കോഴി :കോഴിക്കുഞ്ഞങ്ങളുടെ പരിപാലനം

ലിംഗനിര്‍ണ്ണയം


വിരിഞ്ഞ്‌ 24 മണിക്കൂറിനകംതന്നെ കോഴിക്കുഞ്ഞുങ്ങളുടെ ലിംഗനിര്‍ണ്ണയം നടത്തുന്നതിന്‌ അവലംബിക്കുന്ന മാര്‍ഗ്ഗത്തെ അവസ്‌കരഭിത്തിയുടെ നിരീക്ഷണം എന്നു പറയുന്നു. ഈ മാര്‍ഗ്ഗം ഉപയോഗിച്ച്‌ കോഴിക്കുഞ്ഞുങ്ങളുടെ ലിംഗനിര്‍ണ്ണയം ചെയ്യുവാന്‍ 200 വാട്ട്‌ ബള്‍ബ്‌ കത്തിച്ചിട്ടുള്ള ഒരു വിളക്ക്‌ ആവശ്യമാണ്‌. ലിംഗനിര്‍ണ്ണയം നടത്തുന്ന ആളുകളുടെ കണ്ണുകള്‍ക്ക്‌ താഴെ വരത്തകവണ്ണം സജ്ജീകരിച്ചിട്ടുള്ള വിളക്കിലെ വെളിച്ചം മുഴുവന്‍ കോഴിക്കുഞ്ഞില്‍ പതിക്കത്തക്ക വിധമുള്ള ഒരു ഷേഡ്‌ ഉണ്ടായിരിക്കണം. ഇത്‌ ലിംഗനിര്‍ണ്ണയം നടത്തുന്ന ആളുകളുടെ കണ്ണില്‍ വെളിച്ചം നേരിട്ടു പതിക്കാതിരിക്കാന്‍ സഹായകമാകും.
ലിംഗനിര്‍ണ്ണയം ചെയ്യേണ്ട കോഴിക്കുഞ്ഞിനെ ഇടതുകൈയിലെടുക്കുന്നു. തള്ളവിരലും ചൂണ്ടുവിരലും ഉപയോഗിച്ചു കോഴിക്കുഞ്ഞിന്റെ വയറ്റില്‍ അമര്‍ത്തി വയറ്റിലുള്ള കാഷ്‌ഠം ഞെക്കിക്കളയുകയാണ്‌ ആദ്യമായി ചെയ്യുന്നത്‌. തുടര്‍ന്ന്‌ കോഴിക്കുഞ്ഞിന്റെ അവസ്‌കരഭാഗം മുകളിലായി വരത്തക്കവണ്ണം ഇടതു തള്ളവിരലും വലതു ചൂണ്ടുവിരലും ഉപയോഗിച്ച്‌ പിടിക്കുന്നു. അവസ്‌കരഭാഗത്തിനു മുകളിലായി വയറിനെതിരെ ഈ വിരലുകള്‍ പതിഞ്ഞിരിക്കും. വലതുകൈയുടെ തള്ളവിരല്‍ അവസ്‌കരഭാഗത്തിന്റെ അടിവശത്തു വെക്കുന്നു. മുകള്‍വവശത്തുള്ള രണ്ടു വിരലുകളും ആദ്യസ്ഥാനത്തുതന്നെ വെച്ചു പതുക്കെ താഴോട്ടുമര്‍ത്തും. അപ്പോള്‍ത്തന്നെ അടിവശത്തുള്ള വിരലിന്റെ നഖമുപയോഗിച്ച്‌ അവസ്‌കരഭിത്തിയെ മുകളിലോട്ടു തള്ളുന്നു. തുടര്‍ന്ന്‌ മുകള്‍വശത്തുള്ള വിരലുകളെ രണ്ടു വശങ്ങളിലേക്കും അല്‍പ്പം ചലിപ്പിക്കും.
ഇതിന്റെ ഫലമായി അവസ്‌കരത്തിന്റെ ഉള്‍ഭാഗം വ്യക്തമായി പരിശോധിക്കുവാന്‍ തക്കവണ്ണം പുറത്തേക്കു തള്ളിവരുന്നു. പൂവന്‍കോഴികളില്‍ ലൈംഗികാവയവങ്ങളുടെ പ്രാരംഭ വളര്‍ച്ചകള്‍ വ്യക്തമായ മുഴകളുടെ രൂപത്തില്‍ കാണുവാന്‍ കഴിയും. പിടക്കോഴികളില്‍ ഈ മുഴ വളരെ ചെറുതായിരിക്കുകയോ തീരെ ഇല്ലാതിരിക്കുകയോ ചെയ്യും.
 

കോഴിക്കുഞ്ഞുങ്ങളെ വാങ്ങല്‍


നല്ലയിനം കോഴിക്കുഞ്ഞങ്ങളെ മാത്രം വളര്‍ത്തി സംരക്ഷിച്ച്‌ ശാസ്‌ത്രീയ പ്രജനനമുറകള്‍ കൈകൊള്ളുന്ന സ്ഥാപനങ്ങളില്‍നിന്നുമാത്രമേ കോഴിക്കുഞ്ഞുങ്ങളെ വാങ്ങാവൂ. മുട്ടയുല്‍പ്പാദനം ലക്ഷ്യമാക്കി ഈ രംഗത്തിറങ്ങുന്നവര്‍ ലിംഗനിര്‍ണ്ണയം നടത്തിയ പിടക്കുഞ്ഞുങ്ങളെ വാങ്ങുന്നതാണ്‌ അഭികാമ്യം.
വര്‍ഷത്തിലെ ഏതു മാസവും കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിനായി തെരഞ്ഞെടുക്കാമെങ്കിലും കേരളത്തിലെ പ്രത്യേക കാലാവസ്ഥ കണക്കിലെടുക്കുമ്പോള്‍ ഫെബ്രുവരി മുതല്‍ മെയ്‌മാസം വരെയുള്ള സമയമാണ്‌ ഉചിതമായിട്ടുള്ളത്‌. കാരണം ഈ സമയത്ത്‌ വളര്‍ത്തുന്ന കുഞ്ഞുങ്ങള്‍, മുട്ടയുടെ വില വിണിയില്‍ വര്‍ധിക്കാന്‍ തുടങ്ങുമ്പോള്‍, ഉല്‍പ്പാദനം തുടങ്ങുന്നു. കൂടാതെ മേല്‍ പ്രസ്‌താവിച്ച മാസങ്ങളില്‍ അന്തരീക്ഷത്തിലെ ചൂട്‌ കൂടുതലായതിനാല്‍ കൃത്രിമചൂടിനായി വേണ്ടിവരുന്ന വിദ്യുച്ഛക്തിയുടെ ചെലവും ഒരു പരിധിവരെ കുറയ്‌ക്കാം. സെപ്‌റ്റംബര്‍ മാസം മുതല്‍ സാധാരണയായി മുട്ടയ്‌ക്ക്‌ കൂടുതല്‍ വില കിട്ടുന്ന സമയമായതുകൊണ്ട്‌ ഫെബ്രുവരി-മാര്‍ച്ച്‌ മാസങ്ങളില്‍ കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്താന്‍ തുടങ്ങിയാല്‍ അവയില്‍നിന്നും കൂടുതല്‍ ആദായം പ്രതീക്ഷിക്കാം.
 

ബ്രൂഡിങ്‌


കോഴിക്കുഞ്ഞുങ്ങള്‍ക്ക്‌ തൂവലുകള്‍ വളരുന്നതുവരെ കൃത്രിമമായി ചൂട്‌ നല്‍കി സംരക്ഷിക്കേണ്ടത്‌ അത്യാവശ്യമാണ്‌. കോഴിക്കുഞ്ഞുങ്ങള്‍ക്ക്‌ 4 ആഴ്‌ച പ്രായം ആകുന്നതുവരെ ഇങ്ങനെ ചൂട്‌ നല്‍കി സംരക്ഷിക്കണം. തണുപ്പുകാലമാണെങ്കില്‍ രണ്ട്‌ ആഴ്‌ചകൂടി ചൂട്‌ കൊടുക്കേണ്ടിവരും. ഡീപ്പ്‌ ലിറ്റര്‍ രീതിയിലോ ബാറ്ററി ബ്രൂഡര്‍ ഉപയോഗിച്ചോ കുഞ്ഞുങ്ങളെ വളര്‍ത്താം. ഡീപ്പ്‌ ലിറ്റര്‍ രീതിയില്‍ ആദ്യത്തെ രണ്ടാഴ്‌ചവരെ ഒരു കുഞ്ഞിന്‌ 0.045 ച.മീറ്റര്‍ എന്ന നിരക്കിലും അതിനുശേഷം 0.07 ച.മീറ്റര്‍ നിരക്കിലും കൂട്ടിനകത്ത്‌ സ്ഥലമനുവദിക്കണം. ഹോവര്‍ അഥവാ ബ്രൂഡറിനുള്ളില്‍ ഒരു കുഞ്ഞിന്‌ 7 മുതല്‍ 10 ച.സെ.മീറ്റര്‍ സ്ഥലംവേണ്ടിവരും. ആവശ്യാനുസരണം ചൂട്‌ നല്‍കി കോഴിക്കുഞ്ഞുങ്ങളുടെ വളര്‍ച്ചയുടെ ആദ്യത്തെ 4 ആഴ്‌ചക്കാലത്തെ സംരക്ഷണം വഹിക്കുന്നതില്‍ മുഖ്യപങ്ക്‌ വഹിക്കുന്ന ഉപകരണമാണ്‌ ബ്രൂഡര്‍ അഥവാ ഹോവര്‍. പലക, മുളച്ചീള്‌, വീഞ്ഞപ്പെട്ടി, അലൂമിനിയം തുടങ്ങിയ ഉപയോഗിച്ച്‌ ഈ ഉപകരണങ്ങള്‍ നിര്‍മ്മിക്കാം. ബ്രൂഡറിന്റെ എണ്ണം, ആകൃതി എന്നിവ കുഞ്ഞുങ്ങളുടെ എണ്ണത്തെ ആശ്രയിച്ചാണിരിക്കുന്നത്‌. ഒരു മീറ്റര്‍ വ്യാസമുള്ള ഒരു സാധാരണ ബ്രൂഡര്‍ ഉപയോഗിച്ച്‌ ഏകദേശം 250 കുഞ്ഞുങ്ങള്‍ വീതമുള്ള യൂണിറ്റുകളാണ്‌ നല്ലത്‌. വ്യാവസായികാടിസ്ഥാനത്തിലെ പലതരം ബ്രൂഡറുകള്‍ ഇന്ന്‌ നിലവിലുണ്ട്‌. ചൂട്‌ നല്‍കുവാനായി ഇലക്‌ട്രിക്‌ ബള്‍ബുകളോ ഇന്‍ഫ്രാറെഡ്‌ ബള്‍ബുകളോ ഉപയോഗിക്കാവുന്നതാണ്‌. ആദ്യഘട്ടത്തില്‍ കോഴിക്കുഞ്ഞുങ്ങള്‍ക്ക്‌ ഉദ്ദേശം 35 ഡിഗ്രി സെന്റിഗ്രേഡ്‌ ചൂട്‌ ലഭിക്കേണ്ടതാണ്‌. കുഞ്ഞുങ്ങള്‍ വളരുന്തോറും ചൂടിന്റെ അളവ്‌ കുറച്ചുകൊണ്ടുവരണം.
ഉഷ്‌മാപിനി ഉപയോഗിച്ച്‌ താപനില മനസ്സിലാക്കുന്നതിനേക്കാള്‍ ഉത്തമം ബ്രൂഡറിന്‌ താഴെ കോഴിക്കുഞ്ഞുങ്ങള്‍ എങ്ങനെ പെരുമാറുന്നു എന്ന്‌ നിരീക്ഷിക്കുന്നതാണ്‌. ചൂട്‌ അധികമാകുമ്പോള്‍ ബ്രൂഡറില്‍നിന്ന്‌ കഴിയുന്നത്ര അകന്നു നില്‍ക്കുന്നതിനും മറിച്ചുള്ള അവസ്ഥയില്‍ താപകേന്ദ്രത്തോട്‌ അടുത്തു നില്‍ക്കുന്നതിനും ഉള്ള പ്രവണത കുഞ്ഞുങ്ങളില്‍ കാണാം. ഒരു കുഞ്ഞിന്‌ ഒരു വാട്ട്‌ എന്ന തോതില്‍ ബള്‍ബുകള്‍ മതിയാകും. 250 കോഴിക്കുഞ്ഞുങ്ങള്‍ ഉള്ള ഒരു യൂണിറ്റില്‍ 250 വാട്ടിന്റെ ഒരു ഇന്‍ഫ്രാറെഡ്‌ ബള്‍ബ്‌ മതിയാവും. ഏതുതരെ ബള്‍ബുകളായാലും ഇവയുടെ അടിഭാഗം ലിറ്റര്‍ നിരപ്പില്‍നിന്നും കുറഞ്ഞത്‌ 50 സെ.മീറ്ററെങ്കിലും മുകളിലായിരിക്കണം. വേനല്‍ക്കാലത്ത്‌ കൃത്രിമ ചൂട്‌ രാത്രിയില്‍ മാത്രം നല്‍കിയാല്‍ മതിയാകും.
ആദ്യത്തെ ഒരാഴ്‌ച ബ്രൂഡറിന്‌ ചുറ്റും 30 സെ.മീ. പൊക്കത്തില്‍ ഒരു വലയം സ്ഥാപിക്കണം. ഈ വലയം ബള്‍ബില്‍നിന്നും 30 മുതല്‍ 60 സെ.മീ. അകലത്തിലായിരിക്കണം. കാര്‍ഡ്‌ബോര്‍ഡ്‌, പനമ്പ്‌ അല്ലെങ്കില്‍ തകിട്‌ എന്നിവകൊണ്ട്‌ ഇതുണ്ടാക്കാം. കുഞ്ഞുങ്ങള്‍ വളരുന്നതനുസരിച്ച്‌ ബ്രൂഡറിന്‌ ചുറ്റുമുള്ള വലയത്തിന്റെ വിസ്‌തീര്‍ണ്ണം വലുതാക്കിക്കൊണ്ട്‌ ആവശ്യത്തിനുള്ള സ്ഥലം നല്‍കാന്‍ കഴിയും.
ഡീപ്പ്‌ ലിറ്റര്‍ രീതിയില്‍ കുഞ്ഞുങ്ങളെ വളര്‍ത്തുമ്പോള്‍ തുടക്കത്തില്‍ 6 സെ.മീ. കനത്തില്‍ ലിറ്റര്‍ അഥവാ വിരി തറയില്‍ വിരിക്കണം. അതിനുശേഷം ആഴ്‌ചയില്‍ 2 സെ.മീ. നിരക്കില്‍ മൊത്തം 16 സെ.മീ. ധനം ആകുന്നതുവരെ ലിറ്റര്‍ വിതരണം. ഈ അളവില്‍ 1 ച.മീ. സ്ഥലത്ത്‌ ഏകദേശം 10 കി.ഗ്രാം ലിറ്റര്‍ വേണ്ടിവരും. വേനല്‍ക്കാലത്ത്‌ ആഴ്‌ചയില്‍ ഒരു പ്രാവശ്യവും, മഴക്കാലത്ത്‌ ആഴ്‌ചയില്‍ രണ്ടു പ്രാവശ്യവും ലിറ്റര്‍ ഇളക്കണം. ലിറ്റര്‍ എല്ലായ്‌പ്പോഴും ഉണക്കി സൂക്ഷിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. തണുപ്പുള്ള കാലാവസ്ഥയിലും മഴക്കാലത്തും കുറച്ച്‌ പുതിയ ലിറ്റര്‍ വിതറുന്നത്‌ നല്ലതാണ്‌.
കോഴിക്കുഞ്ഞുങ്ങള്‍ക്ക്‌ ആദ്യത്തെ 3 ആഴ്‌ചവരെ കൊടുക്കുന്ന തീറ്റയ്‌ക്ക്‌ സ്റ്റാര്‍ട്ടര്‍ തീറ്റ എന്നു പറയുന്നു. സര്‍ക്കാര്‍ ഉടമയിലും സ്വകാര്യ ഉടമയിലുമുള്ള തീറ്റനിര്‍മ്മാണ കമ്പനികള്‍ കോഴിക്കള്‍ക്കായുള്ള വിവിധ തീറ്റകള്‍ നിര്‍മ്മിച്ച്‌ വിപണനം ചെയ്യുന്നുണ്ട്‌. വിശ്വാസയോഗ്യമായ സ്ഥാപനങ്ങളില്‍നിന്ന്‌ ആവശ്യാനുസരണമുള്ള തീറ്റ വാങ്ങിക്കാവുന്നതാണ്‌.
കേരളത്തില്‍ ലഭ്യമായ തീറ്റ സാധനങ്ങള്‍ ഉപയോഗിച്ച്‌ നിര്‍മ്മിക്കാവുന്ന ഒരു മാതൃകാ സ്റ്റാര്‍ട്ടര്‍ തീറ്റ താഴെ പറയുന്ന രീതിയില്‍ ഉണ്ടാക്കാം.
മുകളില്‍ കാണിച്ചിരിക്കുന്ന 100 കി.ഗ്രാം തീറ്റയില്‍ 25 ഗ്രാം വിറ്റാമിന്‍ മിശ്രിതം (ജീവകങ്ങള്‍ എ,ബി2, ഡി3 എന്നിവ അടങ്ങിയ മശ്രിതം) ചേര്‍ക്കേണ്ടതാണ്‌. കൂടാതെ 50 ഗ്രാം രക്താതിസാരം ചെറുക്കുന്നതിനുള്ള മരുന്നും ചേര്‍ക്കണം.
കോഴിക്കുഞ്ഞുങ്ങള്‍ തിന്നുന്ന തീറ്റയുടെ അളവ്‌, അന്തരീക്ഷചൂട്‌, തീറ്റയിലെ ഊര്‍ജ്ജത്തിന്റെ തോത്‌ മുതലായവയെ ആശ്രയിച്ചാണിരിക്കുന്നത്‌. 
ആദ്യത്തെ രണ്ടുമൂന്ന്‌ ദിവസം ബ്രൂഡറിനകത്ത്‌ കടലാസ്‌ വിരിച്ച്‌ അതില്‍ വേണം തീറ്റ നല്‍കാന്‍. അതിനുശേഷം ചെറിയ തരം തീറ്റപ്പാത്രങ്ങള്‍ ഉപയോഗിക്കണം. തീറ്റപ്പാത്രങ്ങള്‍ വാങ്ങുകയോ അല്ലെങ്കില്‍ മുള ഉപയോഗിച്ച്‌ ഉണ്ടാക്കുകയോ ചെയ്യാം. നിലത്തുറപ്പിച്ച നീളത്തിലുള്ള തീറ്റപ്പാത്രങ്ങളാണ്‌ ഉപയോഗിക്കുന്നതെങ്കില്‍ രണ്ടാഴ്‌ചവരെ ഒരു കുഞ്ഞിന്‌ 2.5 സെ.മീ. നിരക്കിലും ആറാഴ്‌ചവരെ 4.5 സെ.മീ. നിരക്കിലും പാത്രസ്ഥലം അനുവദിക്കണം. തൂക്കിയിടുന്ന തീറ്റപ്പാത്രങ്ങളാണ്‌ ഉപയോഗിക്കുന്നതെങ്കില്‍ 100 കുഞ്ഞുങ്ങള്‍ക്ക്‌ 12 കി.ഗ്രാം തീറ്റകൊള്ളുന്ന 36 സെ.മീ. വ്യാസമുള്ള 3 എണ്ണം വേണ്ടിവരും. ആദ്യത്തെ രണ്ടുമൂന്നു ദിവസം കഴിഞ്ഞാല്‍ തീറ്റപ്പാത്രത്തില്‍ ½ മുതല്‍ ¾ വരെ മാത്രമേ തീറ്റ നിറയ്‌ക്കാവൂ.
കുഞ്ഞുങ്ങള്‍ക്ക്‌ കുടിക്കാനായി വൃത്തിയുള്ള വെള്ളം എല്ലാ സമയത്തും വെള്ളപ്പാത്രങ്ങളില്‍ ഉണ്ടായിരിക്കണം. ട്രഫ്‌ ടൈപ്പ്‌ അല്ലെങ്കില്‍ ഫൗണ്ടന്‍ ടൈപ്പ്‌ വെള്ളപ്പാത്രങ്ങള്‍ ഉപയോഗിക്കാം. ആദ്യത്തെ രണ്ടാഴ്‌ചവരെ 0.6 സെ.മീ. നിരക്കിലും 2 മുതല്‍ 7 ആഴ്‌ച പ്രായമാകുന്നതുവരെ 1.3 സെ.മീ. നിരക്കിലും ഓരോ കുഞ്ഞിനും വെള്ളപ്പാത്രസ്ഥലം അനുവദിക്കണം. ഒരു കാരണവശാലും വെള്ളപ്പാത്രങ്ങള്‍ താപകേന്ദ്രത്തിനടുത്ത്‌ വയ്‌ക്കരുത്‌. കാരണം പാത്രത്തിനുള്ളിലെ വെള്ളം എളുപ്പത്തില്‍ ചൂടാകും. തീറ്റപ്പാത്രങ്ങളും വെള്ളപ്പാത്രങ്ങളും ബ്രൂഡറിനും വെളിയില്‍ നാലുഭാഗത്തുമായി വെച്ചിരിക്കണം. തീറ്റയ്‌ക്കും വെള്ളത്തിനും വേണ്ടി കോഴിക്കുഞ്ഞുങ്ങള്‍ക്ക്‌ 3 മീറ്ററില്‍ കൂടുതല്‍ നടക്കേണ്ടാത്ത വിധത്തിലാണ്‌ തീറ്റപ്പാത്രങ്ങളും വെള്ളപ്പാത്രങ്ങളും സജ്ജീകരിക്കേണ്ടത്‌.
ശ്രദ്ധയര്‍ഹിക്കുന്ന ഒരു പ്രധാന കാര്യം പരിസരശുചിത്വമാണ്‌. ഉപയോഗിക്കുന്ന ലിറ്റര്‍ നനവുള്ളതാണെങ്കില്‍ അത്‌ എളുപ്പത്തില്‍ രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നു. അണുനാശിനി ഉപയോഗിച്ച്‌ ഉപകരണങ്ങളും പരിസരവുമെല്ലാം വൃത്തിയാക്കേണ്ടതാണ്‌.
 

വളരുന്ന കോഴികളുടെ പരിപാലനം


കോഴിക്കുഞ്ഞുങ്ങള്‍ക്ക്‌ 4 മുതല്‍ 5 ആഴ്‌ചവരെ പ്രായമാകുന്നതോടെ അവയ്‌ക്ക്‌ കൊടുത്തുകൊണ്ടിരിക്കുന്ന കൃത്രിമ ചൂട്‌ പിന്‍വലിക്കാം. അതിനുശേഷം ശരിയായ വളര്‍ച്ചയും ആരോഗ്യവുമില്ലാത്ത കുഞ്ഞുങ്ങളെ തെരഞ്ഞെുമാറ്റണം. ഇങ്ങനെയുള്ള കുഞ്ഞുങ്ങള്‍ മറ്റുള്ളവയെപ്പോലെ തീറ്റ തിന്നുമെങ്കിലും അവ പൂര്‍ണ്ണ വളര്‍ച്ചയെത്തുവാന്‍ കൂടുതല്‍ സമയമെടുക്കും. പൂര്‍ണ്ണ വളര്‍ച്ച എത്തിയാല്‍തന്നെ ഇവ മറ്റു കോഴികളെപ്പോലെ ശരിയായ തോതില്‍ മുട്ട ഉല്‍പ്പാദിപ്പിക്കുകയില്ല. തിരഞ്ഞു മാറ്റിയവയില്‍ വളരെ മോശവും സുഖമില്ലാത്തതുമായ കുഞ്ഞുങ്ങളെ നശിപ്പിക്കുന്നതാണ്‌ ഉത്തമം. കാരണം അവയ്‌ക്ക്‌ കൊടുക്കുന്ന തീറ്റയ്‌ക്കു വേണ്ടിവരുന്ന ചെലവ്‌ നഷ്‌ടമായി പരിണമിക്കുന്നു.
ആറാഴ്‌ചവരെ കുഞ്ഞുങ്ങളെ വളര്‍ത്തിയിരുന്ന കെട്ടിടത്തില്‍ത്തന്നെ വളരുന്ന കുഞ്ഞുങ്ങളെ 18 ആഴ്‌ചവരെ പാര്‍പ്പിക്കാം. കെട്ടിടത്തിനുള്ളില്‍ ഒരു കോഴിക്ക്‌ 0.095-0.19 ച.മീ. നിരക്കില്‍ സ്ഥലമനുവദിക്കേണ്ടതാണ്‌.
കോഴിക്കുഞ്ഞുങ്ങള്‍ക്ക്‌ 9 ആഴ്‌ച മുതല്‍ 18 ആഴ്‌ചവരെ കൊടുക്കുന്ന തീറ്റയ്‌ക്ക്‌ ഗ്രോവര്‍ തീറ്റ പറയുന്നു.
മുട്ടയ്‌ക്കുവേണ്ടി വളര്‍ത്തുന്ന കുഞ്ഞുങ്ങള്‍, എട്ട്‌ ആഴ്‌ച മുതല്‍ 20 ആഴ്‌ചവരെ ഒരു കുഞ്ഞ്‌ 6 കി.ഗ്രാം തീറ്റ എന്ന തോതില്‍ ഭക്ഷിക്കുന്നു. ഈ കാലയളവില്‍ തീറ്റപ്പാത്രങ്ങളുടെയും വെള്ളപ്പാത്രങ്ങളുടെയും എണ്ണം കൂട്ടണം. ഒരു കുഞ്ഞിന്‌ 10 സെ.മീ. നിരക്കിലാണ്‌ ഈ സമയത്ത്‌ തീറ്റപ്പാത്ര സ്ഥലം അനുവദിക്കേണ്ടത്‌. തൂക്കിയിടുന്ന തീറ്റപ്പാത്രങ്ങളാണെങ്കില്‍ 50 കോഴിക്ക്‌ 25 കി.ഗ്രാം തീറ്റ ഉള്‍ക്കൊള്ളുന്ന ഒരെണ്ണം എന്ന നിരക്കില്‍ ആവശ്യമാണ്‌. തീറ്റപ്പാത്രത്തിന്റെ വിതാനം കോഴിക്കുഞ്ഞിന്റെ പുറകുവശത്തിനു തുല്യമായോ അല്‍പ്പംകൂടി ഉയര്‍ന്നോ ആയിരിക്കണം. ശുദ്ധജലം എല്ലാ സമയത്തും കുഞ്ഞുങ്ങള്‍ക്ക്‌ കുടിക്കുന്നതിനുള്ള സൗകര്യത്തിനായി വെള്ളപ്പാത്രത്തില്‍ നിറച്ചിരിക്കണം.
ലിംഗനിര്‍ണ്ണയം നടത്താത്ത കുഞ്ഞുങ്ങളെയാണ്‌ വളര്‍ത്തുന്നതെങ്കില്‍ അവയ്‌ക്ക്‌ 10 ആഴ്‌ച പ്രായമാകുമ്പോള്‍ ബാഹ്യലക്ഷണങ്ങള്‍ നോക്കി പൂവനെയും പിടയെയും വേര്‍തിരിക്കണം.
 

മുട്ടക്കോഴികളുടെ പരിപാലനം


നല്ലയിനം കോഴിക്കുഞ്ഞുങ്ങളെ വാങ്ങി ആരംഭിക്കുകയും വളര്‍ച്ചയുടെ ഘട്ടം വരെ വേണ്ടത്ര സംരക്ഷണ ചിട്ടകള്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്‌തതുകൊണ്ടു മാത്രം ഉയര്‍ന്ന ഉല്‍പ്പാദനം ലഭ്യമാകുകയില്ല. ഉല്‍പ്പാദനഘട്ടത്തിലുള്ള കോഴികളുടെ പരിപാലനത്തിനും സജീവശ്രദ്ധ അത്യന്താപേഷിതമാണ്‌.
പതിനെട്ടാഴ്‌ച പ്രായമാകുന്നതോടെ വളര്‍ച്ചയും ആരോഗ്യവും കുറഞ്ഞ പിടക്കോഴികളെ നീക്കം ചെയ്യണം. കഴിക്കുവാനുള്ള മുട്ടയുല്‍പ്പാദിപ്പിക്കുന്നതിന്‌ പൂവന്‍കോഴികളെ ആവശ്യമില്ല. അതുകൊണ്ട്‌ ആരോഗ്യവും പ്രസരിപ്പും ഉള്ള പിടക്കോഴികളെ മുട്ടയിടുന്നവയ്‌ക്കുവേണ്ടി സജ്ജമാക്കിയിട്ടുള്ള കൂടുകളിലേക്ക്‌ മാറ്റണം. ഈ സന്ദര്‍ഭത്തിലുള്ള അവധാനപൂര്‍വമായ തെരഞ്ഞെടുക്കല്‍ മെച്ചപ്പെട്ട ഉല്‍പ്പാദനത്തിനും അനന്തരമായ കുറഞ്ഞ തെരഞ്ഞുമാറ്റലിനും വഴിതെളിക്കുന്നു.
തെരഞ്ഞുമാറ്റല്‍വഴി ഒരു പറ്റത്തിന്റെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുവാന്‍ സാധിക്കുന്നു. ആരോഗ്യമല്ലാത്തവയെയും വൈകല്യമുള്ളവയെയും തെരഞ്ഞുമാറ്റുന്നതിനു പുറമേ മുട്ടയുല്‍പ്പാദനക്ഷമത കുറഞ്ഞവയെയും പറ്റത്തില്‍നിന്നും മാറ്റേണ്ടതാണ്‌. പിടക്കോഴികളില്‍ ഉല്‍പ്പാദനം തുടങ്ങുന്നതിനു തൊട്ടുമുമ്പായി ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട ഗ്രന്ഥികള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നു. തന്മൂലം പിടക്കോഴികളുടെ ശരീരഭാഗങ്ങളിലും ചില മാറ്റങ്ങള്‍ ദൃശ്യമാകുന്നു. ഈ മാറ്റങ്ങള്‍ ശ്രദ്ധിച്ച്‌ മുട്ടയുല്‍പ്പാദിപ്പിക്കുന്നവരയെയും ഉല്‍പ്പാദനം ഇല്ലാത്തവയെയും തിരിച്ചറിയാന്‍ സാധിക്കുന്നു. ചുവടെ ചേര്‍ത്തിരിക്കുന്ന പട്ടിക ഇതിനു സഹായകമാകും.
18 ആഴ്‌ച പ്രായമാകുമ്പോള്‍ കോഴികളെ മുട്ടയിടുന്നവയ്‌ക്കുവേണ്ടിയുള്ള പ്രത്യേക കൂടുകളിലേക്ക്‌ മാറ്റുകയോ അവയെ വളര്‍ത്തിയെടുത്ത കൂടുകളില്‍തന്നെ പരിപാലിക്കുകയോ ചെയ്യാവുന്നതാണ്‌. കൂട്ടില്‍ അനുവദനീയമായ പരമാവധിയെണ്ണം കോഴികളെ വളര്‍ത്തുന്നതുകൊണ്ട്‌ ഉപകരണങ്ങള്‍, പ്രയത്‌നം എന്നിവ വളരെ മെച്ചപ്പെട്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നു. മുട്ടയിടുന്ന കോഴികള്‍ ഒന്നിന്‌ 0.23-0.28 ച.മീ. നിരക്കില്‍ കൂട്ടിനുള്ളില്‍ സ്ഥലം ലഭിച്ചിരിക്കണം. മുട്ടയിടാന്‍ തുടങ്ങുന്നതിന്‌ രണ്ടാഴ്‌ച മുമ്പുതന്നെ മുട്ടക്കൂടുകള്‍ സജ്ജീകരിക്കണം. ഇതുവഴി കോഴികള്‍ക്ക്‌ ഈ കൂടുകളുമായി ഇടപഴകുന്നതിനും പരിചയം സിദ്ധിക്കുന്നതിനും ഇടവരുത്തുന്നു. ഇത്‌ എളുപ്പത്തില്‍ വൃത്തിയാക്കാവുന്നതും വായു അകത്ത്‌ കടക്കാന്‍ പാകത്തിലുള്ളതുമായിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 5 കോഴികള്‍ക്ക്‌ ഒരു കൂട്‌ എന്ന അനുപാതത്തില്‍ മുട്ടക്കൂടുകള്‍ ഉണ്ടായിരിക്കണം. വിലകുറഞ്ഞ മരപ്പലകകള്‍കൊണ്ട്‌ 30:3:40 സെ.മീ. അളവില്‍ ഇത്തരം കൂടുകള്‍ നിര്‍മ്മിക്കാവുന്നതാണ്‌. മുട്ടക്കൂടിനുള്ളില്‍ അനുയോജ്യമായ വൃത്തിയുള്ള വിരി അഥവാ ലിറ്റര്‍ ഉപയോഗിക്കണം. ഇടയ്‌ക്കിടെ ഇവ മാറ്റി പുതിയവ ഇടുകയും ചെയ്യേണ്ടതാണ്‌. വിരി കൂടെക്കൂടെ ഇളക്കിയിടേണ്ടതും വേണ്ടിവന്നാല്‍ പുതിയ വസ്‌തുക്കള്‍ മേല്‍വിരിയായി ചേര്‍ക്കേണ്ടതുമാണ്‌. മുട്ടക്കൂടുകള്‍ക്ക്‌ പകരം മണ്‍കലവും ഉപയോഗിക്കാവുന്നതാണ്‌.
ഉയര്‍ന്ന ഉല്‍പ്പാദനത്തിന്‌ വേണ്ടത്ര വെളിച്ചം അത്യാവശ്യമാണ്‌. മുട്ടയിടുന്ന കാലങ്ങളില്‍ കൂടുതല്‍ വെളിച്ചം നല്‍കുന്നത്‌ പ്രയോജനപ്രദമാണ്‌. 22-ാമത്‌ ആഴ്‌ച മുതല്‍ ആഴ്‌ചയില്‍ 15 മിനിട്ട്‌ എന്ന നിരക്കില്‍ (പകല്‍വെളിച്ചത്തിനു പുറമേ) വെളിച്ചം കൂടുതല്‍ നല്‍കിയാല്‍ ഏകദേശം 33 ആഴ്‌ച പ്രായമെത്തുന്നതോടെ ദിവസം ആകെ 16 മണിക്കൂര്‍ വെളിച്ചം ലഭിക്കുവാന്‍ പര്യാപ്‌തമാകുന്നു. ഉല്‍പ്പാദനത്തിന്റെ കാലത്ത്‌ വെളിച്ചത്തിന്റെ ലഭ്യത കുറയാന്‍ ഇടയാകരുത്‌.
കോഴികള്‍ക്ക്‌ കുറച്ച്‌ വെളിച്ചം ലഭ്യമാക്കിയതുകൊണ്ട്‌ മാത്രമായില്ല. ഒരു കോഴിക്ക്‌ ഒരുവാട്ട്‌ ബള്‍ബുകള്‍ 10 എണ്ണം എന്ന നിരക്കില്‍ ഓരോ 19.0 ച.മീ. സ്ഥലത്തിനും 60 വാട്ടിന്റെ ഒരു ബള്‍ബ്‌ വച്ചിട്ടുണ്ടായിരിക്കണം. തറയില്‍നിന്നും ഉദ്ദേശം 2 മീറ്റര്‍ ഉയരത്തില്‍ തീറ്റപ്പാത്രത്തിനും വെള്ളപ്പാത്രത്തിനും നേരേ മുകളിലായി ഒരു നിരയിലായിരിക്കണം ബള്‍ബുകള്‍ ഘടിപ്പിക്കേണ്ടത്‌.
ഏകദേശം 6 മാസത്തെ ഉല്‍പ്പാദനം കഴിയുന്നതോടെ വെളിച്ച സമയം 17 മണിക്കൂറായി വര്‍ധിപ്പിക്കാവുന്നതാണ്‌. ശേഷിക്കുന്ന ഉല്‍പ്പാദനകാലത്ത്‌ ഇത്രയും സമയം വെളിച്ചം നല്‍കിയാല്‍ മതിയാകും. പതിനേഴു മണിക്കൂറില്‍ കൂടുതല്‍ വെളിച്ചം നല്‍കുന്നതുകൊണ്ട്‌ പ്രത്യേകം നേട്ടങ്ങളൊന്നും തന്നെയില്ല.
നിലത്തുവയ്‌ക്കാവുന്ന നീളത്തിലുള്ള തീറ്റപ്പാത്രങ്ങളിലോ തൂക്കിയിടുന്ന തീറ്റപ്പാത്രങ്ങളിലോ തീറ്റകൊടുക്കാവുന്നതാണ്‌. നീളത്തിലുള്ള പാത്രങ്ങളാണ്‌ ഉപയോഗിക്കുന്നതെങ്കിലും ഒരു കോഴിക്ക്‌ 12.5 സെ.മീ. എന്ന തോതില്‍ പാത്രസ്ഥലം ഉണ്ടായിരിക്കണം. മുട്ടക്കോഴികള്‍ക്ക്‌ തൂക്കിയിടുന്ന തീറ്റപ്പാത്രങ്ങളാണ്‌ അഭിലഷണീയം. 35 സെ.മീ. വ്യാസമുള്ളതും 20 മുതല്‍ 25 കി.ഗ്രാം തീറ്റ ഉള്‍ക്കൊള്ളാന്‍ കഴിവുള്ളതുമായ തൂക്കിയിടുന്ന തീറ്റപ്പാത്രങ്ങള്‍ 100 മുട്ടക്കോഴികള്‍ക്ക്‌ 5 എണ്ണം വച്ച്‌ നല്‍കണം. തീറ്റപ്പാത്രങ്ങള്‍ വെള്ളപ്പാത്രത്തില്‍നിന്ന്‌ 3 മീറ്റര്‍ അകലെയായിട്ടാണ്‌ സജ്ജീകരിക്കേണ്ടത്‌. കോഴികളുടെ പുറകുഭാഗത്തിനു സമം ഉയരത്തിലോ ലിറ്റര്‍ നിരപ്പില്‍നിന്ന്‌ 25 സെ.മീ. പൊക്കത്തിലോ ഇവ ഉറപ്പിക്കാവുന്നതാണ്‌. തീറ്റപ്പാത്രങ്ങളില്‍ 1/3-ല്‍ കൂടുതല്‍ തീറ്റ നിറയ്‌ക്കരുത്‌. തിന്നുന്നത്‌ ത്വരിതപ്പെടുത്തുന്നതിനായി തീറ്റ ഇടയ്‌ക്കിടെ ഇളക്കികൊടുക്കുന്നത്‌ നന്നായിരിക്കും. പച്ചപ്പുല്ലിന്റെ ലഭ്യതയനുസരിച്ച്‌ 100 കോഴികള്‍ക്ക്‌ 1 മുതല്‍ 2 കി.ഗ്രാം വരെ പുല്ല്‌ കൊടുക്കുന്നത്‌ ഗുണപ്രദമാണ്‌. പൊടിച്ച കക്ക തീറ്റയില്‍ ചേര്‍ക്കുന്നതിന്‌ പുറമേ പ്രത്യേകം പാത്രങ്ങളില്‍ യഥേഷ്‌ടം ഉപയോഗത്തിനായി ലഭ്യമാക്കണം.
കൂടിന്റെ നീളത്തിന്‌ സമമായി ഒരു വശത്തുണ്ടാക്കുന്ന വെള്ളത്തിനുള്ള `ചാനല്‍' രീതി കൂടുതല്‍ മെച്ചപ്പെട്ടതാണ്‌. മറ്റു വിധത്തിലുള്ള പാത്രങ്ങളാണ്‌ ഇതിനുപയോഗിക്കുന്നതെങ്കില്‍ ഒരു കോഴിക്ക്‌ 2.5 സെ.മീ. സ്ഥലംവച്ച്‌ ലഭ്യമാക്കിയിരിക്കണം. താപനില 27 ഡിഗ്രി സെന്റിഗ്രേഡില്‍ അധികമാവുന്നപക്ഷം വെള്ളപ്പാത്രസ്ഥലം 25 ശതമാനം വര്‍ധിപ്പിക്കേണ്ടത്‌ ആവശ്യമാണ്‌.
വൈറ്റ്‌ലഗോണ്‍, മൈനോര്‍ക്ക, അങ്കോണ തുടങ്ങിയ മെഡിറ്ററേനിയന്‍ കോഴികളെയാണ്‌ മുട്ടയ്‌ക്കുവേണ്ടി വളര്‍ത്തുന്നത്‌. ഇത്തരം കോഴികള്‍ക്ക്‌ തീറ്റയെ മുട്ടയാക്കി മാറ്റുവാനുള്ള കഴിവ്‌ മറ്റിനങ്ങളിലുള്ള കോഴികളെക്കാളും വളരെ കൂടുതലാണ്‌. കോഴികളുടെ മേന്മ നിര്‍ണ്ണയിക്കുന്നതില്‍ മുഖ്യമായ ഒരു ഘടകമാണ്‌ ആഹാരപരിവര്‍ത്തനശേഷി. ഒരു ഡസന്‍ മുട്ടയുല്‍പ്പാദനത്തിനാവശ്യമായ തീറ്റയുടെ അളവാണ്‌ മുട്ടക്കോഴിയുടെ ആഹാരപരിവര്‍ത്തനശേഷിയെന്ന്‌ സാധാരണയായി വിവക്ഷിക്കുന്നത്‌. നല്ല ഉല്‍പ്പാദനക്ഷമതയുള്ള വൈറ്റ്‌ലഗോണ്‍ കോഴികളുടെ ആഹാര പരിവര്‍ത്തനശേഷി രണ്ടോ അതില്‍ കുറവോ ആണ്‌.
മുട്ടയിടുന്ന കോഴികളുടെ സംരക്ഷണകാര്യത്തില്‍ ഉഷ്‌ണകാലങ്ങളില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം. കൂട്ടിനുള്ളിലെ താപനില 32.3 സെന്റിഗ്രേഡില്‍ കൂടിയാല്‍ കോഴികള്‍ അസ്വസ്ഥരാവുകയും തീറ്റ കഴിക്കുന്നതിന്റെ അളവ്‌ തീരെ താണുപോകുകയും ചെയ്യും. താപനില 37.3 ഡിഗ്രി സെന്റിഗ്രേഡില്‍ കൂടിയാല്‍ ഉയര്‍ന്ന മരണനിരക്കും വളരെ കുറഞ്ഞ മുട്ടയുല്‍പ്പാദനവുമായിരിക്കും ഫലം. ഇതിനെല്ലാം പുറമേ ഇത്തരം സമയങ്ങളില്‍ മുട്ടയുടെ വിലയും ഇടിഞ്ഞിട്ടുണ്ടാകും.
ഉഷ്‌ണകാലത്ത്‌ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ താഴെ പറയുന്നവയാണ്‌.
1. എല്ലാ സമയത്തും ശുദ്ധമായ തണുത്ത വെള്ളം ലഭ്യമാക്കണം. വേണമെങ്കില്‍ ഐസ്‌ കഷണങ്ങള്‍ പൊട്ടിച്ച്‌ വെള്ളപ്പാത്രങ്ങളില്‍ ഇടാവുന്നതാണ്‌.
2. കോഴികളെ പാര്‍പ്പിക്കുന്ന കെട്ടിടത്തിനു ചുറ്റും തണലിനായി മരങ്ങള്‍ വെച്ചുപിടിപ്പിക്കണം.
3. മേല്‍ക്കൂരയില്‍ വൈക്കോല്‍ വിരിക്കുന്നത്‌ പ്രയോജനപ്രദമാണ്‌. കൂടാതെ മേല്‍ക്കൂരയില്‍ വെള്ളം തളിക്കുന്നതും നല്ലതാണ്‌. ഇതുവഴി കെട്ടിടത്തിനുള്ളിലെ ചൂട്‌ 5 ഡിഗ്രി സെന്റിഗ്രേഡ്‌ വരെ കുറയുമെന്ന്‌ കണ്ടിട്ടുണ്ട്‌.
4. കൂട്ടിനുള്ളിലെ വായുസഞ്ചാരം തൃപ്‌തികരമാക്കാന്‍ വശങ്ങളിലുള്ള കമ്പിവല നിത്യവും വൃത്തിയാക്കണം.
5. നനവുള്ള ചാക്കുമറ കാറ്റുള്ള വശത്തായി തൂക്കിയിടുക.
6. പഴയ ലിറ്ററിന്റെ കനം കുറയ്‌ക്കുകയും അതിനു മുകളില്‍ രണ്ടിഞ്ച്‌ കനത്തില്‍ പുതിയ ലിറ്റര്‍ വിരിക്കുകയും ചെയ്യുക.
7. അതിരാവിലെ വൈദ്യുതി വെളിച്ചം നല്‍കുക. ഇത്‌ തണുപ്പുള്ള പ്രഭാതസമയത്ത്‌ കൂടുതല്‍ തീറ്റയും വെള്ളവും കഴിക്കുന്നതിന്‌ സഹായിക്കുന്നു.
8. വെള്ളത്തില്‍ കുഴച്ച തീറ്റ ചെറിയ അളവുകളില്‍ ദിവസം രണ്ടോ മൂന്നോ പ്രാവശ്യം നല്‍കുക.
9. പൊടിച്ച കക്ക എല്ലാ സമയത്തും ലഭ്യമാക്കുക.
10. വേനല്‍ക്കാലങ്ങളില്‍ കോഴികള്‍ ആഹരിക്കുന്ന തീറ്റയുടെ അളവ്‌ കുറയുന്നതിനാല്‍ മാംസ്യം, ഊര്‍ജ്ജം, കാല്‍സിയം, ഫോസ്‌ഫറസ്‌, ജീവകം എ,ബി2, ഡി3 തുടങ്ങിവയുടെ അളവ്‌ സാധാരണ തോതിനേക്കാള്‍ 19 ശതമാനം അധികമുള്ള തീറ്റ നല്‍കുക.
കൂടുതല്‍ കോഴികളെ ഊര്‍ജ്ജിത രീതിയില്‍ വളര്‍ത്തുമ്പോള്‍ രോഗം ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്‌. അതിനാല്‍ രോഗനിവാരണമാര്‍ഗങ്ങള്‍ വളരെ ഗൗരവമായി പാലിക്കേണ്ടത്‌ ലാഭകരമായ കോഴിവളര്‍ത്തലിന്‌ ഒഴിച്ചുകൂടാനാവാത്ത സംഗതിയാണ്‌. പുതിയ വിഭാഗം കോഴികളെ പ്രവേശിപ്പിക്കുന്നതിന്‌ രണ്ടാഴ്‌ച മുമ്പ്‌ കോഴിക്കൂടുകള്‍ വൃത്തിയാക്കുകയും പഴയ ലിറ്റര്‍, ഉപകരണം തുടങ്ങിയവ കൂട്ടിനുള്ളില്‍നിന്ന്‌ മാറ്റുകയും ചെയ്യേണ്ടതാണ്‌. മേല്‍ത്തട്ട്‌, ചുമരുകള്‍, തറ എന്നിവ അണുനാശിനികള്‍ ഉപയോഗിച്ച്‌ വൃത്തിയാക്കുകയും വേണം. ഉപകരണങ്ങളും ഇതേ രീതിയില്‍ ശുചിയാക്കിയതിനുശേഷമാണ്‌ കൂട്ടിനുള്ളില്‍ വയ്‌ക്കേണ്ടത്‌. വൈദ്യുതസജ്ജീകരണങ്ങള്‍ പരിശോധിച്ച്‌ തൃപ്‌തി വരുത്തുന്നതിലും ശ്രദ്ധിക്കണം.. കോഴികളുടെ ശത്രുക്കളായ വന്യപക്ഷികള്‍, എലി, നായ, പൂച്ച തുടങ്ങിയവയെ എല്ലായ്‌പോഴും അകറ്റി നിര്‍ത്തണം. സന്ദര്‍ശകരെ കഴിയുന്നിടത്തോളം ഒഴിവാക്കുന്നതാണ്‌ നല്ലത്‌. തീറ്റപ്പാത്രങ്ങളും വെള്ളപ്പാത്രങ്ങളും ദിവസേന രോഗസംഹാരി തളിച്ച്‌ കഴുകേണ്ടതാണ്‌. നനഞ്ഞ ലിറ്റര്‍ ഉടനടി മാറ്റി പുതിയവ ഇടണം. ഓരോ പ്രാവശ്യം കൂട്ടില്‍ പോകുമ്പോഴും കോഴികളെ നിരീക്ഷണത്തിനു വിധേയമാക്കണം. ഓരോ മൂന്നുമാസവും വിരബാധയ്‌ക്കുള്ള മരുന്ന്‌ നല്‍കണം. എല്ലാറ്റിനും ഉപരിയായി കോഴിക്കൂടും പരിസരവും ശുചിയായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗലക്ഷണം എന്തെങ്കിലും കാണിക്കുന്നുവെങ്കില്‍ എത്രയും പെട്ടെന്ന്‌ രോഗനിര്‍ണ്ണയം നടത്തുകയും വിദഗ്‌ധന്മാരുടെ ഉപദേശപ്രകാരം ആവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കുകയും വേണം.
 

ഉല്‍പ്പാദന ലക്ഷ്യങ്ങള്‍


വിജയകരമായ കോഴിവളര്‍ത്തലിന്‌ കര്‍ഷകര്‍ക്ക്‌ ചില സാങ്കേതിക ലക്ഷ്യങ്ങള്‍ മനസ്സിലുണ്ടായിരിക്കണം. താഴെ പറയുന്ന കാര്യങ്ങള്‍ വിലയിരുത്തി കോഴിവളര്‍ത്തല്‍ വിജയപ്രദമാണോ എന്നു മനസ്സിലാക്കാം.
1. വാര്‍ഷിക മുട്ടയുല്‍പ്പാദനം- കുറഞ്ഞത്‌ വര്‍ഷത്തില്‍ 260-280 മുട്ടകളെങ്കിലും ഒരു കോഴിയില്‍നിന്നും കിട്ടണം.
2. മുട്ടക്കോഴികളുടെ മരണനിരക്ക്‌- മാസത്തില്‍ ഒരു ശതമാനത്തിന്‌ താഴെ.
3. മുട്ടക്കോഴികളുടെ തെരഞ്ഞുമാറ്റല്‍- വര്‍ഷത്തില്‍ 5 ശതമാനത്തില്‍ കൂടരുത്‌.
4. ആഹാര പരിവര്‍ത്തനശേഷി- ഒരു ഡസന്‍ മുട്ടയ്‌ക്ക്‌ 2.0 കി.ഗ്രാമോ അതില്‍ കുറവോ തീറ്റ
5. ലാഭം ഒരു മുട്ടക്കോഴിയില്‍നിന്നും ഒരു മാസത്തില്‍ രണ്ടു രൂപയോ അതില്‍ കൂടതലോ


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍