പശു :ഇനങ്ങള്‍

സാഹിവാള്‍

പഞ്ചാബ്‌, ഡല്‍ഹി, ഉത്തര്‍പ്രദേശ്‌, ബീഹാര്‍ എന്നീ സ്ഥലങ്ങളില്‍ സാഹിവാള്‍ വര്‍ഗത്തില്‍പ്പെട്ട പശുക്കളെ ധാരാളമായി കണ്ടുവരുന്നു. ഏറ്റവും കൂടുതല്‍ പാല്‍ കിട്ടുന്ന പശുക്കളാണ്‌ ഈ ഇനത്തില്‍പ്പെട്ടത്‌. ചുവപ്പുകലര്‍ന്ന തവിട്ടുനിറമാണ്‌ ഇതിനുള്ളത്‌. മാംസളവും കട്ടിയുള്ളതുമായ ശരീരം, കുറുകിയ കൊമ്പ്‌, അയവുള്ള തൊലി, ഞാന്നുകിടക്കുന്ന താട എന്നിവ ഈ ഇനത്തിന്റെ പ്രത്യേകതകളാണ്‌. 
പശുക്കള്‍ക്ക്‌ വലിപ്പമുള്ളതും തൂങ്ങിക്കിടക്കുന്നതുമായ അകിടാണുള്ളത്‌. ശരാശരി ഒരാണ്ടില്‍ 1500 കിലോഗ്രാം പാല്‍ കിട്ടുന്നു. എന്നാല്‍ ചില ഡയറി ഫാമുകളില്‍ സംരക്ഷിക്കുന്ന ഈ ഇനത്തിലുള്ള പശുക്കള്‍ക്ക്‌ ശരാശരി ഒരു പ്രസവത്തിന്‌ 2500 കിലോഗ്രാം പാല്‍വരെ കിട്ടുന്നുണ്ട്‌. സാധാരണയായി രണ്ടു പ്രസവങ്ങള്‍ തമ്മിലുള്ള കാലദൈര്‍ഘ്യം 14 മാസത്തോളമാണ്‌.

 

സുനന്ദിനി

കേരളത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സങ്കരപ്രജനനത്തിന്റെ ഫലമായി ഉരുത്തിരിഞ്ഞുവന്ന ഇനമാണ്‌ സുനന്ദിനി. ഈ ഇനത്തിന്‌ 62.5 ശതമാനം വിദേശരക്തമുണ്ട്‌. ഹോള്‍സ്റ്റൈല്‍ ഫ്രീഷ്യന്‍, ജഴ്‌സി, ബ്രൗണ്‍സ്വിസ്‌ തുടങ്ങിയ ഇനങ്ങളുടെ പാരമ്പര്യമാണ്‌ സുനന്ദിനി ഇനത്തിനുള്ളത്‌. നാടന്‍ ഇനങ്ങളില്‍ ഒന്നോ അതില്‍ കൂടുതലോ വിദേശ ഇനങ്ങളുടെ പാരമ്പര്യമുള്ള സിന്തറ്റിക്‌ ജനുസ്സാണ്‌ സുനന്ദിനി. 1990 മുതല്‍ ബ്രൗണ്‍സ്വിസ്‌ ഇനത്തിന്റെ ഉപയോഗം നിര്‍ത്തലാക്കിയതോടു കൂടി ജഴ്‌സി, എച്ച്‌.എഫ്‌. എന്നീ വിദേശ ഇനങ്ങളുടെ പാരമ്പര്യമാണ്‌ ഇപ്പോഴുള്ള സുനന്ദിനിയിലുള്ളത്‌. 
1994-ല്‍ കെ.എല്‍.ഡി. ബോര്‍ഡ്‌ സുനന്ദിനിപ്പശുവിന്റെ പ്രത്യേകതകള്‍ നിശ്ചയിച്ചിട്ടുള്ളത്‌ ഇതാണ്‌:
പൂര്‍ണ്ണവളര്‍ച്ചയെത്തിയാലുള്ള തൂക്കം - 350-400 കി.ഗ്രാം
ആദ്യപ്രസവം പ്രായം - 28-32 മാസം
ആദ്യപ്രസവത്തിലെ പാലുല്‍പ്പാദനം - 2700-3000 കി.ഗ്രാം.
കൊഴുപ്പ്‌ - 4%
ശരാശരി പാലുല്‍പ്പാദനം - 3500 കി.ഗ്രാം. (ഒരു കറവക്കാലം)
സുനന്ദിനിക്കാളയുടെ ബീജം തമിഴ്‌നാട്‌, രാജസ്ഥാന്‍, ബംഗാള്‍, സിക്കിം, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഉപയോഗിച്ചുവരുന്നു. 

 

സിന്ധി

പടിഞ്ഞാറന്‍ പാകിസ്ഥാനിലെ കറാച്ചിയും അതിനു ചുറ്റുമുള്ള സിന്ധ്‌ പ്രവിശ്യയുമാണ്‌ സിന്ധിയുടെ ആവാസമേഖല. എന്നാല്‍ ഈയിനത്തെ മിക്കസ്ഥലങ്ങളിലും കാണാം. ചുവന്ന ശരീരമുള്ള ഇവയുടെ അകിട്‌, മുഖം, പിന്‍കാലുകള്‍, താട എന്നിവിടങ്ങളില്‍ വെളുത്ത പുള്ളികള്‍ കണ്ടെന്നുവരാം. ഏതു കാലാവസ്ഥയുമായും പൊരുത്തപ്പെടാനുള്ള സിന്ധിയുടെ കഴിവ്‌ ഒന്നു വേറെതന്നെയാണ്‌. കൃത്രിമ ബീജാധാന പരിപാടിയുടെ ആദ്യനാളുകളില്‍ കേരളത്തിലെ നാടന്‍ ഇനങ്ങളുടെ പാലുല്‍പ്പാദനശേഷി വര്‍ധിപ്പിക്കാന്‍ സിന്ധി വിത്തുകാളകളുടെ ബീജം ഉപയോഗിച്ചിരുന്നു. മെച്ചപ്പെട്ട സിന്ധി ഇനങ്ങളുടെ ശരാശരി പ്രതിദിന പാലുല്‍പ്പാദനം 4.5-6.5 കിലോഗ്രാം ആണ്‌. മുന്നൂറു ദിവസത്തെ ഒരു കറവക്കാലത്ത്‌ ഇവയ്‌ക്ക്‌ 3500-4000 ലിറ്റര്‍ പാല്‍ ലഭിക്കുന്നു. 

 

താര്‍പാര്‍ക്കര്‍

പശ്ചിമപാകിസ്ഥാനില്‍ സിന്ധിന്റെ തെക്കുപടിഞ്ഞാറെ പ്രദേശങ്ങളാണ്‌ താര്‍പാര്‍ക്കര്‍ പശുക്കളുടെ ജന്മസ്ഥലം. രാജസ്ഥാന്‍, ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങളില്‍ കണ്ടുവരുന്നു. വെളുപ്പുകലര്‍ന്ന ചാരനിറമാണിവയ്‌ക്കുള്ളത്‌. ഒതുങ്ങിയ ദേഹം, സാമാന്യം നീളം കൂടിയ കൊമ്പുകള്‍, അല്‍പം തള്ളിനില്‍ക്കുന്ന നെറ്റിത്തടം, ശക്തിയുള്ളതും പുഷ്‌ടിയുള്ളതുമായ അവയവങ്ങള്‍, പൊക്കിളിന്റെ ഭാഗത്ത്‌ തൂങ്ങിനില്‍ക്കുന്ന തൊലി മുതലായവ ഈ ഇനത്തിന്റെ പ്രത്യേകതകളാണ്‌. ഈ പശുക്കളില്‍നിന്നും ഒരു പ്രസവത്തിന്‌ ശരാശരി 2500 കിലോഗ്രാം പാല്‍ ലഭിക്കുന്നതാണ്‌. താര്‍പാര്‍ക്കര്‍ ഇനത്തില്‍പ്പെട്ട കാളകളെ ജോലി ചെയ്യിക്കുന്നതിനും പറ്റിയതാണ്‌. പ്രായപൂര്‍ത്തിയായ കാളയ്‌ക്ക്‌ 500 കി.ഗ്രാമും പശുവിന്‌ 295 കി.ഗ്രാമും തൂക്കമുണ്ടാകും.

 

ഗിര്‍

സൗരാഷ്‌ട്രത്തില്‍പ്പെട്ട ദക്ഷിണ കത്തിയവാറിലെ ഗിര്‍വനങ്ങളാണ്‌ ഗിര്‍ പശുക്കളുടെ ജന്മദേശം. രാജപുട്ടാന, ബറോഡ മുതലായ സ്ഥലങ്ങളിലും ഇവയെ കാണാന്‍ കഴിയും. കനത്ത നെറ്റിത്തടവും വീണുകിടക്കുന്ന നീളം കൂടിയ ചെവികളുമാണ്‌ ഇവയുടെ പ്രത്യേകതകള്‍. ദേഹത്തില്‍ ചുവപ്പും വെള്ളയും കലര്‍ന്ന നിറങ്ങള്‍ എല്ലായിടത്തും വ്യാപിച്ചിരിക്കും. ഈ ഇനം പശുവിന്‌ നല്ല ആകൃതിയുള്ള അകിടും സാമാന്യം നല്ല വലിപ്പമുള്ള മുലക്കാമ്പുമുണ്ട്‌. ഒരു കറവക്കാലത്ത്‌ 2000 കിലോഗ്രം വരെ പാല്‍ ലഭിക്കും.

 

ഡിയോണി

മഹാരാഷ്‌ട്രയിലെ മറാത്ത്‌വാഡ ഭാഗത്തും കര്‍ണ്ണാടകയിലും ആന്ധ്രാപ്രദേശിലും ഈ ഇനത്തെ കണ്ടുവരുന്നു. മഹാരാഷ്‌ട്രയിലെ ലാത്തൂര്‍, ഉദ്‌ഗിര്‍ പ്രദേശമാണ്‌ ഇതിന്റെ ജന്മനാട്‌. 300 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഗിര്‍ ഇനങ്ങളില്‍ നിന്നുണ്ടായതാണിവ എന്നു വിശ്വസിക്കുന്നു. കറുത്ത പുള്ളികളോടുകൂടിയ വെള്ളനിറമാണ്‌ മിക്കതിനും. തൂങ്ങിനില്‍ക്കുന്ന ചെവിയും പൊന്തിനില്‍ക്കുന്ന നെറ്റിത്തടവും ഗിര്‍ ഇനത്തിന്റേതുപോലെയാണ്‌. കാളകളില്‍ പൂഞ്ഞ നന്നായി വളര്‍ന്നിരിക്കും. നല്ല വലിപ്പമുള്ള ഡിയോണിക്കാളകള്‍ക്ക്‌ 680 കി.ഗ്രാമും പശുക്കള്‍ക്ക്‌ 485 കി.ഗ്രാമും തൂക്കമെത്തും. ഡിയോണി പശുക്കള്‍ക്ക്‌ ഒരു കറവക്കാലത്ത്‌ 1230 കി.ഗ്രാം വരെ പാല്‍ ലഭിക്കും. പാലിന്‌ 4.3 ശതമാനം കൊഴുപ്പും 9.69 ശതമാനം എസ്‌.എന്‍.എഫും ഉണ്ട്‌. കാളകള്‍ നല്ല പണിക്കാളകളാണ്‌. ഒരു ജോഡി കാളകള്‍ റബ്ബര്‍ ടയറുള്ള കാളവണ്ടിയില്‍ 30 ക്വിന്റല്‍ ഭാരം വരെ വലിക്കാന്‍ ശേഷിയുള്ളവയാണ്‌. 

 

ഹല്ലികര്‍

കര്‍ണ്ണാടകയിലെ മൈസൂരാണ്‌ ഇവയുടെ ജന്മനാടെങ്കിലും മാണ്‌ഡ്യ, ബാംഗ്ലൂര്‍, ഹസ്സന്‍ തുടങ്ങിയ സ്ഥലങ്ങളിലും കണ്ടുവരുന്നു. ഹല്ലികര്‍ പണിവര്‍ഗത്തില്‍പ്പെടുന്ന ഇനമാണ്‌. പാലുല്‍പ്പാദനം വളരെ കുറവാണ്‌. 2 കി.ഗ്രാമാണ്‌ ദിനംപ്രതി പാലുല്‍പ്പാദനം. പ്രായപൂര്‍ത്തിയായ കാളയ്‌ക്ക്‌ 340 കി.ഗ്രാമും പശുവിന്‌ 225 കി.ഗ്രാമും തൂക്കമുണ്ടാകും. പശുവിനെയും പണിക്കായി ഉപയോഗിച്ചു വരുന്നു. 

 

ഹരിയാന 

പണിക്കും പാലിനും വേണ്ടി വളര്‍ത്തി വരുന്ന ഈ ഇനം ഹരിയാനയുടെ മിക്ക ഭാഗങ്ങളിലും കണ്ടുവരുന്നു. മിക്കതിനും വെള്ളനിറമാണ്‌. അപൂര്‍വ്വമായി നേരിയ ഗ്രേനിറത്തിലും കാണാം. ചെറിയ കൊമ്പും, കറുത്ത തൊലിയും കണ്‍പുരികവും ഇവയുടെ പ്രത്യേകതയാണ്‌. ഒരു കറവക്കാലത്തെ പാലുല്‍പ്പാദനം 1754 കി.ഗ്രാമാണ്‌. 5.3 ശതമാനം വരെ കൊഴുപ്പ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. 

 

കാങ്കായം

തമിഴ്‌നാട്ടില്‍ കാങ്കായം, ദശാപുരം, ഈറോഡ്‌ തുടങ്ങിയ സ്ഥലങ്ങളില്‍ കാണുന്ന ഇനമാണിത്‌. കാങ്കായം ഒരു പണിവര്‍ഗകാലിയാണ്‌. ജനിക്കുമ്പോള്‍ ചുവപ്പുനിറമുള്ള കന്നുകുട്ടികള്‍ വളരുമ്പോള്‍ ചാരനിറമാകും. പൂഞ്ഞയും പിന്‍ഭാഗവും കറുത്തിരിക്കും. പ്രായപൂര്‍ത്തിയെത്തിയ കാളകള്‍ക്ക്‌ 640 കി.ഗ്രാമും പശുവിന്‌ 380 കി.ഗ്രാമും ഭാരമുണ്ടാകും. ശരാശരി പാലുല്‍പ്പാദനം ഒരു കറവക്കാലത്ത്‌ 540 കി.ഗ്രാമാണ്‌. 

 

കാങ്ക്‌റെജ്‌ 

ഇന്ത്യയിലെ ഏറ്റവും വലിപ്പമുള്ള ഇനമാണിത്‌. രാജസ്ഥാന്‍, ഗുജറാത്ത്‌ തുടങ്ങിയ സ്ഥലങ്ങളില്‍ കണ്ടുവരുന്നു. വടക്കേ ഇന്ത്യയിലെ കൃഷിയിടങ്ങളില്‍ പണിക്കാളകളായും ഭാരം വലിക്കുന്ന ജോലിയിലും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്‌ ഈ ഇനത്തെയാണ്‌. കട്ടിയുള്ള വലിയ കൊമ്പ്‌ തൂങ്ങിയ ചെവി, ചെറിയ മുഖം എന്നിവ ഇതിന്റെ പ്രത്യേകതകളാണ്‌. പ്രായപൂര്‍ത്തിയായ കാള 550 കി.ഗ്രാമും പശു 400 കി.ഗ്രാമും തൂക്കമുണ്ടാകും. ഒരു കറവക്കാലത്തെ പാലുല്‍പ്പാദനം 1746 കി.ഗ്രാമാണ്‌. 

 

കില്ലാരി

മഹാരാഷ്‌ട്രയിലെ കോലാപൂര്‍, സോളാപൂര്‍, സത്താര ജില്ലകളിലാണ്‌ ഇവയെ കണ്ടുവരുന്നത്‌. ഹല്ലികര്‍, അമൃതമഹല്‍ എന്നീ ഇനങ്ങളില്‍നിന്ന്‌ ഉരുത്തിരിഞ്ഞതാണെന്നു കരുതുന്നു. കില്ലാരി എന്ന വാക്കിനര്‍ത്ഥം `കാലികളുടെ കൂട്ടം' എന്നാണ്‌. വെള്ളനിറമാണെങ്കിലും മുന്‍ഭാഗത്തും പിന്‍ഭാഗത്തും ചാരനിറം കാണും. പ്രായപൂര്‍ത്തിയായ കാളയ്‌ക്ക്‌ 625 കി.ഗ്രാമും, പശുവിന്‌ 350 കി.ഗ്രാമും തൂക്കമുണ്ടാകും. പാലുല്‍പ്പാദനം ഒരു കറവക്കാലത്ത്‌ 1200 കി.ഗ്രാം വരെ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. കില്ലാരി കാളകള്‍ക്ക്‌ നല്ല വിലയുണ്ട്‌. മത്സരത്തില്‍ പങ്കെടുക്കുന്ന കാളകള്‍ക്ക്‌ 50,000 മുതല്‍ 1 ലക്ഷം വരെ വിലയുണ്ടാകും. 

 

റെഡ്‌ കന്താരി

മഹാരാഷ്‌ട്രയിലെ കന്താര്‍, ലാത്തൂര്‍ ജില്ലകളിലാണ്‌ ഇവയെ കണ്ടുവരുന്നത്‌. ചുവന്ന നിറമാണിതിന്‌. ഏറ്റവും നല്ല പണിവര്‍ഗ ഇനമാണിത്‌. കാന്താര്‍ രാജ്യത്തെ രാജാവായിരുന്ന കന്‍ഹാര്‍ രാജാവിന്റെ മകന്‍ സോമദിരോയി ആണ്‌ അച്ഛന്റെ ഓര്‍മ്മയ്‌ക്കായി ഈ ഇനത്തിന്‌ റെഡ്‌ കന്‍ഹാര്‍ എന്ന്‌ പേരിട്ടത്‌. പിന്നീടത്‌ റെഡ്‌ കന്താരി ആയതാണെന്ന്‌ അനുമാനിക്കുന്നു. വലിയ പൂഞ്ഞ, ഉന്തിയ നെറ്റിത്തടം തൂങ്ങിയ ചെവി എന്നിവ ഇതിന്റെ പ്രത്യേകതകളാണ്‌. ഒരു കറവക്കാലത്തെ പാലുല്‍പ്പാദനം 600 കി. ഗ്രാമാണ്‌. 

 

വെച്ചൂര്‍ 

കോട്ടയം ജില്ലയില്‍ വൈക്കം താലൂക്കില്‍ കണ്ടുവരുന്ന ചെറിയ ഇനമാണ്‌ വെച്ചൂര്‍. ശരാശരി പാലുല്‍പ്പാദനം ഒരു കറവക്കാലത്ത്‌ 900 കി.ഗ്രാമാണ്‌. പശുക്കള്‍ക്ക്‌ 125 കി.ഗ്രാം തൂക്കമുണ്ടാകും. നേരിയ ചുവപ്പ്‌, കറുപ്പ്‌, വെള്ള എന്നീ നിറങ്ങളില്‍ വെച്ചൂര്‍ പശുവിനെ കാണാം. ചെറിയ കൊമ്പ്‌, കുറുകിയ കാല്‍, നീളമുള്ള വാല്‍ എന്നിവ ഇതിന്റെ പ്രത്യേകതയാണ്‌. തൃശ്ശൂരിലെ കാര്‍ഷിക സര്‍വ്വകലാശാലയിലെ വെറ്ററിനറി കോളേജില്‍ ഈ ഇനത്തെ സംരക്ഷിച്ചുവരുന്നു. 

 

കാസര്‍ഗോഡ്‌ പശു

കാസര്‍ഗോഡ്‌ ജില്ലയില്‍ കണ്ടുവരുന്ന ചെറിയ ഇനം പശുവാണിത്‌. ഉയര്‍ന്ന രോഗപ്രതിരോധശേഷിയുണ്ടെങ്കിലും പാലുല്‍പ്പാദനം വളരെക്കുറവാണ്‌. 2-3 ലിറ്റര്‍ പാലാണ്‌ പ്രതിദിന ഉല്‍പ്പാദനം. വളരെ സൗമ്യശീലമുള്ള ഈ പശുക്കളെ വീടുകളില്‍ വളര്‍ത്താന്‍ നല്ലതാണ്‌. കുറച്ചുതീറ്റ മാത്രമേ ഇവയ്‌ക്കു വേണ്ടൂ. ഈ ഇനത്തെ ഒരു ജനുസ്സായി അംഗീകരിക്കാന്‍ വേണ്ടുന്ന നടപടികള്‍ നടന്നുവരുന്നു. 

 

ഓംഗോള്‍

ആന്ധ്രാപ്രദേശിലെ ഓംഗോള്‍, പ്രകാശം എന്നീ സ്ഥലങ്ങളില്‍ കണ്ടുവരുന്ന ഇനമാണിത്‌. ഇന്‍ഡ്‌സ്‌ നദീതീരത്തുനിന്നും 4000 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ആര്യന്മാര്‍ കൊണ്ടുവന്ന ഇനമാണിത്‌. വെള്ളനിറമാണ്‌ പശുക്കള്‍ക്കുള്ളതെങ്കിലും കാളകളുടെ കഴുത്തിലും തലയിലും കറുത്തനിറമുണ്ടാകും. പ്രായപൂര്‍ത്തിയെത്തിയ പശുവിന്‌ 450 കി.ഗ്രാംമും കാളയ്‌ക്ക്‌ 600 കി. ഗ്രാമും തൂക്കമുണ്ടാകും. ശരാശരി കറവക്കാല പാലുല്‍പ്പാദനം 680 കി.ഗാമാണ്‌. പാലില്‍ 4.2% കൊഴുപ്പും ഉണ്ടാകും. കാളകള്‍ നല്ല പണിക്കാളകളാണ്‌.പ്രദര്‍ശന മത്സരത്തിലെ വിധിനിര്‍ണ്ണയവും എളുപ്പമാകില്ല. സങ്കരയിനം പശുക്കളെയാണിപ്പോള്‍ പാലിനായി വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തുന്നത്‌. സുനന്ദിനി, ജഴ്‌സി, ബ്രൗണ്‍സ്വിസ്‌, നോള്‍സ്റ്റൈല്‍ ഫ്രീഷന്‍ എന്നിവയാണ്‌ ഇക്കൂടെ പ്രധാനം. 

സങ്കരയിനങ്ങള്‍


സുനന്ദിനി


കേരളത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സങ്കരപ്രജനനത്തിന്റെ ഫലമായി ഉരുത്തിരിഞ്ഞുവന്ന ഇനമാണ്‌ സുനന്ദിനി. ഈ ഇനത്തിന്‌ 62.5 ശതമാനം വിദേശരക്തമുണ്ട്‌. ഹോള്‍സ്റ്റൈല്‍ ഫ്രീഷ്യന്‍, ജഴ്‌സി, ബ്രൗണ്‍സ്വിസ്‌ തുടങ്ങിയ ഇനങ്ങളുടെ പാരമ്പര്യമാണ്‌ സുനന്ദിനി ഇനത്തിനുള്ളത്‌. നാടന്‍ ഇനങ്ങളില്‍ ഒന്നോ അതില്‍ കൂടുതലോ വിദേശ ഇനങ്ങളുടെ പാരമ്പര്യമുള്ള സിന്തറ്റിക്‌ ജനുസ്സാണ്‌ സുനന്ദിനി. 1990 മുതല്‍ ബ്രൗണ്‍സ്വിസ്‌ ഇനത്തിന്റെ ഉപയോഗം നിര്‍ത്തലാക്കിയതോടു കൂടി ജഴ്‌സി, എച്ച്‌.എഫ്‌. എന്നീ വിദേശ ഇനങ്ങളുടെ പാരമ്പര്യമാണ്‌ ഇപ്പോഴുള്ള സുനന്ദിനിയിലുള്ളത്‌. 
1994-ല്‍ കെ.എല്‍.ഡി. ബോര്‍ഡ്‌ സുനന്ദിനിപ്പശുവിന്റെ പ്രത്യേകതകള്‍ നിശ്ചയിച്ചിട്ടുള്ളത്‌ ഇതാണ്‌:
പൂര്‍ണ്ണവളര്‍ച്ചയെത്തിയാലുള്ള തൂക്കം - 350-400 കി.ഗ്രാം
ആദ്യപ്രസവം പ്രായം - 28-32 മാസം
ആദ്യപ്രസവത്തിലെ പാലുല്‍പ്പാദനം - 2700-3000 കി.ഗ്രാം.
കൊഴുപ്പ്‌ - 4%
ശരാശരി പാലുല്‍പ്പാദനം - 3500 കി.ഗ്രാം. (ഒരു കറവക്കാലം)
സുനന്ദിനിക്കാളയുടെ ബീജം തമിഴ്‌നാട്‌, രാജസ്ഥാന്‍, ബംഗാള്‍, സിക്കിം, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഉപയോഗിച്ചുവരുന്നു. 
 

കരണ്‍സ്വിസ്‌


സഹിവാള്‍, ബ്രൗണ്‍സ്വിസ്‌ എന്നീ ജനുസുകളുടെ സങ്കരയിനമാണിത്‌. ഈ ഇനത്തില്‍ 50 ശതമാനം മുതല്‍ 75 ശതമാനംവരെ ബ്രൗണ്‍സ്വിസ്‌ രക്തമാണുള്ളത്‌. ഇതിന്റെ കാളകള്‍ നല്ല പണിക്കാളകളാണ്‌. ഹരിയാനയിലെ കര്‍ണാലിലുള്ള ദേശീയ ഡയറിഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത ഈ ഇനത്തിന്റെ നിറം ചാരവും ബ്രൗണ്‍നിറവുമാണ്‌. പശുക്കള്‍ക്ക്‌ 400-500 കി.ഗ്രാമും കാളകള്‍ക്ക്‌ 600-750 കി.ഗ്രാമും തൂക്കമുണ്ടാകും. ഒരു കറവക്കാലത്തെ പാലുല്‍പ്പാദനം 5000-6000 കി.ഗ്രാമാണ്‌. പാലില്‍ 4.78% കൊഴുപ്പുമുണ്ട്‌.
 

കരണ്‍ഫ്രീസ്‌


താര്‍പാര്‍ക്കര്‍, ഫ്രീഷ്യന്‍ ഇനങ്ങളുടെ സങ്കരയിനമാണിത്‌. ഈ ഇനത്തില്‍ 28 ശതമാനം മുതല്‍ 50 ശതമാനം വരെ ഫ്രീഷ്യന്‍ ജനുസിന്റെ രക്തമുണ്ട്‌. ഏറ്റവും ഉയര്‍ന്ന പ്രതിദിന പാലുല്‍പ്പാദനം 20-25 കി.ഗ്രാം ആണ്‌. കര്‍ണാലിലെ ദേശീയ ക്ഷീര ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട്‌ തന്നെയാണ്‌ ഈ ഇനത്തേയും വികസിപ്പിച്ചെടുത്തത്‌.


വിദേശവര്‍ഗകാലികള്‍


വളരെയധികം ക്ഷീരോല്‍പ്പാദനശേഷിയുള്ള വിദേശ ഇനത്തില്‍പ്പെട്ട വിത്തുകാളകളെ ഇന്ത്യയുടെ പല ഭാഗങ്ങളിലായി ഇറക്കുമതി ചെയ്‌ത്‌ അതില്‍ നിന്നുള്ള ബീജസങ്കലനം വഴി നമ്മുടെ നാട്ടിലെ കാലികളുടെ നിലവാരം മെച്ചപ്പെടുത്തി വരികയാണ്‌. അതിനാല്‍ വിദേശകാലികളെപ്പറ്റി ചില വിവരങ്ങള്‍ അറിഞ്ഞിരിക്കുന്നത്‌ പ്രയോജനപ്രദമായിരിക്കും. 
 

ജേഴ്‌സി


ഇംഗ്ലീഷ്‌ ചാനലിലുള്ള ജേഴ്‌സിദ്വീപാണ്‌ ജേഴ്‌സി വര്‍ഗത്തിന്റെ ജന്മസ്ഥലം. സാധാരണയായി ഇളം ചുവപ്പുനിറമാണ്‌ ഈ ഇനം പശുക്കള്‍ക്കുള്ളത്‌. എന്നാല്‍ കടും തവിട്ടുനിറവും, കറുപ്പുനിറവും വെള്ളയും മറ്റു നിറങ്ങളും ചേര്‍ന്നവയെയും കാണാന്‍ സാധിക്കും. ജേഴ്‌സി പശുക്കള്‍ സാമാന്യം വലിപ്പം കുറഞ്ഞതും അധികം കൊഴുത്തു തടിച്ചിരിക്കാത്തതുമാണ്‌. ഈ ഇനത്തിലുള്ള പശുക്കള്‍ക്ക്‌ 400 മുതല്‍ 500 കിലോഗ്രാം വരെ തൂക്കം വരും. കാളകള്‍ക്ക്‌ 600 മുതല്‍ 800 കിലോഗ്രാം വരെ തൂക്കം കാണും. 4500 ലിറ്റര്‍ വരെ ഒരാണ്ടില്‍ ഒരു പശുവില്‍നിന്നും പാല്‍ കിട്ടുന്നുണ്ട്‌. ശരിയായ ആകൃതിയുള്ളതും വികസിച്ചതുമായ അകിടും അതില്‍ നല്ല ക്രമത്തില്‍ കാണപ്പെടുന്ന മുലക്കാമ്പുകളും കുഴിഞ്ഞ നെറ്റിത്തടവും ഈ ഇനത്തിന്റെ പ്രത്യേകതകളാണ്‌. ഇളം മഞ്ഞനിറമുള്ള ഇതിന്റെ പാലിനു മറ്റിനം പശുക്കളുടെ പാലിനെക്കാള്‍ കൊഴുപ്പ്‌ കൂടുതലുണ്ട്‌. 
 

ബ്രൗണ്‍സ്വിസ്‌


സ്വിറ്റ്‌സര്‍ലണ്ടിലെ ആല്‍പ്‌സിന്റെ കിഴക്കും വടക്കുമാണ്‌ ഈ വര്‍ഗം കാലികളുടെ ജന്മസ്ഥലം. തടിച്ചുകൊഴുത്ത അവയവങ്ങളും സാമാന്യം വലിപ്പമുള്ള ശരീരവുമാണ്‌ ഈ ഇനത്തിനുള്ളത്‌. അകിട്‌ അത്ര വികസിച്ചതായി തോന്നുകയില്ലെങ്കിലും അവയുടെ ഘടന ശരീരത്തിന്‌ ഒരഴകാണ്‌. ഒരു പ്രസവത്തിന്‌ 5000 കിലോഗ്രാം വരെ പാല്‍ തരുന്നതിനു കഴിവുള്ള പശുക്കളാണ്‌ ഇവ. സാധാരണയായി ഇളംതവിട്ടുനിറവും ചിലപ്പോള്‍ കടും തവിട്ടുനിറവും കണ്ടുവരുന്നു. 
പ്രായപൂര്‍ത്തിയായ ഒരു പശുവിന്‌ 500 മുതല്‍ 700 കിലോഗ്രാം വരെ തൂക്കമുണ്ടാകും. ഈ ഇനത്തിലുള്ള കാളകള്‍ക്ക്‌ 800 മുതല്‍ 1000 കിലോഗ്രാം വരെ തൂക്കമുണ്ട്‌. എല്ലാത്തരം പുല്ലുകളും മറ്റു തീറ്റസാധനങ്ങളും തിന്ന്‌ അവയെ പാലാക്കി മാറ്റാനുള്ള കഴിവ്‌ ഈ ഇനത്തില്‍പ്പെട്ട പശുക്കള്‍ക്കുണ്ട്‌. പുല്‍മേടുകളില്‍ക്കൂടി നടന്നു മേയുന്നതിനുള്ള സാമര്‍ത്ഥ്യം ബ്രൗണ്‍സ്വിസ്‌ പശുക്കളുടെ പ്രത്യേകതയാണ്‌. പ്രായപൂര്‍ത്തിയെത്താന്‍ 3-4 വയസ്സുവരെ വേണ്ടിവരുമെന്നത്‌ ഇതിന്റെ ന്യൂനതയാണ്‌. 
 

ഹോള്‍സ്റ്റൈന്‍-ഫ്രീഷിയന്‍


യൂറോപ്പിന്റെ വടക്കുപടിഞ്ഞാറേ സമതലപ്രദേശത്ത്‌ ഏകദേശം 2000 വര്‍ഷങ്ങളായി ഈ വര്‍ഗം പശുക്കള്‍ സംരക്ഷിക്കപ്പെട്ടുവരുന്നു. ഹോളണ്ടിന്റെ വടക്കുഭാഗത്ത്‌ ഫ്രീസിലണ്ട്‌ എന്ന സ്ഥലത്താണ്‌ ഇവയുടെ ഉല്‍ഭവം. അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള ഈ ഇനം പശുക്കള്‍ക്ക്‌ കറുപ്പും വെളുപ്പും ഇടകലര്‍ന്ന നിറമാണുള്ളത്‌. എന്നാല്‍ യൂറോപ്പില്‍ ചുവപ്പും വെള്ളയും ഇടകലര്‍ന്ന നിറങ്ങള്‍ ഉള്ളവയും ഉണ്ട്‌. ഹോള്‍സ്റ്റൈന്‍-ഫ്രീഷിയന്‍ എന്ന നാമത്താല്‍ മറ്റു രാജ്യങ്ങളില്‍ അറിയപ്പെടുന്ന ഈ വര്‍ഗത്തെ അമേരിക്കയില്‍ ചുരുക്കി ഹോള്‍സ്റ്റൈന്‍ എന്നാണ്‌ വിളിക്കുന്നത്‌. 
പ്രായപൂര്‍ത്തിയെത്തിയ ഈ ഇനം പശുക്കള്‍ക്ക്‌ 500 മുതല്‍ 800 വരെ കിലോഗ്രാം തൂക്കം വരും. വളരെ അധികം പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇനം പശുക്കളാണിവ. ഒരു കറവക്കാലത്ത്‌ 6500 കിലോഗ്രാമില്‍ കൂടുതല്‍ പാല്‍ ലഭിക്കുന്നതാണ്‌. ഈ ഇനത്തിന്റെ പാലിന്‌ കൊഴുപ്പിന്റെ ശതമാനം കുറഞ്ഞിരിക്കും. ശരാശരി 3.37 ശതമാനം കൊഴുപ്പ്‌ ഉണ്ടായിരിക്കും. നമ്മുടെ നാട്ടിലെ ചൂടു കാലാവസ്ഥ ഇവയ്‌ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കും. കുളമ്പിലുണ്ടാകുന്ന രോഗങ്ങള്‍, അകിടുവീക്കം, സന്ധിരോഗങ്ങള്‍ എന്നിവ ഈ ഇനത്തിന്‌ കൂടുതലായി കണ്ടുവരുന്നു. 
 

എയര്‍ഷെയര്‍


സ്‌കോട്ട്‌ലണ്ടിന്റെ തെക്കു പടിഞ്ഞാറുഭാഗത്തുള്ള `എയര്‍' എന്ന സ്ഥലമാണ്‌ ഈ പശുക്കളുടെ ജന്മനാട്‌. ചുവപ്പും വെള്ളയും കലര്‍ന്ന നിറമാണിതിനുള്ളത്‌. ഇതിന്റെ വൃത്താകൃതിയും വികസിച്ചതുമായ അകിട്‌ ഇതിനൊരലങ്കാരമായി കാണപ്പെടുന്നു. 5000 കിലോഗ്രാം പാല്‍ ഒരു കറവക്കാലത്ത്‌ ലഭിക്കുന്നതാണ്‌. പ്രായപൂര്‍ത്തി വന്ന പശുക്കള്‍ക്ക്‌ 500 കിലോഗ്രാം തൂക്കം വരും. കാളകള്‍ക്ക്‌ 750 മുതല്‍ 1000 കിലോഗ്രാം വരെ തൂക്കമുണ്ടാകും. നീളമുള്ളതും വളഞ്ഞതുമായ കൊമ്പുകളാണുള്ളത്‌. പുല്‍ത്തകിടികളില്‍ മേയുന്നതിന്‌ ഈ വര്‍ഗം പ്രസിദ്ധിയാര്‍ജ്ജിച്ചതാണ്‌. ഗോണ്‍സി, ഷോര്‍ട്ട്‌ ഹോണ്‍, റെഡ്‌ പോള്‍സ്‌ മുതലായവയാണ്‌ മറ്റ്‌ വിദേശയിനം കാലികള്‍. 


വിദേശത്തെ ഇന്ത്യന്‍കാലികള്‍


ഇന്ത്യന്‍ കന്നുകാലികളുടെ ഉല്‍പ്പാദനക്ഷമത വര്‍ധിച്ചത്‌ വിദേശയിനം കാലികളുടെ വരവോടെയാണെങ്കില്‍ വിദേശത്തുള്ള കന്നുകാലികളുടെ രോഗപ്രതിരോധശേഷിയും ശാരീരിക വളര്‍ച്ചയും കൂട്ടുവാന്‍ ഇന്ത്യന്‍ കാലികളുടെ സഹായവും വേണ്ടിവന്നു. ഇന്ത്യന്‍ കാലികളുടെ രോഗപ്രതിരോധശേഷി ശാന്തപ്രകൃതം, ശാരീരികദൃഢത, ഉഷ്‌ണം ചെറുക്കുവാനുള്ള കഴിവ്‌, ബാഹ്യപരാദങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി എന്നിവയാണ്‌ വിദേശികള്‍ പ്രയോജനപ്പെടുത്തിയത്‌. 
യൂറോപ്പിലും തെക്കേഅമേരിക്കയിലും, ഇന്ത്യന്‍ കാലികളെ `സെബു' എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. അമേരിക്കന്‍ ഐക്യനാടുകളില്‍ ഇവയെ `ബ്രഹ്മ' എന്നാണ്‌ വിളിക്കുന്നത്‌. യൂറോപ്പ്‌, തെക്കേ അമേരിക്ക, വടക്കേ അമേരിക്ക, ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കാണ്‌ ഇന്ത്യന്‍ ജനുസ്സുകളെ കൊണ്ടുപോയത്‌. പാലുല്‍പ്പാദനത്തിനും രോഗപ്രതിരോധശേഷിക്കും, ശാരീരികവളര്‍ച്ചയ്‌ക്കും പേരുകേട്ട ഗിര്‍, സിന്ധി, സാഹിവാള്‍ എന്നിവയും നല്ല ശാരീരികക്ഷമതയും വളര്‍ച്ചയുമുള്ള ആന്ധ്രാപ്രദേശിലെ ഓംഗോള്‍ എന്ന ജനുസ്സിനെയുമാണ്‌ വിദേശികള്‍ കൊണ്ടുപോയത്‌. ബ്രഹ്മാ കന്നുകാലികളുടെ വികസനത്തിനായി തെക്കേ അമേരിക്ക വന്‍പദ്ധതിതന്നെ നടപ്പിലാക്കിയിട്ടുണ്ട്‌. വളരെയേറെ യൂറോപ്യന്‍ ജനുസ്സുകളുമായി ബ്രഹ്മകാലികളെ ഇണ ചേര്‍ത്ത്‌ തൃപ്‌തികരമായ ഇറച്ചിക്കാലികളെ വികസിപ്പിച്ചെടുക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്‌. 
തെക്കേ അമേരിക്കയില്‍ സങ്കരപ്രജനനം വഴി നല്ല പണിക്കാളകളെയും ഇറച്ചിക്കാലികളെയും ഉല്‍പ്പാദിപ്പിച്ചു. ദക്ഷിണ ടെക്‌സാസിലെ കിങ്‌റാഞ്ചില്‍ ബ്രഹ്മാവിത്തുകാളകളെ ഷോര്‍ട്ട്‌ ഹോണ്‍ പശുക്കളുമായി സങ്കരണം നടത്തി സാന്താഗര്‍ട്രുഡിസ്‌ എന്ന ഒരു പുതിയ ജനുസ്സ്‌ വികസിപ്പിച്ചെടുത്തു. ഇതില്‍ 8-ല്‍ 3 ഭാഗം ബ്രഹ്മയും 8-ല്‍ 5 ഭാഗം ഷോര്‍ട്ടുഹോണുമാണ്‌. വലിയ ഇറച്ചിക്കാലികളായ ഇവയ്‌ക്കു പ്രായപൂര്‍ത്തിയായ പശുവിന്‌ 720 കി.ഗ്രാമും കാളയ്‌ക്ക്‌ 900 കി.ഗ്രാം തൂക്കമുണ്ട്‌. കൊമ്പുള്ളതും കടുത്ത ചുവപ്പുനിറത്തോടുകൂടിയതുമായ ഇതിന്റെ ചെവി തൂങ്ങിനില്‍ക്കുന്നതുമാണ്‌. മിതോഷ്‌ണമേഖലയിലും സാമാന്യം വരണ്ട മേഖലയിലും മേച്ചിലിനുപറ്റിയ മൃഗങ്ങളാണിവ. പരുഷാഹാരങ്ങളുടെ മേച്ചിലിനും താപസഹനശക്തിക്കും രോഗപ്രതിരോധശക്തിക്കും മേന്മയേറിയ ജനുസാണിത്‌.
അര്‍ജന്റീനയില്‍ ഓംഗോള്‍ ജനുസ്സുമായി സങ്കരണം നടത്തിയുണ്ടാക്കിയ പുതിയ ഇനമാണ്‌ അവിടത്തെ ഏറ്റവും നല്ല കന്നുകാലി ജനുസ്സ്‌. അതുപോലെ ഗിര്‍ജനുസ്സ്‌ ബ്രസീലിലെ കാലികളുമായി പ്രജനനം നടത്തി വികസിപ്പിച്ചെടുത്ത കാലികളാണ്‌ അവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട കാലികള്‍ എന്നതും ശ്രദ്ധേയമായ കാര്യമാണ്‌.

 

ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍