പശു :എന്താണ്‌ ജൈവപാല്‍?

രോഗമില്ലാത്ത കന്നുകാലികള്‍ക്ക്‌ കീടനാശിനിയോ രാസവളമോ ഉപയോഗിക്കാതെ പ്രകൃതിദത്തമായി ഉല്‍പ്പാദിപ്പിച്ച്‌ കാലിത്തീറ്റയും പച്ചപ്പുല്ലും കൊടുത്ത്‌ ഉല്‍പ്പാദിപ്പിക്കുന്ന പാലാണ്‌ ജൈവപാല്‍.
കേന്ദ്രവാണിജ്യ-വ്യവസായവകുപ്പ്‌ ജൈവ പാലുല്‍പ്പാദനത്തിന്‌ വേണ്ട മാനദണ്ഡങ്ങള്‍ പുറത്തിറക്കുകയുണ്ടായി. ഇതുപ്രകാരം മൃഗങ്ങളെ അവയുടെ അടിസ്ഥാന സ്വഭാവങ്ങള്‍ക്കിണങ്ങുന്ന അവസ്ഥയില്‍ വളര്‍ത്തണം. അവയ്‌ക്കാവശ്യമായ ചലനസ്വാതന്ത്ര്യം നല്‍കണം. ആവശ്യമായ ശുദ്ധമായ വായുവും സൂര്യപ്രകാശവും ലഭിക്കുകയും വേണം. എന്നാല്‍ അവയ്‌ക്ക്‌ സഹിക്കുവാന്‍ കഴിയുന്നതിനുമപ്പുറമുള്ള ചൂടും മഴയും നിയന്ത്രിക്കേണ്ടതാണ്‌. മൃഗങ്ങളെ ഒറ്റയ്‌ക്ക്‌ കൂട്ടിലിട്ടു വളര്‍ത്താന്‍ പാടില്ല.
ജൈവമൃഗപരിപാലനരീതി നടപ്പാക്കുന്നതിന്‌ അല്‍പം സമയമെടുക്കും. ഇതിനെ പരിവര്‍ത്തനകാലം എന്നു പറയുന്നു. ജൈവപാലുല്‍പ്പാദിപ്പിക്കുവാന്‍ വേണ്ടത്‌ 1 വര്‍ഷമാണ്‌. ഒരു വര്‍ഷത്തിനുശേഷം പാലും പാലുല്‍പ്പാദത്തെയും ജൈവകൃഷിയിലൂടെ ഉല്‍പ്പാദിപ്പിച്ചത്‌ എന്ന ലേബലോടെ വില്‍ക്കാവുന്നതാണ്‌. പരിവര്‍ത്തനസമയത്തുള്ള പാലും പാലുല്‍പ്പന്നങ്ങളും പരിവര്‍ത്തനകാലത്ത്‌ ഉല്‍പ്പാദിപ്പിച്ചത്‌ എന്ന രീതിയില്‍ വിപണനം നടത്താം.
ജൈവപാലുല്‍പ്പാദനത്തിനു വേണ്ടി വളര്‍ത്തുന്നവ ജൈവകൃഷിയിടത്തില്‍ ജനിച്ചു വളരുന്നവയായിരിക്കണം. ജൈവ കന്നുകാലികളെ ലഭ്യമല്ലാതെ വന്നാല്‍ 4 ആഴ്‌ച പ്രായമായ പശുക്കുട്ടികളെ പരമ്പരാഗതമായി വളര്‍ത്തുന്ന ഫാമില്‍നിന്നും വാങ്ങാവുന്നതാണ്‌. വംശവര്‍ധനയ്‌ക്കായി തിരഞ്ഞെടുക്കുന്ന ഇനങ്ങളെ പരമ്പരാഗത കൃഷിയിടത്തില്‍നിന്നും പത്തു ശതമാനം വരെ കൊണ്ടുവരാന്‍ അനുവാദമുണ്ട്‌. എന്നാല്‍ അപ്രതീക്ഷിത പ്രകൃതിദുരന്തങ്ങളിലും, കൃഷിയിടത്തിന്റെ വിസ്‌തൃതി ഗണ്യമായി കുറയുന്ന അവസരത്തിലും ചെറിയ കൃഷിയിടത്തിലും 10 ശതമാനത്തില്‍ കൂടുതല്‍ കൊണ്ടുവരാന്‍ അനുവദിക്കും.
പ്രജനനത്തിന്‌ പ്രകൃത്യാലുള്ള രീതിയാണ്‌ അഭികാമ്യം. എന്നാല്‍ കൃത്രിമബീജാദാനം അനുവദിച്ചിട്ടുണ്ട്‌. ഭ്രൂണമാറ്റം അനുവദനീയമല്ല. മൃഗങ്ങളെ വേദനിപ്പിക്കാത്ത രീതിയിലുള്ള വരിയുടയ്‌ക്കല്‍, കൊമ്പുമുറിക്കല്‍ എന്നിവയും അനുവദിച്ചിട്ടുണ്ട്‌.
ജൈവപാലുല്‍പ്പാദനത്തിലെ ഏറ്റവും വലിയ കടമ്പതീറ്റ നല്‍കുന്നതിലെ മാനദണ്ഡങ്ങളാണ്‌. തീറ്റയുടെ 50% അതാതു കൃഷിയിടങ്ങളിലെ നിന്നുതന്നെ ഉണ്ടായതാവണം. ജൈവഫാമുകളില്‍നിന്നും തീറ്റകള്‍ കിട്ടാതെ വന്നാല്‍ 15% വരെ തീറ്റ പരമ്പരാഗത കൃഷിയിടത്തില്‍നിന്നും കൊണ്ടുവരാം. എന്നാല്‍ അഞ്ചു വര്‍ഷത്തിനുശേഷം ഇത്‌ 10 ശതമാനമാക്കി കുറയ്‌ക്കണം. എന്നാല്‍ കാലാവസ്ഥയിലുണ്ടാകുന്ന കഠിനമായ മാറ്റങ്ങളിലും ജൈവകൃഷി അതിന്റെ പ്രാഥമിക അവസ്ഥയിലാണെങ്കിലും ഈ അളവില്‍ മാറ്റം വരുത്താവുന്നതാണ്‌.
തീറ്റയില്‍ താഴെ പറയുന്നവ ഒന്നുംതന്നെ ചേര്‍ക്കരുത്‌
1. കൃത്രിമ വളര്‍ച്ചാസഹായികള്‍
2. വിശപ്പുണ്ടാക്കുന്ന കൃത്രിമ വസ്‌തുക്കള്‍
3. പ്രിസര്‍വേറ്റീവുകള്‍
4. കൃത്രിമ നിറങ്ങള്‍
5. യൂറിയ
6. കശാപ്പുശാലയിലെ അവശിഷ്‌ടങ്ങള്‍
7. വിസര്‍ജ്യവസ്‌തുക്കള്‍
8. ലായകമുപയോഗിച്ചുണ്ടാക്കുന്ന പിണ്ണാക്കുകള്‍
9. ജനിതക എഞ്ചിനീയറിങ്ങിലൂടെ വികസിപ്പിച്ചെടുത്ത തീറ്റകള്‍
മൃഗചികില്‍സയ്‌ക്ക്‌ ആയുര്‍വേദം, ഹോമിയോ, യുനാനി, അക്യുപങ്‌ചര്‍ തുടങ്ങിയ രീതികള്‍ അവലംബിക്കണം. ചെടികളുപയോഗിച്ചുകൊണ്ടുള്ള നാടന്‍ രീതികളും അനുവദിച്ചിട്ടുണ്ട്‌.
അപൂര്‍വ്വം അവസരങ്ങളില്‍ മറ്റ്‌ വഴികളില്ലെങ്കില്‍ അലോപ്പതി ചികില്‍സ നടത്താം. എന്നാല്‍ ആ മൃഗത്തിന്റെ പാലും ഇറച്ചിയും ഉപയോഗിക്കുവാനുള്ള കാലാവധി സാധാരണയില്‍നിന്നും ഇരട്ടിയായിരിക്കും.
പ്രത്യുല്‍പ്പാദന തകരാറുകള്‍ക്ക്‌ വേറെ വഴികളില്ലെങ്കില്‍ ഹോര്‍മോണ്‍ ചികില്‍സ ചെയ്യാം. അപ്പോഴും കാലാവധി ഇരട്ടിയായിരിക്കും. മൃഗങ്ങളെ കൊണ്ടുപോകുന്ന അവസരത്തില്‍ മൃഗക്ഷേമം ഉറപ്പു വരുത്തണം.
കേരളത്തില്‍ ഈ രീതിയില്‍ കന്നുകാലി വളര്‍ത്തല്‍ സാധ്യമാകുമോ എന്നു സംശയം തോന്നാം. ജൈവകൃഷി അവലംബിക്കുന്ന നൂറുകണക്കിനു കൃഷിക്കാര്‍ കേരളത്തിലുണ്ട്‌. ഇവരുടെ കൃഷിയിടത്തില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ ജൈവമൃഗമായിരിക്കും. ജൈവപറമ്പില്‍നിന്ന്‌ ലഭിക്കുന്ന കൃഷി അവശിഷ്‌ടങ്ങള്‍ തീറ്റയായി നല്‍കാം. അതിനു പുറമേ ശീമക്കൊന്ന, പീലിവാക എന്നിവ വേലികളില്‍ കൃഷി ചെയ്യാം. പ്ലാവ്‌, തെങ്ങ്‌ തുടങ്ങിയ ഫോര്‍ഡര്‍ മരങ്ങളുടെ ഇലയും ജൈവതീറ്റയാണ്‌. ജൈവരീതിയില്‍ ഇനങ്ങളില്‍ കൃഷി ചെയ്‌തെടുക്കുന്ന അത്യുല്‍പ്പാദനശേഷിയുള്ള അസോളയും തീറ്റയായി ഉപയോഗിക്കും. ജൈവരീതിയില്‍ കൃഷി ചെയ്യുന്ന മള്‍ബറിയില, വാഴയില എന്നിവയും കന്നുകാലികള്‍ക്ക്‌ തീറ്റയായി നല്‍കാം. ചക്ക, മഴമരത്തിന്റെ കായ, പുളിങ്കുരു എന്നിവയും ജൈവ തീറ്റതന്നെയാണ്‌. പൊക്കാളി നെല്‍വയലുകളില്‍ ജൈവനെല്‍കൃഷി തുടങ്ങിയാല്‍ അതില്‍നിന്നു കിട്ടുന്ന വൈക്കോലും തവിടും ജൈവതീറ്റയായിരിക്കും.
ജൈവരീതിയില്‍ പരിപാലിക്കുന്ന മൃഗത്തിനു പൊതുവേ രോഗങ്ങള്‍ കുറവായിരിക്കും. കൂടാതെ അവയുടെ ഉല്‍പ്പാദനകാലയളവ്‌ കൂടുകയും ചെയ്യും. ചികില്‍സാച്ചെലവുകളും കുറഞ്ഞിരിക്കും. പാലിന്റെ ഉല്‍പ്പാദനം കുറച്ചു കണ്ടാലും വിലയില്‍ നല്ല മാറ്റമുള്ളതിനാല്‍ ബുദ്ധിമുട്ടുണ്ടാകില്ല.
ജൈവപാലിന്‌ നല്ല വിപണിയുള്ളതായി നഗരങ്ങളില്‍ നടത്തിയ സര്‍വെ കാണിക്കുന്നു. ലിറ്ററിന്‌ ....... രൂപയ്‌ക്കുപോലും ആളുകള്‍ ജൈവപാല്‍ വാങ്ങിക്കുവാന്‍ തയാറാണ്‌.
ജൈവപാലിന്റെ അന്തര്‍ദേശീയ വിപണിയും കണ്ടെത്താന്‍ കഴിയും. വൈവിധ്യമാര്‍ന്ന ഔഷധച്ചെടികളുടെ കലവറയായ കേരളത്തില്‍ മൃഗചികില്‍സയ്‌ക്കും ആയുര്‍വേദത്തെയും നാട്ടറിവുകളെയും ഒരു പരിധിവരെ ആശ്രയിക്കാവുന്നതാണ്‌. മൃഗചികില്‍സക്കാവശ്യമായ ആയുര്‍വേദ മരുന്നുകള്‍ക്കു വിദേശങ്ങളില്‍ വന്‍ ഡിമാന്റാണുള്ളത്‌.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍