ അല്‍പ്പം വിലകൂടിയ മീന്‍പൊടിയും ഇറച്ചിപ്പൊടിയുമാണ്‌ കേരളത്തില്‍ ഉപയോഗിക്കാന്‍ അനുയോജ്യം.
 

കാര്‍ബോഹൈഡ്രേറ്റുകള്‍ (Carbohydrates)


മുയലിന്റെ ഭക്ഷണത്തിലെ മറ്റൊരു പ്രധാന ഘടകമാണ്‌ കാര്‍ബോഹൈഡ്രേറ്റുകള്‍. ശരീരത്തിന്റെ വിവിധ ധര്‍മ്മങ്ങള്‍ നടത്തുന്നതിനാവശ്യമായ ഊര്‍ജ്ജം നല്‍കുന്നത്‌ കാര്‍ബാഹൈഡ്രേറ്റുകളാണ്‌. കാര്‍ബോഹൈഡ്രേറ്റുകളെ നാരുള്ളതും നാരില്ലാത്തതുമായി തരംതിരിക്കാറുണ്ട്‌. നാരില്ലാത്ത കാര്‍ബോഹൈഡ്രേറ്റുകള്‍ക്ക്‌ ഉദാഹരണമാണ്‌ പഞ്ചസാരയും അന്നജങ്ങളും. ഇവയെ ശരീരത്തിന്‌ നേരിട്ടോ ചെറിയരീതിയിലുള്ള ദഹനത്തിലൂടെയോ ആഗീരണം ചെയ്യാന്‍ സാധ്യമാണ്‌. ശരീരത്തിന്‌ ആവശ്യമുള്ള ഊര്‍ജ്ജം പ്രദാനം ചെയ്യുന്നതും ഇവയാണ്‌. നാരുകളുള്ള കാര്‍ബോഹൈഡ്രേറ്റുകള്‍ക്ക്‌ ഉദാഹരണമാണ്‌ സെല്ലുലോസ്‌, മറ്റ്‌ അസംസ്‌കൃതനാരുകള്‍ എന്നിവ. ഇത്തരം വസ്‌തുക്കളെ മുയലിന്റെ ദഹനേന്ദ്രിയങ്ങള്‍ക്ക്‌ നേരിട്ട്‌ ദഹിപ്പിക്കാനുള്ള കഴിവില്ല. മുയലിന്റെ സീക്കത്തിലുള്ള സൂക്ഷ്‌മജീവികളാണ്‌ ഇവയെ വിഘടിപ്പിച്ച്‌ ഇതിനുള്ളിലെ പോഷകഘടകങ്ങളെ മുയലുകള്‍ക്ക്‌ ലഭ്യമാക്കുന്നത്‌. പൊതുവേ പറഞ്ഞാല്‍ നാരുള്ള കാര്‍ബോഹൈഡ്രേറ്റുകള്‍ ചെലവ്‌ കുറഞ്ഞവയാണ്‌.
മുയലിന്റെ സീക്കത്തിലുള്ള സൂക്ഷ്‌മജീവികളില്‍ പ്രധാനപ്പെട്ടത്‌ ബാക്‌ടീരിയകളും പ്രോട്ടോസോവകളുമാണ്‌. ഇവയ്‌ക്കു നാരുകൂടിയ തീറ്റകളെ വിഘടിപ്പിക്കാനുള്ള കഴിവുണ്ട്‌. ഇങ്ങനെയാണ്‌ സെല്ലുലോസ്‌പോലെയുള്ള നാരുകൂടിയ കാര്‍ബോഹൈഡ്രേറ്റ്‌ പദാര്‍ത്ഥങ്ങളെ മുയലുകള്‍ ദഹിപ്പിക്കുന്നത്‌. ഇത്തരത്തിലുള്ള വിഘടനങ്ങളിലൂടെ ലഭ്യമാകുന്ന അമിനോഅമ്ലങ്ങളും പഞ്ചസാരകളും കൊഴുപ്പുമ്ലങ്ങളും മുയലിന്റെ ശരീരത്തിലേക്ക ആഗീരണം ചെയ്യുന്നു.
മുയലിന്റെ ശരീരത്തിന്‌ ആവശ്യമായ കാര്‍ബോഹൈഡ്രേറ്റുകളുടെ പ്രധാന സ്രോതസ്സ്‌ ധാന്യങ്ങളാണ്‌. അന്നജമാണ്‌ ധാന്യങ്ങളിലെ പ്രധാന കാര്‍ബോഹൈഡ്രേറ്റ്‌. ചോളവും ഗോതമ്പുമാണ്‌ ഏറ്റവും കൂടുതല്‍ അന്നജം അടങ്ങിയിട്ടുള്ള ധാന്യങ്ങള്‍. മുയലുകളുടെ ഭക്ഷണത്തില്‍ അന്നജം കൂടുതലായുണ്ടെങ്കില്‍ അവയ്‌ക്ക്‌ വയറിളക്കം വരാനുള്ള സാധ്യതയുണ്ട്‌. ശര്‍ക്കരയും മൊളാസസ്സുമാണ്‌ കാര്‍ബോഹൈഡ്രേറ്റുകളുടെ മറ്റു സ്രോതസ്സുകള്‍. ബാര്‍ലി, ഓട്ട്‌സ്‌ തുടങ്ങിയ ധാന്യങ്ങള്‍ക്ക്‌ വില കുറവാണെങ്കിലും അവയിലെ അന്നജം എളുപ്പത്തില്‍ ദഹിക്കുന്നതല്ല. കൂടാതെ അതില്‍ സെല്ലുലോസ്‌, പെന്റോസാന്‍സ്‌ എന്നിവയും അടങ്ങിയിട്ടുണ്ട്‌.
അസംസ്‌കൃതനാരുകളുടെ ദഹനം മുയലുകളില്‍ മറ്റു മൃഗങ്ങളെ അപേക്ഷിച്ച്‌ കുറവാണ്‌. മുയലിന്റെ കുടലുകളുടെ ചലനംമൂലം ഇവ പെട്ടെന്നു തന്നെ വന്‍കുടലിലേക്ക്‌ മാറി കാഷ്‌ഠമായി പുറംതള്ളുന്നു. എന്നാല്‍ കാഠിന്യം കുറഞ്ഞ നാരുകളെ സീക്കത്തിലേക്ക്‌ മാറ്റി അവിടെയുള്ള സൂക്ഷ്‌മജീവികള്‍ക്ക്‌ വിഘടിക്കാനുള്ള അവസരം ഒരുക്കുന്നു.
ഭക്ഷണത്തിലെ അസംസ്‌കൃതനാരിന്റെ അളവിന്‌ മുയലുകളുടെ വളര്‍ച്ചയില്‍ വലിയൊരു പങ്കുണ്ട്‌. ഇതു കുറവാണെങ്കില്‍ മുയലുകള്‍ക്ക്‌ വയറിളക്കം പിടിപെടാം. അവയുടെ വളര്‍ച്ച മുരടിക്കാം. സാധാരണയായി മുയല്‍ ഭക്ഷണത്തില്‍ 10-15 ശതമാനംവരെ അസംസ്‌കൃതനാരുകള്‍ വേണമെന്നതാണ്‌ ശുപാര്‍ശ. ഇതിന്റെ അളവ്‌ 10% ത്തില്‍ കുറഞ്ഞാല്‍ മുയലുകള്‍ക്ക്‌ വയറിളക്കമുണ്ടാകും. അത്തരം മുയലുകള്‍ അവയുടെയോ മറ്റു മുയലുകള്‍ക്ക്‌ വയറിളക്കമുണ്ടാകും. അത്തരം മുയലുകള്‍ അവയുടെയോ മറ്റു മുയലുകളുടെയോ രോമം കടിച്ചുപറിക്കുന്നു. ഇത്തരത്തില്‍ രോമങ്ങള്‍ പറിച്ച്‌ ഭക്ഷിക്കുമ്പോള്‍ അവയുടെ വയറിനുള്ളില്‍ രോമത്തിന്റെ ഉണ്ടകള്‍ ഉണ്ടാകും. ഇവ ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുന്നു. ശരിയായ തോതിലുള്ള അസംസ്‌കൃതനാരുകളുടെ അളവ്‌ മുയലുകളില്‍ മാതൃഗുണത്തെ പരിപോഷിപ്പിക്കുന്നതായി തെളിയിച്ചിട്ടുണ്ട്‌. ഭക്ഷണത്തിലെ ഊര്‍ജ്ജം മുഴുവനായി മുയലുകള്‍ക്ക്‌ ലഭ്യമാകാനും അസംസ്‌കൃതനാരുകള്‍ മുയലിന്റെ ഭക്ഷണത്തിലുണ്ടാവണം.
നാല്‍പത്‌ ദിവസം പ്രായമാകുന്നതുവരെ മുയല്‍ക്കുഞ്ഞുങ്ങള്‍ക്ക്‌ അന്നജത്തെ ദഹിപ്പിക്കാനുള്ള കഴിവ്‌ കുറവാണ്‌. അതിനാല്‍ 20 ദിവസം മുതല്‍ 40 ദിവസംവരെ പ്രായമുള്ള മുയല്‍ക്കുഞ്ഞുങ്ങള്‍ക്ക്‌ നല്‍കുന്ന തീറ്റയില്‍ അന്നജത്തിന്റെ അളവ്‌ 10-12% വരെ മാത്രമേ ഉണ്ടാകാവൂ.
 

കൊഴുപ്പുകള്‍


മുയലുകള്‍ക്കാവശ്യമുള്ള മറ്റൊരു പോഷകഘടകമാണ്‌ കൊഴുപ്പുകള്‍. കൊഴുപ്പുകള്‍ ഉണ്ടാക്കിയിരിക്കുന്നത്‌ കൊഴുപ്പമ്ലങ്ങള്‍ ഉപയോഗിച്ചിട്ടാണ്‌ ഇവ മുയലുകളുടെ സ്വാഭാവികവളര്‍ച്ചയ്‌ക്കും ഭക്ഷണങ്ങളുടെ ദഹനത്തിനും മറ്റു പല ശരീരധര്‍മ്മങ്ങള്‍ക്കും അനിവാര്യമാണ്‌. കൊഴുപ്പുകളിലൂടെയാണ്‌ ശരീരത്തിന്‌ ആവശ്യമുള്ള പല വിറ്റാമിനുകളും ശരീരത്തിലേക്ക്‌ വലിച്ചെടുക്കുന്നത്‌. ഇവയുടെ സാന്നിധ്യമാണ്‌ മുയല്‍ക്കാഷ്‌ഠത്തെ മണിരൂപത്തിലാക്കുന്നത്‌. കൊഴുപ്പുകള്‍ ഭക്ഷണത്തിന്‌ രുചിയും അതുവഴി മുയലുകള്‍ക്ക്‌ കൂടുതല്‍ വളര്‍ച്ചയും നല്‍കുന്നു.
ഭക്ഷണത്തില്‍ കൂടുതല്‍ പരുഷാഹാരമുണ്ടെങ്കില്‍ ശരീരത്തിന്റെ ഊര്‍ജ്ജാവശ്യം നിറവേറ്റാന്‍ കൊഴുപ്പുകള്‍ അനിവാര്യമാണ്‌. ഇത്തരം സന്ദര്‍ഭങ്ങളില്‍ കൊഴുപ്പിന്റെ അളവ്‌ വര്‍ധിപ്പിക്കുന്നു. വളരുന്ന മുയലുകള്‍ക്ക്‌ നല്‍കുന്ന തീറ്റയില്‍ കൊഴുപ്പിന്റെ അളവ്‌ കൂടുതലാണെങ്കില്‍ എല്ലാ പോഷകഘടകങ്ങളുടെയും ദഹനം നന്നായി നടക്കുന്നതായി കണ്ടിട്ടുണ്ട്‌.
മുയലുകള്‍ക്കാവശ്യമുള്ള കൊഴുപ്പ്‌ പ്രധാനമായും ലഭിക്കുന്നത്‌ സസ്യങ്ങളില്‍നിന്നാണ്‌. മൊത്തം തീറ്റയുടെ 2-5% വരെ കൊഴുപ്പ്‌ വേണമെന്നതാണ്‌ ശാസ്‌ത്രീയമായ ശുപാര്‍ശ. എന്നാല്‍ 10% ത്തില്‍ കൂടുതല്‍ കൊഴുപ്പുകള്‍ തീറ്റയില്‍ നല്‍കുമ്പോള്‍ മുയലുകള്‍ കൂടുതല്‍ തീറ്റ കഴിക്കുന്നതായും തന്മൂലം ശരീരഭാരം വര്‍ധിക്കുന്നതായും കണ്ടിട്ടുണ്ട്‌.
മുയല്‍ത്തീറ്റയില്‍ ചിലയിനം സസ്യഎണ്ണകളോ കൊഴുപ്പുകളോ ചേര്‍ക്കുന്നത്‌ മുയലിന്റെ മാംസത്തിലെ കൊഴുപ്പിന്റെ ഘടന മാറ്റുന്നതായി കണ്ടിട്ടുണ്ട്‌. ഉദാഹരണത്തിന്‌ മുയല്‍ത്തീറ്റയില്‍ സോയാബീന്‍ എണ്ണ ചേര്‍ത്താല്‍ മുയല്‍മാംസ്യത്തില്‍ പൂരിതകൊഴുപ്പുകള്‍ കുറഞ്ഞ്‌ അപൂരിതകൊഴുപ്പുകള്‍ കൂടുതലുണ്ടാവുന്നു. ഈ അപൂരിതകൊഴുപ്പുകളാണ്‌ ആരോഗ്യത്തിന്‌ നല്ലത്‌. എന്നാല്‍ മുയല്‍ത്തീറ്റയില്‍ കൊഴുപ്പിന്റെ അളവ്‌ കൂടുമ്പോള്‍ തീറ്റ കൂടുതല്‍ കാലം ശേഖരിച്ചുവയ്‌ക്കുവാന്‍ കഴിയാതെവരുന്നു. മുയല്‍ത്തീറ്റയില്‍ കൂടുതലായുള്ള അപൂരിതകൊഴുപ്പുകള്‍ പെട്ടെന്ന്‌ വിഘടിച്ച്‌ മുയല്‍ത്തീറ്റ ചീത്തയാകുന്നു. ഇത്തരം മുയല്‍ ത്തീറ്റയ്‌ക്ക്‌ ദുര്‍ഗന്ധമുണ്ടായിരിക്കും. അതില്‍ പൂപ്പലുകളും മറ്റു സൂക്ഷ്‌മജീവികളും പെറ്റുപെരുകുന്നതിനു സാധ്യതയേറെയാണ്‌. മുയല്‍ത്തീറ്റകളില്‍ ആന്റി ഓക്‌സിഡന്റുകള്‍ ചേര്‍ത്ത്‌ ഇത്‌ തടയാന്‍ സാധിക്കും.
മുയലുകളുടെ പോഷകാവശ്യം നിറവേറ്റുന്നത്‌ സസ്യജന്യമായ കൊഴുപ്പുകളാണ്‌. ഇവ പിണ്ണാക്കുകളിലൂടെയും ധാന്യങ്ങളിലൂടെയും ലഭിക്കുന്നു. തവിടുകള്‍ വഴിയും മറ്റു ധാന്യങ്ങളുടെ അവശിഷ്‌ടങ്ങളിലൂടെയും മുയലുകള്‍ക്ക്‌ കൊഴുപ്പുകള്‍ ലഭിക്കാം. ശരീരത്തിനാവശ്യമായ ഊര്‍ജ്ജം ലഭിക്കുവാനും ചിലപ്പോള്‍ കൊഴുപ്പിനെ ഉപയോഗപ്പെടുത്താറുണ്ട്‌. വിലകൂടിയതിനാല്‍ എണ്ണരൂപത്തില്‍ കൊഴുപ്പുകള്‍ തീറ്റയില്‍ ചേര്‍ക്കുന്നത്‌ അഭികാമ്യമല്ല.
മുയലുകള്‍ക്ക്‌ അത്യാവശ്യമുള്ള കൊഴുപ്പമ്ലമായി കണക്കാക്കുന്നത്‌ ലിനോലിക്‌ അമ്ലത്തെയാണ്‌. എന്നാല്‍ 3-4% കൊഴുപ്പുള്ള സാധാരണ തീറ്റയില്‍ മുയലുകള്‍ക്കാവശ്യമായ ലിനോലിക്‌ അമ്ലമുണ്ടാകും. അതിനാല്‍ പ്രത്യേകമായി നല്‍കേണ്ട ആവശ്യമില്ല.
 

വിറ്റാമിനുകള്‍ (ജീവകങ്ങള്‍)


ഏതൊരു ജീവിയുടെയും സാധാരണ ശരീരധര്‍മ്മങ്ങള്‍ നിറവേറ്റുന്നതിന്‌ ആവശ്യമായ പോഷകഘടകമാണ്‌ വിറ്റാമിനുകള്‍. ഇവയെ രണ്ടായി തരംതിരിച്ചിട്ടുണ്ട്‌. കൊഴുപ്പില്‍ അലിയുന്ന വിറ്റാമിനുകളാണ്‌ വിറ്റാമിന്‍ എ,ഡി,ഇ,കെ എന്നിവ. വെള്ളത്തിലലിയുന്ന വിറ്റാമിനുകളാണ്‌ വിറ്റാമിന്‍ ബി,സി എന്നിവ. വിറ്റാമിനുകളുടെ അഭാവം മുയലുകളില്‍ രോഗമുണ്ടാക്കുന്നു. ഓരോ വിറ്റാമിനുകളുടെയും അഭാവത്തില്‍ അതിന്റെ തനതായ രോഗലക്ഷണങ്ങളാണ്‌ കാണുന്നത്‌. മുയലുകളുടെ ശരീരത്തിലുള്ള സൂക്ഷ്‌മജീവികള്‍ വിറ്റാമിന്‍ ബിയും വിറ്റാമിന്‍ സിയും നിര്‍മ്മിച്ച്‌ മുയലിന്‌ ലഭ്യമാക്കുന്നതിനാല്‍ ഇവ ഭക്ഷണത്തിലൂടെ നല്‍കേണ്ട ആവശ്യം സാധാരണയായി വരുന്നില്ല. എന്നാല്‍ കൊഴുപ്പില്‍ അലിയുന്ന വിറ്റാമിനുകള്‍ ഭക്ഷണത്തിലൂടെ ലഭ്യമാക്കണം. ഇത്തരം വിറ്റാമിനുകള്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്‌ അതിന്റെ കുറവോ കൂടുതലോ മൂലമുണ്ടായേക്കാവുന്ന രോഗങ്ങളെയാണ്‌.
 

വിറ്റാമിന്‍ എ


മൃഗങ്ങളുടെ കാഴ്‌ചശക്തിയുമായി ഏറെ ബന്ധപ്പെട്ടിട്ടുള്ള വിറ്റാമിനാണ്‌ വിറ്റാമിന്‍ എ. കാഴ്‌ചയുമായി ഏറെ ബന്ധമുള്ള കണ്ണിലെ റെറ്റിന എന്ന ഭാഗത്തുള്ള റോഡോപ്‌സിന്‍ എന്ന രാസവസ്‌തുവിന്റെ ഘടനയില്‍ ഈ വിറ്റാമിന്‌ വലിയ പങ്കുണ്ട്‌. വിറ്റാമിന്‍ എയുടെ കുറവ്‌ മുയലുകളിലും കാഴ്‌ചക്കുറവുണ്ടാക്കും.
ഇതുകൂടാതെ ശരീരത്തിലെ വിവിധ ആവരണകലകളുടെ നിലനില്‍പ്പിന്‌ വിറ്റാമിന്‍ എ അത്യന്താപേക്ഷിതമാണ്‌. ഇതിന്റെ കുറവുമൂലം ത്വഗ്രോഗങ്ങളും ദഹനനാളിയുടെ ഉള്‍വശത്തെ ആവരണകലയുടെ കേടുപാടുകളും അതുവഴി മുയലുകള്‍ക്ക്‌ വയറിളക്കവും ഉണ്ടാകുവാന്‍ സാധ്യതയുണ്ട്‌. എല്ലുകളുടെ ഘടനയിലും വിറ്റാമിന്‍ എയ്‌ക്ക്‌ പങ്കുണ്ട്‌. അതുകൊണ്ട്‌ ഇതിന്റെ കുറവുമൂലം ഞരമ്പുരോഗങ്ങള്‍, തളര്‍ച്ച എന്നിവയുമുണ്ടാകാം. ചെടികളും പച്ചക്കറികളുമാണ്‌ മുയലുകള്‍ക്കാവശ്യമുള്ള വിറ്റാമിന്‍ എ നല്‍കുന്നത്‌
പെണ്‍മുയലുകളില്‍ ഗര്‍ഭകാലഘട്ടത്തില്‍ വിറ്റാമിന്‍ എയ്‌ക്ക്‌ പ്രധാന ധര്‍മ്മങ്ങളുണ്ട്‌. ഇതിന്റെ അഭാവത്തില്‍ മുയല്‍ക്കുഞ്ഞുങ്ങള്‍ ഗര്‍ഭാവസ്ഥയില്‍ത്തന്നെ ചത്തുപോകാം. കുറഞ്ഞ പ്രത്യുല്‍പ്പാദനക്ഷമതയും ഇടയ്‌ക്കിടെയുള്ള ഗര്‍ഭമലസലും ഈ വിറ്റാമിന്റെ കുറവുമൂലമുണ്ടാകും. കരളിലാണ്‌ വിറ്റാമിന്‍ എ ശേഖരിച്ചുവയ്‌ക്കുന്നത്‌. ഓരോ കി.ഗ്രാം തീറ്റയിലും 9,000 യൂണിറ്റിനും 10,000 യൂണിറ്റിനും ഇടയില്‍ വിറ്റാമിന്‍ എ ഉണ്ടായിരിക്കണമെന്നതാണ്‌ ശുപാര്‍ശ. വിറ്റാമിന്‍ എയുടെ അളവ്‌ തീറ്റയില്‍ കൂടിയാള്‍ (1,00,000 യൂണിറ്റ്‌) മുയലുകള്‍ക്ക്‌ ഇതുമായി ബന്ധപ്പെട്ട വിഷബാധയുണ്ടാകാം. ഇതിന്റെ ലക്ഷണങ്ങളും വിറ്റാമിന്‍ എ കുറവുള്ള സമയത്തെ ലക്ഷണങ്ങളും പലപ്പോഴും ഒന്നായിരിക്കും.
 

വിറ്റാമിന്‍ ഡി


മുയലുകളുടെ ശരീരത്തിന്‌ ആവശ്യമായ മറ്റൊരു വിറ്റാമിനാണ്‌ വിറ്റാമിന്‍ ഡി. ശരീരത്തിലെ എല്ലിന്റെയും പല്ലിന്റെയും ഉറപ്പുമായി വിറ്റാമിന്‍ ഡി ബന്ധപ്പെട്ടിരിക്കുന്നു. സൂര്യപ്രകാശത്തില്‍നിന്നും വിറ്റാമിന്‍ ഡി ഉല്‍പ്പാദിപ്പിക്കുവാന്‍ മുയലിന്റെ ചര്‍മ്മകോശങ്ങള്‍ക്ക്‌ സാധിക്കും. അതിന്റെ ശരീരം നക്കിത്തുടയ്‌ക്കുന്നതിലൂടെ ഈ വിറ്റാമിനുകള്‍ മുയലുകള്‍ക്ക്‌ ലഭ്യമാകും. കൂടാതെ പുല്ലുകളും വൈക്കോലും വിറ്റാമിന്‍ ഡി സ്രോതസ്സുകളാണ്‌.
മുയല്‍ത്തീറ്റയില്‍ ഓരോ കി.ഗ്രാമിനും 900 യൂണിറ്റ്‌ എന്ന നിലയില്‍ വിറ്റാമിന്‍ ഡി ചേര്‍ക്കണം. വിറ്റാമിന്‍ ഡിയുടെ അളവ്‌ ഒരു കി.ഗ്രാം തീറ്റയില്‍ 3,000 യൂണിറ്റില്‍ കൂടിയാല്‍ വിഷബാധയുണ്ടാകാം. അത്തരം മുയലുകള്‍ ശോഷിച്ച്‌, ഭക്ഷണം കഴിക്കാതെ ഇടയ്‌ക്കിടെ വെള്ളം കുടിച്ച്‌, വയറിളകി തളര്‍ച്ച ബാധിച്ച്‌ ചത്തുപോകുന്നു.
 

വിറ്റാമിന്‍ ഇ


കൊഴുപ്പിലലിയുന്ന `ഇ' ആണ്‌ മറ്റൊരു പ്രധാന വിറ്റാമിന്‍. ഇതിന്റെ കുറവുണ്ടായാല്‍ മുയലുകളുടെ ശരീരം ശോഷിച്ച്‌ അവയ്‌ക്ക്‌ തളര്‍ച്ച ബാധിക്കുന്നു. ഇതോടൊപ്പം ഹൃദയപേശികള്‍ക്കും തകരാറുകള്‍ സംഭവിക്കുന്നതിനാല്‍ മുയല്‍ മരണപ്പെടും. സാധാരണയായി നാലാഴ്‌ച പ്രായത്തില്‍ത്തന്നെ മുയലുകള്‍ക്ക്‌ ഈ രോഗം കാണും. ഇത്തരം മുയലുകളെ മലര്‍ത്തിക്കിടത്തിയാല്‍ തളര്‍ന്നുപോയി അവസാനം അവ ചത്തുപോകുന്നു. ഓരോ കി.ഗ്രാം തീറ്റയിലും 40 മി.ഗ്രാം വിറ്റാമിന്‍ ഇ ഉണ്ടാകണമെന്നാണ്‌ ശുപാര്‍ശ. ധാന്യങ്ങളും പച്ചക്കറികളും മുയലുകള്‍ക്ക്‌ വിറ്റാമിന്‍ ഇ നല്‍കുന്നു.
 

വിറ്റാമിന്‍ കെ


സസ്യങ്ങളാണ്‌ വിറ്റാമിന്‍ കെയുടെ പ്രധാന സ്രോതസ്സ്‌. ഇതുകൂടാതെ മുയലുകളുടെ ശരീരത്തിലുള്ള ബാക്‌ടീരിയ ഇനത്തില്‍പ്പെട്ട സൂക്ഷ്‌മജീവികളും വിറ്റാമിന്‍ കെ ഉണ്ടാക്കാറുണ്ട്‌. മുയലുകള്‍ അവയുടെ കാഷ്‌ഠം ഭക്ഷിക്കുന്നതുമൂലം ഈ വിറ്റാമിന്‍ അവയ്‌ക്ക്‌ ലഭ്യമാകുന്നു. വിറ്റാമിന്‍ കെയുടെ അഭാവത്തില്‍ മുയലുകളില്‍ രക്തം കട്ടപിടിക്കാന്‍ പ്രയാസമുണ്ടാകുന്നു. ഗര്‍ഭിണിയായ മുയലുകളുടെ മറുപിള്ളയിലൂടെ രക്തസ്രാവം ഉണ്ടാവാന്‍ ഇടയുണ്ട്‌. മുയലുകളുടെ ഭക്ഷണത്തില്‍ 2 പി.പി.എം. (ppm) അളവില്‍ വിറ്റാമിന്‍ കെ വേണമെന്ന്‌ ശുപാര്‍ശചെയ്‌തിരിക്കുന്നു.
 

വിറ്റാമിന്‍ ബി കോംപ്ലക്‌സ്‌


വിറ്റാമിന്‍ ബി ക്ലോംപ്ലക്‌സ്‌ വെള്ളത്തിലലിയുന്ന ഒരു കൂട്ടം വിറ്റാമിനുകളാണ്‌. സാധാരണയായി മുയലുകളുടെ ശരീരത്തിലുള്ള ബാക്‌ടീരിയ ഇനത്തില്‍പ്പെട്ട സൂക്ഷ്‌മജീവികള്‍ ഇവ ഉല്‍പ്പാദിപ്പിച്ച്‌ മുയലുകള്‍ക്ക്‌ ലഭ്യമാക്കുന്നു. അതിനാല്‍ ഇത്‌ ഭക്ഷണത്തിലൂടെ കൊടുക്കേണ്ട ആവശ്യമില്ല. എങ്കിലും വിറ്റാമിന്‍ ബി ക്ലോംപ്ലക്‌സില്‍ ഉള്‍പ്പെടുന്ന വിറ്റാമിന്‍ ബി 1 (1-2 ppm), വിറ്റാമിന്‍ ബി 6 (1-2 ppm), വിറ്റാമിന്‍ ബി 6 (1-2 ppm), നിക്കോട്ടിനിക്‌ ആസിഡ്‌ (30-60 ppm) എന്നിവ തീറ്റയില്‍ ഉള്‍പ്പെടുത്തുന്നത്‌ ഉയര്‍ന്ന വളര്‍ച്ചാനിരക്ക്‌ നല്‍കുന്നതായി കണ്ടിട്ടുണ്ട്‌.
 

ധാതുലവണങ്ങള്‍


മുയലുകള്‍ക്ക്‌ അത്യന്താപേക്ഷിതമായ മറ്റൊരു പോഷകഘടകമാണ്‌ ധാതുലവണങ്ങള്‍. ഇവയെത്തന്നെ അല്‍പം കൂടിയ അളവില്‍ വേണ്ടതായ ധാതുമൂലകങ്ങളായും വളരെ ചെറിയ അളവില്‍ വേണ്ട അതിസൂക്ഷ്‌മമൂലകങ്ങളായും തരംതിരിക്കാം. കാല്‍സ്യം, ഫോസ്‌ഫറസ്‌, മഗ്‌നീഷ്യം, സോഡിയം, പൊട്ടാസ്യം, ക്ലോറിന്‍ എന്നിവ താരതമ്യേന ഉയര്‍ന്ന അളവില്‍ മുയല്‍ത്തീറ്റയിലുണ്ടാവണം. എന്നാല്‍ അതിസൂക്ഷ്‌മമൂലകങ്ങളായ മാംഗനീസ്‌, സിങ്ക്‌, ഇരുമ്പ്‌, ചെമ്പ്‌, മോളിബ്‌ഡിനം, സെലീനിയം, അയോഡിന്‍, കോബാള്‍ട്ട്‌, ക്രോമിയം എന്നിവ വളരെ ചെറിയ അളവിലേ ആവശ്യമുള്ളൂ.
വളരുന്ന മുയലുകളെ അപേക്ഷിച്ച്‌ മുലയൂട്ടന്ന മുയലുകള്‍ക്ക്‌ ധാതുലവണങ്ങള്‍ കൂടുതലായി ആവശ്യമുണ്ട്‌. ശരിയായി മുലയൂട്ടുന്ന ഓരോ പെണ്‍മുയലും ദിനംപ്രതി ആറു ഗ്രാമിനും എട്ടു ഗ്രാമിനും ഇടയില്‍ ധാതുലവണങ്ങള്‍ അതിന്റെ പാലിലൂടെ കുട്ടികള്‍ക്ക്‌ നല്‍കുന്നുണ്ട്‌. ഇതില്‍ കാല്‍ഭാഗത്തോളം കാല്‍സ്യം മാത്രമാണ്‌. ഇതില്‍നിന്നും അത്തരം സന്ദര്‍ഭങ്ങളില്‍ ധാതുലവണങ്ങളുടെ പ്രസക്തി വ്യക്തമാണ്‌.
 

കാല്‍സ്യം


മുയലിന്റെ ശരീരത്തിലെ 90% കാല്‍സ്യവും അതിന്റെ എല്ലുകളിലും പല്ലുകളിലുമായി അടങ്ങിയിരിക്കുന്നു. മറ്റു വളര്‍ത്തുമൃഗങ്ങളില്‍ ശരീരത്തില്‍ കാല്‍സ്യം ആഗീരണം ചെയ്യുന്നത്‌ കാല്‍സ്യത്തിന്റെയും ഫോസ്‌ഫറസിന്റെയും അനുപാതത്തിന്റെ അടിസ്ഥാനത്തിലാണ്‌. എന്നാല്‍ മുയലുകളില്‍ കാല്‍സ്യം ആഗീരണം ചെയ്യുന്നതില്‍ ഫോസ്‌ഫറസിന്റെ അനുപാതത്തിനു വലിയ പങ്കില്ല. കഴിക്കുന്ന ഭക്ഷണത്തിലെ കാല്‍സ്യത്തിന്റെ അളവിന്‌ അനുപാതമായി അത്‌ ആഗീരണം ചെയ്യുന്നു. എന്നാല്‍ വിറ്റാമിന്‍ ഡിക്ക്‌ കാല്‍സ്യത്തിന്റെ ആഗീരണത്തില്‍ ഒരു പങ്കുണ്ട്‌.
കാല്‍സ്യം കുറവായ മുയലുകള്‍ക്ക്‌ കൈകാല്‍ കടച്ചില്‍, മാംസപേശികളുടെ വിറ, ചെവി എപ്പോഴും ഇളക്കല്‍ എന്നീ ലക്ഷണങ്ങളും തുടര്‍ന്ന്‌ തളര്‍ച്ചയുമുണ്ടാകുന്നു. ഇത്തരം മുയലുകള്‍ക്ക്‌ രക്തധമനിയില്‍ കാല്‍സ്യം കുത്തിവച്ചാല്‍ ഈ രോഗലക്ഷണങ്ങളില്‍നിന്നും രക്ഷപ്പെടാം.
മുയലിന്റെ ഭക്ഷണത്തില്‍ കൂടുതല്‍ കാല്‍സ്യമുണ്ടായാലും അവയ്‌ക്ക്‌ രോഗങ്ങളുണ്ടാകാം. മുലയൂട്ടുന്ന മുയലുകള്‍ അത്തരം സന്ദര്‍ഭങ്ങളില്‍ അതിന്റെ കുഞ്ഞുങ്ങളെ ശ്രദ്ധിക്കാതെ അവയുടെ വളര്‍ച്ച നഷ്‌ടപ്പെടുത്തുന്നു. ഇത്തരം മുയലുകള്‍ക്ക്‌ കിഡ്‌നിയില്‍ കാല്‍സ്യത്തിന്റെ കല്ലുകള്‍ വരാനും അതുവഴി മൂത്രത്തില്‍ ചോരയുണ്ടാകാനും സാധ്യതയുണ്ട്‌.
മുയലുകള്‍ക്ക്‌ ശുപാര്‍ശചെയ്‌തിട്ടുള്ള കാല്‍സ്യത്തിന്റെ അളവ്‌ ഓരോ കി.ഗ്രാം തീറ്റയിലും 5 മി.ഗ്രാമിനടുത്താണ്‌. മുലയൂട്ടുന്ന മുയലുകള്‍ക്ക്‌ ഇത്‌ 12 മി.ഗ്രാം വരെ നല്‍കണം. കാല്‍സ്യത്തിന്റെ അളവ്‌ 25 മി.ഗ്രാമില്‍ കൂടിയാല്‍ മുയലുകള്‍ക്ക്‌ പ്രശ്‌നങ്ങളുണ്ടാകാം.
 

ഫോസ്‌ഫറസ്‌


കാല്‍സ്യത്തെപ്പോലെതന്നെ ശരീരത്തിലെ ഫോസ്‌ഫറസും എല്ലുകളിലും പല്ലുകളിലുമാണ്‌ ശേഖരിച്ചിട്ടുള്ളത്‌. ഏകദേശം 12 ഭാഗം കാല്‍സ്യത്തിന്‌ ഒരു ഭാഗം ഫോസ്‌ഫറസ്‌ എന്ന അനുപാതം മുയലുകളില്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാറില്ല. മുയല്‍ത്തീറ്റയില്‍ ഓരോ കി.ഗ്രാമിനും മൂന്ന്‌ മി.ഗ്രാം നിരക്കിലാണ്‌ ഫോസ്‌ഫറസ്‌ ഉള്‍പ്പെടുത്തേണ്ടത്‌. ഇതിന്റെ അളവ്‌ 10 മി.ഗ്രാമില്‍ കുറവാണെങ്കിലും മുയലുകള്‍ക്ക്‌ രോഗമുണ്ടാകാം.
 

മഗ്‌നീഷ്യം


ശരീരത്തിലെ പല ദഹനരസങ്ങളിലും മറ്റ്‌ എന്‍സൈമുകളിലും മഗ്‌നീഷ്യത്തിന്‌ പങ്കുണ്ട്‌. ഇതിന്റെ കുറവുമൂലം മുയലുകള്‍ പെട്ടെന്ന്‌ ഉത്തേജിതരാകാം. അവയ്‌ക്ക്‌ വിറയലുകളും ഞെട്ടലുകളുമുണ്ടാകാം. മുയലുകളുടെ രോമങ്ങള്‍ പരുപരുത്തിരിക്കുന്നതും അവ കൊഴിഞ്ഞുപോവുന്നതും മഗ്‌നീഷ്യം കൂടുതലായാലുണ്ടാകുന്ന രോഗലക്ഷണങ്ങളാണ്‌. ഓരോ കി.ഗ്രാം തീറ്റയിലും 2.5 മി.ഗ്രാം മഗ്‌നീഷ്യമാണ്‌ ശുപാര്‍ശ ചെയ്‌തിട്ടുള്ളത്‌. ഇതിന്റെ അളവ്‌ 4.2 മി.ഗ്രാമില്‍ കൂടിയാല്‍ രോഗലക്ഷണങ്ങളുണ്ടാകുന്നു.
 

സോഡിയം


താരമ്യേന കൂടിയ അളവില്‍ ആവശ്യമുള്ള ഒരു മൂലകമാണ്‌ സോഡിയം. ഇതിന്റെ പ്രധാന ധര്‍മ്മം ശരീരത്തിലെ അമ്ല-ക്ഷാരനിലയുടെയും ലവണസന്തുലനാവസ്ഥയുടെയും ക്രമീകരണമാണ്‌. മുയലുകളില്‍ ഇതിന്റെ കുറവ്‌ കാണാറില്ലെങ്കിലും മുയല്‍ത്തീറ്റയില്‍ 3 മി.ഗ്രാം വീതം ഓരോ കിലോയിലും ചേര്‍ക്കാന്‍ പറയാറുണ്ട്‌. മുയല്‍ത്തീറ്റയില്‍ സോഡിയത്തിന്റെ അളവ്‌ 7 മി.ഗ്രാമില്‍ കൂടിയാല്‍ രോഗലക്ഷണങ്ങളുണ്ടാകാം.
 

ക്ലോറിന്‍


സോഡിയത്തിനോടൊപ്പം ശരീരത്തിലെ അമ്ല-ക്ഷാരനിലയും ലവണ സന്തുലിതാവസ്ഥയും ക്രമീകരിക്കുന്നതില്‍ ക്ലോറിനും മുഖ്യപങ്ക്‌ വഹിക്കുന്നു. മുയല്‍ത്തീറ്റയില്‍ ഓരോ കി.ഗ്രാമിലും 3.2 മി.ഗ്രാം ക്ലോറിന്‍ ഉള്‍പ്പെടുത്തണം. ക്ലോറിന്റെ അളവ്‌ 1.7 മി.ഗ്രാമില്‍ കുറഞ്ഞാലും 5 മി.ഗ്രാമില്‍ കൂടിയാലും രോഗലക്ഷണങ്ങളുണ്ടാകാം.
 

പൊട്ടാസ്യം


ശരീരത്തിലെ ദഹനപ്രക്രിയയെ ക്രമീകരിക്കുന്നതില്‍ പൊട്ടാസ്യത്തിന്‌ പ്രധാന പങ്കുണ്ട്‌. അതുകൂടാതെ സോഡിയത്തിനും ക്ലോറിനുമൊപ്പം ലവണസന്തുലനാവസ്ഥ ക്രമീകരിക്കുന്നതില്‍ പൊട്ടാസ്യവും പ്രധാന പങ്കുവഹിക്കുന്നു. മുയല്‍ത്തീറ്റയില്‍ ഏറ്റവും അനുയോജ്യമായ പൊട്ടാസ്യത്തിന്റെ അളവ്‌ 16 മി.ഗ്രാമില്‍ കൂടിയാല്‍ മുയലുകള്‍ക്ക്‌ കിഡ്‌നിരോഗങ്ങളുണ്ടാകാം. അതുപോലെതന്നെ പൊട്ടാസ്യതതന്റെ അളവ്‌ തീറ്റയില്‍ മൂന്ന്‌ ഗ്രാമില്‍ കുറഞ്ഞാലും മുയലുകള്‍ക്ക്‌ രോഗങ്ങളുണ്ടാവാം.
 

അതിസൂക്ഷ്‌മമൂലകങ്ങള്‍


വളരെ ചെറിയ അളവില്‍ ആവശ്യമുള്ള മൂലകങ്ങളാണ്‌ അതിസൂക്ഷ്‌മമൂലകങ്ങള്‍. തീറ്റയിലെ ഇവയുടെ അളവ്‌ വളരെ ചെറുതാണെങ്കിലും ഇവയും ശരീരധര്‍മ്മങ്ങള്‍ നിറവേറ്റാന്‍ അത്യന്താപേക്ഷിതമാണ്‌.
ശരീരത്തിലെ എല്ലുകളുടെ ഘടനയില്‍ മാംഗനീസിന്‌ ഒരു പങ്കുണ്ട്‌. പ്രത്യുല്‍പ്പാദനശേഷിയെയും മാംഗനീസ്‌ ബാധിക്കുന്നു. ഇതിന്റെ അഭാവത്തില്‍ വളര്‍ച്ച മുരടിച്ച്‌, എല്ലുകള്‍ വളഞ്ഞ്‌ മുയലുകള്‍ക്ക്‌ പ്രശ്‌നങ്ങളുണ്ടാവാം. ശരീരത്തിലെ ജനിതകഘടകങ്ങളായ ഡി.എന്‍.എ.യിലും ആര്‍.എന്‍.എയിലും അടങ്ങിയിട്ടുള്ള അതിസൂക്ഷ്‌മമൂലകമാണ്‌ സിങ്ക്‌. ഇതിന്റെ അഭാവത്തില്‍ ചര്‍മ്മരോഗങ്ങളും രോമത്തിന്റെ നരയും മുയലുകളില്‍ കാണാം.
മുയലിന്റെ കോശങ്ങള്‍ക്ക്‌ ആവശ്യമുള്ള ഓക്‌സിജനെത്തിക്കുന്ന തന്മാത്രകളായ രക്തത്തിലെ ഹീമോഗ്ലോബിന്‍, മാംസ്യത്തിലെ മയോഗ്ലോബിന്‍ എന്നിവയിലെ ഒരു ഘടകമാണ്‌ ഇരുമ്പ്‌. ചില എന്‍സൈമുകളുടെ പ്രവര്‍ത്തനമായും ഈ മൂലകം ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണത്തില്‍ മാംഗനീസ്‌, ഫോസ്‌ഫറസ്‌ എന്നിവ കൂടുതലാണെങ്കില്‍ ഇരുമ്പിന്റെ ആഗീരണം തടസ്സപ്പെട്ട്‌ വിളര്‍ച്ചയും മറ്റു രോഗലക്ഷണങ്ങളും മുയലുകളിലുണ്ടാകാം.
മുയലിന്റെ ശരീരത്തിലുള്ള ചെമ്പ്‌ ഏറ്റവും കൂടുതലായി ശേഖരിച്ചിട്ടുള്ളത്‌ കരളിലാണ്‌. ഇതിന്റെ കുറവുമൂലം വിളര്‍ച്ചയും എല്ലുകളുടെ പ്രശ്‌നവും പ്രത്യുല്‍പ്പാദനപ്രശ്‌നങ്ങളും ഹൃദയരോഗങ്ങളും വയറുസംബന്ധമായ അസുഖങ്ങളുമുണ്ടാവാം. ഭക്ഷണത്തിലെ മോളിബ്‌ഡിനം മൂലകത്തിന്റെ അളവും ചെമ്പിന്റെ അളവും തമ്മിലുള്ള അനുപാതം ഇവയുടെ ആഗീരണത്തെ നിര്‍ണയിക്കുന്നു. മോളിബ്‌ഡിനം കൂടുതലാണെങ്കില്‍ ചെമ്പിന്റെ ആഗീരണം കുറവും മറിച്ചാണെങ്കില്‍ കൂടുതലുമുണ്ടാകും.
മനുഷ്യരിലെന്നപോലെ മുയലുകളിലും തൈറോയ്‌ഡ്‌ ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളില്‍ അയോഡിന്‍ വലിയ പങ്കുവഹിക്കുന്നു. മുയലുകളിലെ രക്താതിസാരം എന്ന രോഗം ചെറുക്കുന്നതിലും അയോഡിന്‌ പങ്കുണ്ട്‌. 
പ്രകൃതിയില്‍ യഥേഷ്‌ടം അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന മുയലുകളെ കൂട്ടിലടച്ച്‌ വളര്‍ത്തുമ്പോള്‍ അവയ്‌ക്ക്‌ ആവശ്യമായ പോഷകാഹാരം കൊടുക്കുവാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്‌. മുയലുകള്‍ക്ക്‌ പോഷകസമൃദ്ധമായ ഭക്ഷണം നല്‍കുന്നതനുസരിച്ച്‌ അവയുടെ ഉല്‍പ്പാദനം വര്‍ധിക്കുന്നതാണെന്ന്‌ കണ്ടിട്ടുണ്ട്‌. ഭക്ഷണത്തിന്റെ അളവ്‌ വര്‍ധിപ്പിച്ചതുകൊണ്ടുമാത്രം വളര്‍ച്ചാനിരക്കോ ഉല്‍പ്പാദനമോ വര്‍ധിപ്പിക്കാന്‍ സാധ്യമല്ല. കര്‍ഷകനെ സംബന്ധിച്ചിടത്തോളം ഉന്നത ഗുണമേന്മയുള്ള എന്നാല്‍ കുറഞ്ഞ വിലയ്‌ക്കും എളുപ്പത്തിലും ലഭിക്കുന്ന തീറ്റ കൊടുക്കുകയായിരിക്കും പ്രധാനം. പരുഷാഹാരം കുറഞ്ഞ വിലയ്‌ക്ക്‌ ലഭിക്കുമെങ്കിലും ഖരാഹാരം ചെലവ്‌ കൂടിയതായിരിക്കും.
വീട്ടുവളപ്പില്‍ അഞ്ചോ പത്തോ മുയലുകളെ വളര്‍ത്തുന്ന കര്‍ഷകന്റെ ആവശ്യങ്ങളും വ്യാവസായികമായി മുയല്‍കൃഷി നടത്തുന്നവരുടെ ആവശ്യങ്ങളും വ്യത്യസ്‌തമാണ്‌. മാത്രവുമല്ല വിവിധ സ്ഥലങ്ങളില്‍ ലഭിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളും വ്യത്യസ്‌തമായിരിക്കും. ഇവയില്‍ ഊര്‍ജ്ജം, മാംസ്യം എന്നിവയുടെ അളവ്‌ കൂടുതലായിരിക്കും. ഗര്‍ഭിണികളായ മുയലുകള്‍, പാലൂട്ടുന്ന തള്ളമുയലുകള്‍ എന്നിവയ്‌ക്ക്‌ തീറ്റ കൂടുതലായി നല്‍കേണ്ടതുണ്ട്‌. വിപണിയില്‍ ചില കമ്പനികള്‍ സമീകൃത തീറ്റമിശ്രിതം ഇറക്കിയിട്ടുണ്ട്‌. ആവശ്യമെങ്കില്‍ നമുക്കുതന്നെ തീറ്റമിശ്രിതം വീട്ടില്‍ നിര്‍മ്മിക്കാവുന്നതാണ്‌. ഇത്തരം രണ്ട്‌ തീറ്റമിശ്രിതം ചുവടെ ചേര്‍ക്കുന്നു.
1

ഘടകം 

കടല

ഗോതമ്പ്‌ 

കടലപ്പിണ്ണാക്ക്‌ 

ബോണ്‍മീല്‍ 

തവിട്‌ 

ധാതുലവണം 

ഉപ്പ്‌ 

ഭാഗം

35

30

10

10

13

1.5

0.5

2

ഘടകം 

കടല

കടലപ്പിണ്ണാക്ക്‌

എള്ളിന്‍ പിണ്ണാക്ക്‌

തവിട്‌

ഗോതമ്പ്‌

ധാതുലവണം

ഉപ്പ്‌

ഭാഗം

10

20

5

35

28

1.5

0.5

തീറ്റയുടെ അളവ്‌

പ്രായം

4-12 ആഴ്‌ച

13-24 ആഴ്‌ച

24 ആഴ്‌ചയ്‌ക്കു മുകളില്‍

ആണ്‍മുയല്‍

പെണ്‍മുയല്‍

ഗര്‍ഭിണിയായത്‌

പാലൂട്ടുന്നത്‌ 

 അളവ്‌ ഗ്രാമില്‍

 50-70

 80-100

 

100-150

 120-150

 160-200

200-250

പരുഷാഹാരങ്ങള്‍


അസംസ്‌കൃതനാര്‌ കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണപദാര്‍ത്ഥങ്ങളാണ്‌ പരുഷാഹാരങ്ങള്‍. മുയലുകളുടെ ദഹനേന്ദ്രിയത്തില്‍ സീക്കം എന്ന ഭാഗം നന്നായി വികസിച്ചതിനാല്‍ പരുഷാഹാരങ്ങളെ മുയലുകള്‍ക്ക്‌ നന്നായി ദഹിപ്പിക്കുവാന്‍ കഴിയും.
പുല്ല്‌, മുരിക്ക്‌, മുരിങ്ങ, മാവ്‌, ശീമക്കൊന്ന, സുബാബുള്‍, അസോള, പ്ലാവില, ചീര, വാഴയില, അഗത്തിച്ചീര, ചോളം, ചെമ്പരത്തി, മള്‍ബറി എന്നിവ മുയലുകള്‍ക്ക്‌ കൊടുക്കാം. കൂടാതെ പഴത്തൊലി, കാബേജ്‌, പച്ചക്കറി അവശിഷ്‌ടങ്ങള്‍ എന്നിവയും മുയലുകള്‍ തിന്നും.
ഉണക്കിയ പുല്ല്‌ (വൈക്കോല്‍) മുയലുകള്‍ക്ക്‌ കൊടുക്കാം. പയറുവര്‍ഗ ചെടികളായ തോട്ടപ്പയര്‍, കലപ്പഗോണിയം, കാട്ടുപയര്‍, സ്റ്റോലോസാന്തസ്‌ എന്നിവയും മുയലുകള്‍ക്ക്‌ ഭക്ഷണമായി കൊടുക്കാം.
 

കലപ്പഗോണിയം


റബ്ബര്‍തോട്ടങ്ങളിലെ ആവരണവിളയാണിത്‌. മുയലുകള്‍ക്ക്‌ കുറേശ്ശെ കൊടുത്തു ശീലിപ്പിക്കണം. പയറുവര്‍ഗത്തില്‍പ്പെട്ട ഈ ചെടിയുടെ വിത്താണ്‌ നടാനുപയോഗിക്കുന്നത്‌.
 

പൂരേറിയ


റബ്ബര്‍തോട്ടത്തിലെ വേറൊരു ആവരണവിളയാണിത്‌. മറ്റ്‌ വളര്‍ത്തുമൃഗങ്ങള്‍ കാര്യമായി ഭക്ഷിക്കുകയില്ലെങ്കിലും മുയലുകള്‍ക്ക്‌ ഇത്‌ വളരെ പഥ്യമാണ്‌.
 

സെന്‍ട്രോസീമ


പടര്‍ന്നുവളരുന്ന ഒരു പയര്‍വര്‍ഗ ചെടിയാണിത്‌. വിത്താണ്‌ നടാനുപയോഗിക്കുന്നത്‌. കേരളത്തില്‍ ഇത്‌ നന്നായി വളരും.
 

അസോള


ജലത്തില്‍ വളരുന്ന ഒരു പന്നല്‍വര്‍ഗ ചെടിയാണിത്‌. ഇതില്‍ ഉയര്‍ന്ന അളവില്‍ മാംസ്യം അടങ്ങിയിരിക്കുന്നു. അത്‌ മറ്റുള്ള സാന്ദ്രീകൃത തീറ്റയോട്‌ ചേര്‍ത്തോ അല്ലാതെയോ ഉപയോഗിക്കാം.
 

കുളവാഴ


കേരളത്തിലെ ജലാശയങ്ങളില്‍ സുലഭമായി കാണുന്ന കുളവാഴയും മുയലുകള്‍ക്ക്‌ നല്‍കാം. ജലാംശം കൂടുതലുള്ള തീറ്റയായതിനാല്‍ അല്‍പ്പം വൈക്കോല്‍ കൂടി ഒപ്പം നല്‍കേണ്ടതാണ്‌. ഗര്‍ഭിണികള്‍ക്ക്‌ ഭക്ഷണത്തില്‍ 12-14% വരെ നാരുകളടങ്ങിയിട്ടുള്ളതാകാം. അല്ലാത്തവയ്‌ക്ക്‌ 25% വരെ നല്‍കാം. പ്രായപൂര്‍ത്തിയായ ഒരു മുയല്‍ ഒരു കി.ഗ്രാം പച്ചപ്പുല്ല്‌ തിന്നാറുണ്ട്‌. എന്നാല്‍ പച്ചപ്പുല്ലധികമായാല്‍ വയറിളക്കം പിടിപെടാന്‍ സാധ്യത കൂടുതലാണ്‌. മുയലുകള്‍ വളരെ വൃത്തിയുള്ള മൃഗങ്ങളായതിനാല്‍ പുല്ല്‌ തുടങ്ങിയ ആഹാരപദാര്‍ത്ഥങ്ങള്‍ കൂട്ടില്‍ നിലത്തിടാതെ കെട്ടിത്തൂക്കേണ്ടതാണ്‌.
 

വെള്ളം


മുയലുകള്‍ക്ക്‌ വിയര്‍പ്പുഗ്രന്ഥികളില്ലാത്തതുകൊണ്ട്‌ ശരീരത്തിന്റെ ഊഷ്‌മാവ്‌ നിലനിര്‍ത്താന്‍ ധാരാളം വെള്ളം കുടിച്ചേ പറ്റൂ. മുയലിന്റെ വലിപ്പം, പ്രായം, ഗര്‍ഭാവസ്ഥ, മുലയൂട്ടല്‍, കഴിക്കുന്ന ആഹാരത്തിലെ ജലാംശം, കാലാവസ്ഥ എന്നിവയെ ആശ്രയിച്ച്‌ വെള്ളം കൂടുതല്‍ കുടിച്ചെന്നുവരാം. സാധാരണയായി ഒരു മുയല്‍ 300-500 മില്ലി വെള്ളം കുടിക്കും. പ്രസവത്തോട്‌ അടുക്കുന്ന ഒരു പെണ്‍മുയല്‍ 600-750 മില്ലിവരെ വെള്ളം കുടിക്കുമ്പോള്‍ മുലയൂട്ടുന്ന മുയല്‍ ഒരു ലിറ്റര്‍ വെള്ളം വരെ കുടിക്കാറുണ്ട്‌. കൃത്യമായ അളവില്‍ നമുക്ക്‌ വെള്ളം ഒഴിച്ചു കൊടുക്കാന്‍ പറ്റിയില്ലെങ്കിലും വെള്ളപ്പാത്രം ഒരിക്കലും ഒഴിയാതെ ശ്രദ്ധിച്ചാല്‍ മതിയാകും. എല്ലായ്‌പ്പോഴും ശുദ്ധമായ വെള്ളം കൊടുക്കാന്‍ ശ്രദ്ധിക്കണം. ഒരിക്കല്‍ ഒരു മുയല്‍ഫാമിലെ കുഞ്ഞുങ്ങളുടെ മരണനിരക്ക്‌ കുറയ്‌ക്കുവാനായി പല ശ്രമങ്ങളും നടത്തിയെങ്കിലും ഒന്നുംതന്നെ സഫലമാകാത്തപ്പോള്‍ ഒടുവില്‍ വെള്ളം തിളപ്പിച്ച്‌ തണുപ്പിച്ചുകൊടുത്തപ്പോള്‍ പിറ്റേ ദിവസംതന്നെ മരണനിരക്ക്‌ ഗണ്യമായി കുറഞ്ഞതായി കണ്ടിട്ടുണ്ട്‌. ഇതില്‍നിന്നും ശുദ്ധജലത്തിന്റെ പ്രധാന്യം മനസ്സിലാക്കുമല്ലോ. മുയലുകള്‍ രണ്ടുതരത്തിലുള്ള കാഷ്‌ഠം ഇടാറുണ്ട്‌. സാധാരണയായി കാണാറുള്ള കറുത്ത ഉണങ്ങിവരണ്ട ഒരുതരം പെല്ലറ്റും രാത്രി ഇടുന്ന ചെറുതും മൃദദവായതും ആയ മറ്റൊരുതരം പെല്ലറ്റും. ഇതില്‍ രണ്ടാമത്തെ തരത്തിലുള്ളത്‌ വളരെയധികം ഊര്‍ജ്ജം, മാംസ്യം, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയതും മുതലുകള്‍ക്ക്‌ വളരെ പഥ്യമായിട്ടുള്ളതാണ്‌. മുയലുകള്‍ ഈ രണ്ടാമത്തെ പെല്ലറ്റുകള്‍ ആമാശത്തിലെ സീക്കം എന്ന ഭാഗത്തുനിന്നും നേരിട്ട്‌ ഭക്ഷിക്കുന്നു. ഈ പ്രക്രിയയെ കോപ്രോഫേജി എന്നു വിളിക്കുന്നു.
മുയലുകളില്‍ പരുഷാഹാരത്തെ ദഹിപ്പിക്കുവാന്‍ സഹായിക്കുന്നത്‌ അതിന്റെ സീക്കത്തിലുള്ള സൂക്ഷ്‌മജീവികളാണ്‌. മുയലുകളുടെ സീക്കത്തില്‍നിന്നും സൂക്ഷ്‌മജീവികള്‍ വിഘടിപ്പിച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഗുളികരൂപത്തില്‍ മലദ്വാരത്തിനടുത്തേക്ക്‌ തള്ളുന്നു. ഇത്തരം മൃദുവായ കാഷ്‌ഠമണികളെ അതിന്റെ മലദ്വാരത്തില്‍നിന്നുതന്നെ മുയല്‍ ഭക്ഷിക്കുന്നു. ഇതില്‍ ധാരാളം വിറ്റാമിനുകളും അമിനോ അമ്ലങ്ങളും അടങ്ങിയിരിക്കുന്നു. മൂന്നാമത്തെ ആഴ്‌ചമുതല്‍ മുയലുകള്‍ ഈ പ്രവണത കാണിച്ചു തുടങ്ങും. മിക്കവാറും ആ കാഷ്‌ഠഭോജനം നടക്കുന്നത്‌ രാവിലെയാണ്‌. മറ്റ്‌ സസ്യഭുക്കുകളില്‍ കാണുന്ന അയവിറക്കല്‍ പ്രതിഭാസത്തിന്റെ മറ്റൊരു രൂപമാണിത്‌. കൂട്ടിനുള്ളില്‍ വീണ കാഷ്‌ഠമോ ദൃഢമായ കാഷ്‌ഠമോ മുയല്‍ ഭക്ഷിക്കാറില്ല.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍