പശു :പ്രജനനരീതികള്‍

നമ്മുടെ രാജ്യത്തിലെ കന്നുകാലികളുടെ ഉല്‍പ്പാദനനിലവാരം അഭിവൃദ്ധിപ്പെടുത്തിക്കൊണ്ടുവരേണ്ടത്‌ ഇന്നത്തെ ഒരാവശ്യമാണ്‌. ശാസ്‌ത്രസമ്മതമായ വര്‍ഗോല്‍പ്പാദന മാര്‍ഗങ്ങളിലൂടെ ഉല്‍പ്പാദനക്ഷമതയുള്ള പുതിയ ജനുസ്സ്‌ കന്നുകാലികളെ ഉല്‍പ്പാദിപ്പിക്കുകയാണ്‌ ഇപ്പോഴത്തെ പ്രജനനരീതികള്‍കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. പശുവിന്‌ പാല്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള കഴിവ്‌ പ്രധാനമായും വംശപാരമ്പര്യത്തെയും സാഹചര്യത്തെയും ആശ്രയിച്ചാണിരിക്കുന്നതെന്ന്‌ ഒന്നാമദ്ധ്യായത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്‌. പ്രജനനപദ്ധതികളുടെ വിജയവും പരാജയവും കണക്കാക്കുന്നത്‌ തലമുറകളില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ കഴിഞ്ഞിട്ടുള്ള ജീനുകളുടെ സംഖ്യയെയും അവയെ അടുത്ത തലമുറയ്‌ക്ക്‌ പകര്‍ന്നുകൊടുക്കുവാന്‍ മൃഗങ്ങള്‍ക്കുള്ള കഴിവിനെയും അനുസരിച്ചാണ്‌. 


പശുക്കള്‍ക്ക്‌ ജന്മനാ വര്‍ദ്ധിച്ച ക്ഷീരോല്‍പാദനശേഷി ലഭിച്ചിട്ടില്ലെങ്കില്‍ അവയെ കാര്യക്ഷമമായി പരിപാലിച്ചതുകൊണ്ടോ വളരെ മെച്ചമായ തീറ്റസാധനങ്ങള്‍ കൊടുത്തതുകൊണ്ടോ പാല്‍ വര്‍ദ്ധിക്കുകയില്ല. അതിനാല്‍ പാലിന്റെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന്‌ കാലികളുടെ മെച്ചപ്പെട്ട ഒരു തലമുറയെ കരുപ്പിടിപ്പിക്കേണ്ടതാണ്‌. അതിനായി പലതരം പ്രജനനരീതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്‌. 


അന്തഃപ്രജനനം


ഒരേ വര്‍ഗത്തില്‍ത്തന്നെ അന്യോന്യം രക്തബന്ധമുള്ളവയെ തമ്മില്‍ ഇണചേര്‍ക്കുകയോ ബീജസങ്കലനം നടത്തുകയോ ചെയ്യുന്നതിന്‌ അന്തഃപ്രജനനം എന്നു പറയുന്നു. ഇപ്രകാരമുള്ള വര്‍ഗോല്‍പ്പാദനം സുദൃഢമായ ചില സ്വഭാവവിശേഷങ്ങള്‍ നിലനിര്‍ത്തുന്നതിന്‌ സാധിക്കും. കാളയുടെയും പശുവിന്റെയും പ്രകൃതിദത്തമായ ഉല്‍കൃഷ്‌ടഗുണങ്ങള്‍ കിടാക്കളില്‍ പകര്‍ത്തുകയാണ്‌ ഈ രീതികൊണ്ട്‌ പ്രധാനമായി ഉദ്ദേശിക്കുന്നത്‌. എന്നാല്‍ ദീര്‍ഘകാലത്തേക്ക്‌ ഇത്തരത്തിലുള്ള വര്‍ഗോല്‍പ്പാദനം തുടര്‍ന്നുകൊണ്ടു പോകുന്നത്‌ ആശാസ്യമല്ല. കാലക്രമത്തില്‍ സന്താനപരമ്പരകള്‍ക്ക്‌ ശരീരദാര്‍ഢ്യം കുറയുന്നതിനും തദ്വാര എളുപ്പത്തില്‍ രോഗാധീനമാകുന്നതിനും ഇടയാകുന്നതാണ്‌. നിഷ്‌കര്‍ഷയോടുകൂടിയ തെരഞ്ഞെടുപ്പ്‌ നടത്തുന്നപക്ഷം കാലികളില്‍ ചില സ്ഥിരഗുണങ്ങള്‍ നിലനിര്‍ത്തുന്നതിന്‌ ഈ മാര്‍ഗം ഉപയോഗപ്പെടുത്താവുന്നതാണ്‌. 
 

സംവൃത അന്തഃപ്രജനനം


വളരെ അടുത്ത ബന്ധമുള്ള മൃഗങ്ങളെ ഇണചേര്‍ക്കുന്ന രീതിക്ക്‌ സംവൃത അന്തഃപ്രജനനം എന്നു പറയുന്നു. ഉദാ: അച്ഛന്‍ x മകള്‍, അമ്മ x മകന്‍, സഹോദരി x സഹോദരന്‍.
 

ക്രമിക അന്തഃപ്രജനനം


രക്തബന്ധമുള്ളതും എന്നാല്‍ വളരെ അടുത്ത ബന്ധമില്ലാത്തതുമായ മൃഗങ്ങളുടെ ഇണചേര്‍ക്കലിനെ ക്രമിക അന്തഃപ്രജനനം എന്നാണു പറയുന്നത്‌. കാലികളില്‍ ചില സ്ഥിരഗുണങ്ങള്‍ നിലനിര്‍ത്തുന്നതിന്‌ ഈ സമ്പ്രദായം പ്രയോജനപ്പെടുന്നതാണ്‌. 
 

ബഹിര്‍പ്രജനനം


ഒരേ വര്‍ഗത്തിലുള്ള കന്നുകാലികളില്‍ പരസ്‌പര രക്തബന്ധമില്ലാത്തവയെ തമ്മില്‍ ഇണചേര്‍ക്കുകയോ കൃത്രിമബീജസങ്കലനം നടത്തുകയോ ചെയ്യുക. ഇതിന്റെ പ്രധാനോദ്ദേശ്യം ഒന്നിന്റെ പോരായ്‌മകളെ മറ്റൊന്നിന്റെ ഉല്‍കൃഷ്‌ടഗുണങ്ങളുമായി ബന്ധപ്പെടുത്തി അനുകൂലഫലം ഉണ്ടാക്കുകയെന്നതാണ്‌. ശ്രദ്ധാപൂര്‍വ്വമായ മേല്‍നോട്ടവും പരിരക്ഷണവും ഉണ്ടെങ്കില്‍ മെച്ചമായ തലമുറയെ ഉല്‍പ്പാദിപ്പിക്കുന്നതിന്‌ ഈ മാര്‍ഗം ഫലപ്രദമാണ്‌.
 

ഉദ്‌വംശനം


ഒരു വര്‍ഗത്തിലുള്ള ഏറ്റവും മെച്ചപ്പെട്ട വിത്തുകാളയെ മാത്രം ഉപയോഗിച്ച്‌ ഇണചേര്‍ക്കുകയോ കൃത്രിമബീജസങ്കലനം നടത്തുകയോ ചെയ്‌താല്‍ ആ വര്‍ഗം കാലക്രമത്തില്‍ മെച്ചപ്പെടുന്നതാണ്‌. പക്ഷേ, ഇതുമൂലം ഗണ്യമായ പുരോഗതിയുണ്ടാകുന്നതിന്‌ കാലതാമസമുണ്ടാകും. നല്ല വര്‍ഗം വിത്തുകാളയെ ഉപയോഗിച്ച്‌ നാടന്‍കാലികളുടെ വംശത്തെ മെച്ചപ്പെടുത്തുന്നതിനാണ്‌ ഈ മാര്‍ഗം ആവിഷ്‌കരിച്ചിട്ടുള്ളത്‌. ഇപ്രകാരം ഉണ്ടായ ഒന്നാം തലമുറയിലെ പശുക്കിടാക്കളെ അവയുടെ പിതൃവര്‍ഗത്തില്‍പ്പെട്ടതും അതുപോലെ ഗുണങ്ങളോടുകൂടിയതുമായ മറ്റൊരു വിത്തുകാളയെക്കൊണ്ട്‌ ഇണ ചേര്‍ക്കണം. ഇങ്ങനെ അഞ്ചോ ആറോ തലമുറകള്‍ കഴിയുമ്പോള്‍ മെച്ചപ്പെട്ട ഗുണങ്ങള്‍ ആ തലമുറയിലെ കിടാക്കള്‍ക്ക്‌ ലഭിക്കുന്നതാണ്‌. 
 

ബഹിസ്സങ്കരണം


ഒരേ വര്‍ഗത്തില്‍പ്പെട്ടതും തമ്മില്‍ രക്തബന്ധമില്ലാത്തതുമായ മൃഗങ്ങളെ ഇണചേര്‍ക്കുന്നതിനെയാണു ബഹിസ്സങ്കരണം എന്നു പറയുന്നത്‌. കഴിഞ്ഞ നാലു തലമുറകളില്‍ ബന്ധമൊന്നും ഇല്ലാത്ത രണ്ടു കാലികളെ തിരഞ്ഞെടുത്ത്‌ ഇണചേര്‍ക്കുന്നു.


സങ്കരപ്രജനനം


നല്ല ഇനത്തില്‍പ്പെട്ട രണ്ടു വര്‍ഗങ്ങള്‍ തമ്മിലോ ജാതികള്‍ തമ്മിലോ ഇണ ചേര്‍ത്ത്‌ ഒരു സങ്കരജാതിയെ ഉല്‍പ്പാദിപ്പിക്കുന്നതിനെയാണ്‌ സങ്കരപ്രജനനം എന്നു പറയുന്നത്‌. 
ഉദാ : ജേര്‍സിക്കാളയും സിന്ധിപ്പശുവും ഇണചേര്‍ത്തുണ്ടാകുന്ന സങ്കര ഇനം. ഇപ്രകാരമുണ്ടാകുന്ന സങ്കരവര്‍ഗങ്ങള്‍ക്ക്‌ മാതാപിതാക്കന്മാരെക്കാള്‍ വലിപ്പവും പ്രസരിപ്പും ഉല്‍പ്പാദനശേഷിയും ഉണ്ടായിരിക്കും. സങ്കര ഇനങ്ങളില്‍ കണ്ടുവരുന്ന അമിതമായ പ്രസരിപ്പിനെ സങ്കരവീര്യം എന്നു പറയുന്നു. ഒന്നാം തലമുറയില്‍ ഈ സങ്കരവീര്യം കൂടുതല്‍ പ്രകടമായിരിക്കും.
സങ്കരവര്‍ഗത്തിന്റെ ആ ഒന്നാം തലമുറയ്‌ക്ക്‌ വര്‍ഗഗുണമുള്ള കാളയില്‍ നിന്നും 50 ശതമാനവും രണ്ടാം തലമുറയ്‌ക്ക്‌ 75 ശതമാനവും മൂന്നാം തലമുറയ്‌ക്ക്‌ 87.5 ശതമാനവും ഗുണങ്ങള്‍ പൈതൃകമായി ലഭിക്കുന്നതാണ്‌. മൂന്നും നാലും അനന്തരതലമുറകളിലും ഇങ്ങനെ ലഭിക്കുന്ന കിടാക്കള്‍ക്ക്‌ സാധാരണയില്‍ വലിപ്പം കുറഞ്ഞും വേഗത്തില്‍ സുഖക്കേടുകള്‍ പിടിപെടുന്നതിന്‌ സാദ്ധ്യതയുള്ളതായും കണ്ടുവരുന്നു. ഈ ദൂഷ്യം പരിഹരിക്കുന്നതിനുള്ള മാര്‍ഗം നിശ്ചിത ശതമാനം നല്ലവര്‍ഗം കന്നുകാലികളുടെ സ്വഭാവം സ്ഥിരമായി നിലനിര്‍ത്തുകയാണ്‌. ഇതിന്‌ 75 ശതമാനം വിദേശസ്വഭാവമുള്ള മെച്ചപ്പെട്ട കാളകളുടെ ബീജം ഉപയോഗിച്ച്‌ 50 ശതമാനം വിദേശസ്വഭാവമുള്ള പശുക്കളില്‍നിന്ന്‌ 62.5 ശതമാനം വിദേശസ്വഭാവവും 37.5 ശതമാനം നാടന്‍ സ്വഭാവവും ഉള്ള കിടാക്കളെ ഉല്‍പ്പാദിപ്പിക്കുകയാണ്‌. ഈ ക്രമം ആവര്‍ത്തിക്കുന്നപക്ഷം ഒരു നിശ്ചിത ശതമാനം വിദേശസ്വഭാവം പശുക്കളില്‍ നിലനിര്‍ത്തിക്കൊണ്ടുപോകുവാന്‍ സാധിക്കുന്നതാണ്‌.


നിര്‍ധാരണം


വര്‍ഗോല്‍പ്പാദനത്തിനായി ഒരുകൂട്ടം പശുക്കളില്‍നിന്നും ഏറ്റവും നല്ലവയെ തിരഞ്ഞെടുക്കുന്നതിനാണ്‌ നിര്‍ദ്ധാരണം എന്നു പറയുന്നത്‌.
 

തിരഞ്ഞുമാറ്റല്‍


ഒരുകൂട്ടം പശുക്കളില്‍നിന്ന്‌ വര്‍ഗോല്‍പ്പാദനത്തിന്‌ ഉപകരിക്കാത്തവയും ഉല്‍പ്പാദനക്ഷമത കുറഞ്ഞവയും നല്ല ഇനത്തിന്റെ ലക്ഷണമില്ലാത്തവയുമായ പശുക്കളെ വേര്‍തിരിച്ചുമാറ്റുന്നതിനെയാണ്‌ തിരഞ്ഞുമാറ്റല്‍ എന്നു പറയുന്നത്‌. പ്രകടനരൂപത്തിന്റെ അടിസ്ഥാനത്തിലും പാരമ്പര്യഗുണത്തിന്റെ അടിസ്ഥാനത്തിലും വംശാവലിയുടെ അടിസ്ഥാനത്തിലും നിര്‍ധാരണം നടത്താവുന്നതാണ്‌. സങ്കരപ്രജനനം മൂലം ഉല്‍പ്പാദിപ്പിക്കപ്പെട്ടിട്ടുള്ള കാലികളെ ശ്രദ്ധാപൂര്‍വ്വമായ നിര്‍ധാരണവും തിരഞ്ഞുമാറ്റലും നടത്തിയാല്‍ പ്രത്യേക ഗുണങ്ങളോടുകൂടിയ ഒരു പുതിയ കാലിവര്‍ഗത്തെ രൂപപ്പെടുത്തി എടുക്കാവുന്നതാണ്‌. 
 

കൃത്രിമബീജസങ്കലനം


വിത്തുകാളകളുടെ ബീജം ശേഖരിച്ച്‌ അതിനെ നേര്‍പ്പിച്ച്‌ മദിയുള്ള പശുക്കളുടെ യോനിയില്‍ പ്രത്യേക ഉപകരണങ്ങള്‍ വഴി നിക്ഷേപിക്കുന്നതിനെയാണ്‌ പശുക്കളുടെ `കൃത്രിമബീജസങ്കലനം' എന്നു പറയുന്നത്‌.
ശാസ്‌ത്രീയമായ കൃത്രിമബീജസങ്കലനമാണ്‌ മെച്ചപ്പെട്ട പ്രജനനത്തിന്‌ ഏറ്റവും പറ്റിയ മാര്‍ഗം. പശുക്കളുടെ ക്ഷീരോല്‍പ്പാദനശേഷിയും കാളകളുടെ പ്രവര്‍ത്തനശക്തിയും പ്രധാനമായും അവയ്‌ക്ക്‌ പൈതൃകമായി ലഭിക്കുന്ന വര്‍ഗഗുണത്തെ ആശ്രയിച്ചിരിക്കുന്നതിനാല്‍ പ്രജനനത്തിന്‌ മേല്‍ത്തരം വിത്തുകാളകളെക്കൊണ്ട്‌ പശുക്കളെ ഇണചേര്‍ക്കുകയോ അവയുടെ ബീജം സംഭരിച്ച്‌ കൃത്രിമബീജസങ്കലനം നടത്തുകയോ ചെയ്യേണ്ടതാണ്‌. നല്ലയിനം വിത്തുകാളകളുടെ ബീജം കൂടുതല്‍ പശുക്കള്‍ക്ക്‌ ഗര്‍ഭധാരണം നടത്തുവാന്‍ ഉപയോഗപ്പെടുന്നുവെന്നതാണ്‌ കൃത്രിമബീജസങ്കലനത്തിന്റെ പ്രത്യേകത. ഒരു വിത്തുകാളയെ സാധാരണരീതിയില്‍ അതിന്റെ ആയുഷ്‌കാലം മുഴുവന്‍ ഇണചേര്‍പ്പിച്ചാല്‍ ഏകദേശം അഞ്ഞൂറോളം കിടാക്കളെ ലഭിക്കുന്നതാണ്‌. എന്നാല്‍ കൃത്രിമബീജസങ്കലനം മൂലമാണെങ്കില്‍ അയ്യായിരത്തിലധികം കിടാക്കള്‍ക്ക്‌ ജന്മം കൊടുക്കാന്‍ സാധിക്കും. 
ക്രിസ്‌ത്വബ്‌ദം 1322-ാമാണ്ടില്‍ ഒരു അറബിപ്രമാണി കുതിരയില്‍ കൃത്രിമബീജസങ്കലനം നടത്തിയതാണ്‌ മൃഗങ്ങളില്‍ ആദ്യത്തെ കൃത്രിമബീജസങ്കലനശ്രമം. 1780-ല്‍ ഒരു ഇറ്റാലിയന്‍ ശാസ്‌ത്രജ്ഞനായ ലാസാറോ സ്‌പാലന്‍സാനി ആദ്യമായി മത്സ്യങ്ങളിലും പിന്നീട്‌ നായ്‌ക്കളിലും ഈ സമ്പ്രദായം പരീക്ഷിച്ചുനോക്കി. അതൊരു വിജയമായിരുന്നു. 1907-ല്‍ ഈവാനോഫ്‌ റഷ്യയിലാണ്‌ ആദ്യമായി കന്നുകാലികളില്‍ ഈ സമ്പ്രദായം ഒരു ഉപാധിയായി സ്വീകരിച്ച്‌ ഒരു കേന്ദ്രം ആരംഭിച്ചത്‌. 
ഇന്ത്യയില്‍ ആദ്യമായി കൃത്രിമബീജസങ്കലനം പരീക്ഷിച്ച്‌ അതില്‍ വിജയിച്ചത്‌ 1939-ല്‍ ഡോക്‌ടര്‍ സാമ്പത്ത്‌കുമാരനായിരുന്നു. അതിനുശേഷം ഇന്ത്യയിലെ പല സ്ഥലങ്ങളിലും കൃത്രിമബീജസങ്കലനപ്രവര്‍ത്തനങ്ങള്‍ നടത്തിവന്നിരുന്നു. നമ്മുടെ കേരളത്തിലെ കുഗ്രാമങ്ങളില്‍പ്പോലും കൃത്രിമബീജസങ്കലനപ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടപ്പിലാക്കിയിട്ടുണ്ട്‌. 
 

ബീജശേഖരണം


നല്ല കടുപ്പമുള്ള റബ്ബര്‍കുഴലിന്റെ ഉള്‍ഭാഗത്ത്‌ അതിനെക്കാള്‍ അല്‍പം നീളം കൂടിയതും കനം കുറഞ്ഞതുമായ വേറൊരു റബ്ബര്‍ ഉറ വയ്‌ക്കുക. റബ്ബര്‍ ഉറയുടെ രണ്ടറ്റവും വളച്ചതിനുശേഷം കട്ടിയുള്ള റബ്ബര്‍ കുഴലുമായി ബന്ധിക്കുക. ഈ രണ്ട്‌ റബ്ബര്‍ ആവരണങ്ങള്‍ക്കും ഇടയിലുള്ള സ്ഥലം 1050F മുതല്‍ 1100F വരെ ചൂടുള്ള വെള്ളംകൊണ്ട്‌ നിറയ്‌ക്കുക. ഇങ്ങനെ തയ്യാറാക്കിയ റബ്ബര്‍ കുഴലിന്റെ ഒരു ഭാഗത്ത്‌ ഒരു റബ്ബര്‍കോണ്‍ ഘടിപ്പിച്ച്‌ ഇതിന്റെ കീഴ്‌ഭാഗത്ത്‌ അളവുകുറികളുള്ള ഒരു ടെസ്റ്റ്യൂബ്‌ പിടിപ്പിച്ചിരിക്കണം. റബ്ബര്‍കോണ്‍ ഘടിപ്പിക്കാത്ത വശത്ത്‌ വാസ്‌ലയിന്‍ പുരട്ടിയിരിേക്കണ്ടതാണ്‌. പശുവിന്റെ മുകളില്‍ വിത്തുകാളയെ കയറാനനുവദിക്കുക. ഈ സമയത്ത്‌ ബീജം സംഭരിക്കുന്ന ആള്‍ അയാളുടെ വലതുകൈയില്‍ കൃത്രിമയോനി സ്വല്‍പം ചരിച്ചുപിടിച്ചുകൊണ്ട്‌ വിത്തുകാളയുടെ ലിംഗത്തിനെ ഇടതുകൈകൊണ്ട്‌ സാവധാനത്തില്‍ കൃത്രിമയോനിയിലേക്ക്‌ വെച്ചുകൊടുത്താല്‍ അതിലേക്ക്‌ വിത്തുകാള ബീജം വിസര്‍ജ്ജിച്ചുകൊള്ളും.
പ്രായപൂര്‍ത്തിയെത്തിയ ഒരു വിത്തുകാള ഒരു പ്രാവശ്യം 10 മില്ലി ലിറ്റര്‍ വരെ ബീജം സ്രവിക്കുന്നതാണ്‌. 1 മില്ലിലിറ്റര്‍ ബീജവിസര്‍ജ്ജനത്തില്‍ 100 കോടിമുതല്‍ 750 കോടിവരെ ബീജാണുക്കള്‍ ഉണ്ടായിരിക്കും. സംഭരിച്ചെടുത്ത ബീജം സൂക്ഷ്‌മദര്‍ശിനി തുടങ്ങിയ ഉപകരണങ്ങളുപയോഗിച്ച്‌ ശാസ്‌ത്രീയ പരിശോധനകള്‍ക്കു വിധേയമാക്കുകയും കൂടുതല്‍ പശുക്കളില്‍ ബീജാവാപം നടത്തുന്നതിനായി ഗര്‍ഭോല്‍പ്പാദനത്തിന്‌ ഫലപ്രദമാകത്തക്ക അനുപാതത്തില്‍ നേര്‍പ്പിക്കുകയും ചെയ്യുന്നു. 
1 മില്ലിലിറ്റര്‍ നേര്‍പ്പിച്ച ലായനിയില്‍ ഉദ്ദേശം 1-11/2 കോടി ബീജം ഉണ്ടായിരിക്കേണ്ടതാണ്‌. ആയതിനാല്‍ പശുവിന്‌ കൃത്രിമബീജസങ്കലനം നടത്തുമ്പോള്‍ 1 മില്ലിലിറ്ററില്‍ കൂടുതല്‍ ബീജം ഉപയോഗിക്കേണ്ട ആവശ്യമില്ല. 
ബീജത്തില്‍ അടങ്ങിയിട്ടുള്ള കോടിക്കണക്കിനു ബീജാണുക്കളില്‍ ഒന്നു മാത്രമേ ഗര്‍ഭോല്‍പ്പാദനത്തിനാവശ്യമാകുന്നുള്ളുവെന്നതിനാല്‍ ഇങ്ങനെ നേര്‍പ്പിക്കുന്നതുമൂലം സാധാരണയുള്ള ഇണചേര്‍പ്പിക്കലില്‍ ഒരു പ്രാവശ്യം സ്രവിക്കപ്പെടുന്ന ബീജം കൂടുതല്‍ പശുക്കള്‍ക്ക്‌ ഗര്‍ഭോല്‍പ്പാദനം നടത്തുവാന്‍ ഉപയോഗപ്പെടുന്നുവെന്നല്ലാതെ ഗര്‍ഭോല്‍പാദനത്തെ ഒരുവിധത്തിലും പ്രതികൂലമായി ബാധിക്കുന്നില്ല. അന്തരീക്ഷത്തിലുള്ള നൈട്രജന്‍ തണുപ്പിച്ച്‌ ദ്രാവകമാക്കിയാല്‍ അതിന്റെ ഊഷ്‌മാവ്‌ -1960C ആയിരിക്കും. ഈ ദ്രാവകമാണ്‌ ഗാഢശീതീകരണത്തിന്‌ ഉപയോഗിക്കുന്നത്‌. നൈട്രജന്‍ ദ്രാവകമായിത്തന്നെ സൂക്ഷിക്കുന്നതിന്‌ പ്രത്യേകതരം ഫ്‌ളാസ്‌കുകള്‍ ആവശ്യമാണ്‌. 
വിത്തുകാളയില്‍നിന്നും ശേഖരിച്ചെടുക്കുന്ന ബീജത്തിന്റെ വ്യാപ്‌തം, ആപേക്ഷികസാന്ദ്രത, ദ്രാവകത്തിന്റെ ചലനം എന്നിവ പരിശോധിക്കുന്നു. പിന്നീട്‌ ട്രിസ്‌ലായകത്തില്‍ നേര്‍പ്പിച്ചെടുക്കുന്നു. തണുപ്പിക്കുമ്പോള്‍ ബീജാണുക്കള്‍ക്ക്‌ ആഘാതം ഏല്‍ക്കാതിരിക്കുവാന്‍ ട്രിസ്‌ലായകത്തില്‍ ഗ്ലിസറോള്‍ ചേര്‍ക്കുന്നുണ്ട്‌. ബീജാണുക്കള്‍ക്ക്‌ വേണ്ട പോഷകാംശങ്ങള്‍ ലഭിക്കുവാനായി ഫ്രക്‌ടോസും ചേര്‍ക്കുന്നുണ്ട്‌. 
100 മില്ലി ലായകം തയ്യാറാക്കുവാന്‍ താഴെ കൊടുത്തിട്ടുള്ള സാധനങ്ങള്‍ ആവശ്യമാണ്‌. 
കോഴിമുട്ടയുടെ മഞ്ഞക്കരു - 25 മില്ലി
ഫ്രക്‌ടോസ്‌ - 2 ഗ്രാം 
പെനിസിലിന്‍ (ക്രിസ്റ്റലൈന്‍) - 50,000 ക.ഡ. 1.u 
സ്‌ട്രെപ്‌ടോമൈസിന്‍ - 50,000 മൈക്രോഗ്രാം
ഗ്ലിസറോള്‍ - 8 മില്ലി
സോഡിയം സിട്രേറ്റ്‌ ഡൈഹൈഡ്രേറ്റ്‌ - 3.2%
കൃത്രിമബീജസങ്കലനം നടത്തേണ്ട സമയത്ത്‌ തണുത്തിരിക്കുന്ന സ്‌ട്രോ പുറത്തെടുത്തു വൃത്തിയായ ഒരു തുണിയില്‍ ഒരു മിനിട്ട്‌ നേരത്തേക്ക്‌ സൂക്ഷിക്കുന്നു. പിന്നീടതു സാധാരണ വെള്ളത്തില്‍ അല്‍പസമയം വയ്‌ക്കുന്നു. വെള്ളത്തില്‍നിന്നും പുറത്തെടുത്തു തുടച്ച്‌ അന്തരീക്ഷത്തിലെ താപനിലയിലെത്തിച്ചശേഷം പ്രത്യേകതരം ഇന്‍സെമിനേഷന്‍ ഗണ്‍ ഉപയോഗിച്ചു ബീജസങ്കലനം നടത്താം. 
കൃത്രിമബീജസങ്കലനത്തിന്റെ വിജയത്തിനു വളരെ പ്രധാനമായ ഒരു ഘടകമാണ്‌ നല്ല ബീജം ഉപയോഗിക്കുകയെന്നത്‌. സൂക്ഷ്‌മദര്‍ശിനിയില്‍ക്കൂടി നോക്കിയാല്‍ ഏതാണ്ട്‌ വാലുമാക്രിയുടെ രൂപത്തിലിരിക്കുന്ന ബീജാണുവിന്റെ വാല്‍ ചുരുണ്ടവയോ പിളര്‍ന്നവയോ ആയിരുന്നാല്‍ അത്‌ ഉപയോഗത്തിനു പറ്റിയതല്ല. വിത്തുകാളയില്‍നിന്നും സംഭരിക്കുന്ന ബീജത്തില്‍ ബീജാണുക്കളുടെ എണ്ണം വളരെ കുറഞ്ഞിരുന്നാലും ഉപയോഗയോഗ്യമല്ല. 
മെച്ചപ്പെട്ടതും വംശാവലി ഉള്ളതുമായ വിത്തുകാളകളില്‍നിന്നും ശേഖരിക്കുന്ന ബീജമായിരിക്കണം കൃത്രിമബീജസങ്കലനത്തിന്‌ ഉപയോഗിക്കേണ്ടത്‌. ബീജസംഭരണത്തിനായി ഉപയോഗിക്കുന്ന വിത്തുകാള എല്ലാത്തരം പകര്‍ച്ചവ്യാധികളില്‍നിന്നും വിമുക്തമായിരിക്കണം. 
സാധാരണയായി ഒരു വിത്തുകാളയെക്കൊണ്ട്‌ ഒരു പശുവിനെ ഇണചേര്‍പ്പിച്ചാല്‍ ചന പിടിച്ചില്ലെങ്കില്‍ അതില്‍നിന്നുണ്ടായേക്കാവുന്ന നഷ്‌ടം വലുതായി കണക്കാക്കുന്നില്ല. എന്നാല്‍ വിത്തുകാളയില്‍നിന്നും സംഭരിച്ചെടുക്കുന്ന ബീജം നേര്‍പ്പിച്ച്‌ അനേകം പശുക്കള്‍ക്ക്‌ കൃത്രിമബീജസങ്കലനം നടത്തുമ്പോള്‍ ഗര്‍ഭം ധരിക്കാതിരുന്നാലുള്ള നഷ്‌ടം ഭീമമായിരിക്കും. ആകയാല്‍ വിത്തുകാളയില്‍നിന്നും ശേഖരിച്ചെടുക്കുന്ന ബീജാണുക്കളില്‍ യാതൊരുവിധ മാലിന്യങ്ങളോ രോഗാണുക്കളോ കലരുവാന്‍ ഇടയാകാതെ സൂക്ഷിക്കേണ്ടതാണ്‌. ബീജസംഭരണത്തിനും ബീജസങ്കലനത്തിനും മറ്റും ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അണുനാശനം ചെയ്‌തതായിരിക്കണം. അങ്ങനെ ചെയ്യാതെ ബീജസങ്കലനം നടത്തുന്നപക്ഷം പശുവിനും രോഗം പിടിപെടാനിടയുണ്ട്‌.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍