പശു :കന്നുകാലി പ്രദര്‍ശനമല്‍സരങ്ങള്‍

നല്ല കന്നുകാലികളുടെ ഉടമസ്ഥനെ കണ്ടെത്താനും ആദരിക്കാനുമുള്ള ഒരു വഴിയാണ്‌ കന്നുകാലി പ്രദര്‍ശന മല്‍സരങ്ങള്‍. ക്ഷീരകര്‍ഷകരെ ഈ മേഖലയില്‍തന്നെ പിടിച്ചുനിര്‍ത്താനും കൂടുതല്‍ പേരെ ഇതിലേക്ക്‌ ആകര്‍ഷിക്കുവാനും കര്‍ഷകരുടെയിടയില്‍ നല്ലയിനം കന്നുകാലികളെ നന്നായി വളര്‍ത്തുവാനുമുള്ള ഒരു മല്‍സരബുദ്ധി ഉണ്ടാക്കിയെടുക്കുകയുമാണ്‌ പ്രദര്‍ശന മല്‍സരം കൊണ്ടുദ്ദേശിക്കുന്നത്‌. ഇന്ത്യയില്‍ വര്‍ഷത്തില്‍ 2600 ലധികം ജില്ലാതല പ്രദര്‍ശനമല്‍സരങ്ങള്‍ നടത്തുന്നുണ്ടെന്നാണ്‌ കണക്ക്‌. 1936-ല്‍ കന്നുകാലി പ്രദര്‍ശന സൊസൈറ്റി രൂപീകരിച്ചതുമുതല്‍ ദേശീയ കന്നുകാലി പ്രദര്‍ശനമല്‍സരങ്ങള്‍ നടത്തിവരുന്നുണ്ട്‌.
കേരളത്തില്‍ മൃഗസംരക്ഷണവകുപ്പ്‌, ക്ഷീരവികസനവകുപ്പ്‌, ക്ഷീരസംഘങ്ങള്‍ എന്നിവയുടെ മേല്‍നോട്ടത്തില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ പഞ്ചായത്ത്‌-ബ്ലോക്ക്‌-ജില്ലാതലങ്ങളിലായാണ്‌ പല്‌പപോഴും പ്രദര്‍ശന മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നത്‌.
നന്നായി സംഘടിപ്പിക്കുന്ന പ്രദര്‍ശനമല്‍സരങ്ങള്‍ ക്ഷീരകര്‍ഷകനെ സംബന്ധിച്ചിടത്തോളം ഒരാഘോഷം തന്നെയാണ്‌. വിജയികള്‍ക്കുള്ള വലിയ സമ്മാനത്തുകയും പാരിതോഷികവും പ്രദര്‍ശനത്തിന്റെ പ്രസക്തി വര്‍ധിപ്പിച്ചു. പല പഞ്ചായത്തുകളിലും ജനകീയാസൂത്രണത്തിന്റെ ഭാഗമായിത്തന്നെ പ്രദര്‍ശനമല്‍സരങ്ങള്‍ ഇപ്പോള്‍ നടത്തിവരുന്നുണ്ട്‌.
കന്നുകാലി പ്രദര്‍ശനം നടത്തുന്നതിനു മുമ്പായി സംഘാടകരും പങ്കെടുക്കുന്നവരും അറിഞ്ഞിരിക്കേണ്ട ഒരുപാട്‌ കാര്യങ്ങളുണ്ട്‌. ഇതെക്കുറിച്ചുള്ള അറിവില്ലായ്‌മ പ്രദര്‍ശനത്തിനുശേഷം പലപ്പോഴും പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്‌. വിധ നിര്‍ണയത്തിലെയും നടത്തിപ്പിലെയും അപാകതകളായിരിക്കും പ്രശ്‌നവിഷയങ്ങള്‍. ഇതേക്കുറിച്ചള്ള ബോധവല്‍ക്കരണത്തിന്റെ അഭാവമാണ്‌ ഇതിനു കാരണം. വളരെ സാങ്കേതികത്വം നിറഞ്ഞതാണ്‌ കന്നുകാലി പ്രദര്‍ശനത്തിന്റെ വിധിനിര്‍ണയം. പങ്കെടുക്കുന്ന ഉടമസ്ഥരുടെയും സംഘാടകരുടെയും സഹകരണം നല്ല വിധിനിര്‍ണയത്തിന്‌ അത്യന്താപേക്ഷിതമാണ്‌.
പലപ്പോഴും പ്രദര്‍ശനമല്‍സരത്തില്‍ പങ്കെടുക്കുന്ന മൃഗങ്ങളുടെ എണ്ണം നോക്കിയാണ്‌ മല്‍സരത്തിന്റെ വിജയം വിലയിരുത്തുന്നത്‌. എന്നാല്‍ ഏറ്റവും നല്ല കന്നുകാലികളെ പ്രദര്‍ശിപ്പിക്കുന്ന മല്‍സരമാണ്‌ ഏറ്റവും നല്ലത്‌. അതുകൊണ്ടുതന്നെ ഒരു നല്ല പ്രദര്‍ശനമല്‍സരത്തിലെ വിധിനിര്‍ണയവും എളുപ്പമാകില്ല.
പ്രദര്‍ശനമല്‍സരങ്ങളിലെ പ്രശ്‌നങ്ങളൊഴിവാക്കുവാന്‍ ഇതിന്റെ സംഘാടകരും പങ്കെടുക്കുന്നവരും ചില മുന്‍കരുതലുകളും ഒരുക്കങ്ങളും നടത്തണം. മൃഗങ്ങളെ കൊണ്ടുവരുവാന്‍ സൗകര്യമുള്ള തുറന്ന സ്ഥലത്തായിരിക്കണം പ്രദര്‍ശനം സംഘടിപ്പിക്കേണ്ടത്‌. നല്ല വെയിലത്തും മഴക്കാലത്തും പ്രദര്‍ശനം നടത്തരുത്‌. രാവിലെയോ വൈകുന്നേരമോ നടത്തുന്നതാണു നല്ലത്‌.
പശു, കിടാരി, കിടാവ്‌ എന്നീ മൂന്നു വിഭാഗങ്ങളിലായി വേണം പ്രദര്‍ശനം നടത്തുവാന്‍. ഓരോ വിഭാഗത്തിനും നല്‍കേണ്ടുന്ന സമ്മാനങ്ങളും നേരത്തെ നിശ്ചയിച്ചിരിക്കണം.
കുളമ്പുരോഗം തുടങ്ങിയ പകര്‍ച്ചവ്യധികള്‍ ഉള്ള സമയങ്ങളില്‍ പ്രദര്‍ശനങ്ങള്‍ നടത്തരുത്‌.
പ്രദര്‍ശനത്തിനു മുമ്പുതന്നെ ഉടമസ്ഥന്റെ പേര്‌ രജിസ്റ്റര്‍ ചെയ്‌ത്‌ ഒരു നമ്പര്‍ മൃഗത്തിന്റെ കഴുത്തില്‍ കെട്ടിത്തൂക്കണം. പ്രദര്‍ശനമല്‍സരങ്ങളില്‍ വിധികര്‍ത്താവാക്കേണ്ടത്‌ പരിചയമുള്ളതും സ്ഥലവാസിയല്ലാത്തതുമായ സാങ്കേതിക വിദഗ്‌ധനെ ആയിരിക്കണം. എല്ലാ മൃങ്ങളെയും രജിസ്റ്റര്‍ ചെയ്‌ത്‌ പ്രദര്‍ശനസ്ഥലത്ത്‌ കെട്ടിയ ഉടനെതന്നെ വിധിനിര്‍ണയം തുടങ്ങണം.
പ്രദര്‍ശനത്തിനു മുമ്പു മൃഗങ്ങളെയും ഒരുക്കേണ്ടതുണ്ട്‌. പ്രസവത്തിനു ദിവസങ്ങള്‍ക്കു മുമ്പോ പ്രസവിച്ചയുടനെയോ പ്രദര്‍ശനത്തിനു കൊണ്ടുപോകരുത്‌. രോഗംവന്നവയെയും ഒഴിവാക്കേണ്ടതാണ്‌. പ്രദര്‍ശനസ്ഥലം ദൂരെയാണെങ്കില്‍ വാഹനത്തില്‍വേണം കൊണ്ടുപോകുവാന്‍.
പ്രദര്‍ശനത്തിനു കൊണ്ടുപോകുന്നതിനു മുമ്പായി മൃഗത്തെ നല്ലവെള്ളത്തില്‍ കുളിപ്പിച്ച്‌ ഉണങ്ങിയ തുണികൊണ്ട്‌ തുടച്ചശേഷം ശരീരം മുഴുവനും ബ്രഷ്‌ ചെയ്യണം. ചെള്ള്‌ മുതലായ പരാദങ്ങളെ എടുത്തുകളയണം. വാലറ്റം സോപ്പുപയോഗിച്ച്‌ കഴുകി തുടച്ചശേഷം ചീര്‍പ്പ്‌ ഉപയോഗിച്ചു ചീകി വൃത്തിയാക്കണം. പ്രദര്‍ശനത്തിനു കൊണ്ടുപോകുന്നതിന്‌ ഒരു മണിക്കൂര്‍ മുമ്പുതന്നെ കുറേശ്ശെ തീറ്റയും വെള്ളവും കൊടുക്കണം. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിക്കണം. പ്രദര്‍ശനത്തിനു തൊട്ടു മുമ്പു വയര്‍ നിറയെ തീറ്റ കൊടുക്കുന്നത്‌ അഭികാമ്യമല്ല.
കുളമ്പിന്റെ അധികം നീളമുള്ള ഭാഗം മുറിക്കണം. ചെവിയിലെയും തലയിലെയും നീളമുള്ള രോമങ്ങള്‍ വെട്ടി വൃത്തിയാക്കണം. വാലിലെ രോം 10 ഇഞ്ചില്‍ കൂടരുത്‌. കൊമ്പ്‌ നീളമുള്ളതാണെങ്കില്‍ 1 ഇഞ്ചുവരെ രക്തം വരാതെ മുറിച്ചു മാറ്റാം. കൊമ്പിന്റെ പ്രതലം പരുക്കനാണെങ്കില്‍ ഉരച്ചുമിനുസ്സപ്പെടുത്തണം. ട്രൈപോളീന്‍ പൗഡര്‍ എണ്ണയില്‍ ചേര്‍ത്ത്‌ പോളീഷ്‌ ചെയ്യാം. കഴുത്തിലോ കൊമ്പിലോ അലങ്കാരങ്ങള്‍ കെട്ടിത്തൂക്കരുത്‌. ശരീരത്തില്‍ എണ്ണയോ മരുന്നുകളോ പുരട്ടരുത്‌. അകിടു വല്ലാതെ നിറഞ്ഞിരിക്കുകയാണ്‌ എങ്കില്‍ കുറച്ചു കറന്നെടുക്കാം.
വിധിനിര്‍ണയം നടന്നുകൊണ്ടിരിക്കുമ്പോള്‍ മൃഗങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ മറ്റുള്ളവരുമായി ചര്‍ച്ച ചെയ്യരുത്‌. സമ്മാനം പ്രതീക്ഷിച്ചെത്തുന്ന ഉടമസ്ഥന്‍ അതു കിട്ടിയില്ലെങ്കില്‍ ദേഷ്യം പ്രകടിപ്പിക്കുകയോ വിധികര്‍ത്താക്കളെയും സംഘാടകരെയും കുറ്റപ്പെടുത്തുകയോ ചെയ്യരുത്‌. ഉടമസ്ഥന്‍ തന്റെ മൃഗത്തെ വിലയിരുത്തുന്നതുപോലെയല്ല ഒരു സാങ്കേതിക വിദഗ്‌ധന്‍ വിലയിരുത്തുന്നത്‌. കുറെ കര്‍ഷകര്‍ ഒരു മൃഗത്തിനു സമാനസാധ്യത കല്‍പ്പിച്ചാല്‍ ഒരുപക്ഷേ, സാങ്കേതികവിദഗ്‌ധന്‍ തിരഞ്ഞെടുക്കുന്നത്‌ മറ്റൊന്നായിരിക്കും.
വിധിനിര്‍ണയം ഒരുപാട്‌ ശാസ്‌ത്രീയതത്ത്വങ്ങള്‍ക്കു വിധേയമായിട്ടാണ്‌ നടത്തുന്നത്‌. ഇതിനായി മൃഗത്തിന്റെ ഗുണങ്ങളെ പലതായി വിഭജിച്ചു മാര്‍ക്കിടാറാണ്‌ പതിവ്‌. വിധി കര്‍ത്താവിന്റെ മനസില്‍ 100-ല്‍ 100 മാര്‍ക്കും നല്‍കാവുന്ന ഒരു യഥാര്‍ത്ഥ്യമൃഗത്തെ താരതമ്യം ചെയ്‌താണ്‌ ഒരു നല്ല വിധി കര്‍ത്താവ്‌ മാര്‍ക്കിടുക.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍