പശു :കൃത്രിമബീജസങ്കലനരീതികള്‍

 

റെക്‌ടോവജീനല്‍ രീതി


റെക്‌ടോവജീനല്‍ രീതിയില്‍ ബീജാദാനം നടത്തുന്നയാള്‍ ഇടതുകൈ പശുവിന്റെ മലദ്വാരത്തില്‍ക്കൂടി ഗര്‍ഭപാത്രത്തിന്റെ സെര്‍വിക്‌സിനെ പിടിക്കുന്നു. പിന്നീട്‌ വലതുകൈകൊണ്ട്‌ എ.ഐ. ഗണ്‍ പിടിച്ച്‌ യോനിയില്‍ കടത്തി ബീജം സെര്‍വിക്‌സില്‍ നിക്ഷേപിക്കുന്നു. ഇങ്ങനെ ഗര്‍ഭപാത്രത്തില്‍ നിക്ഷിപ്‌തമായ ബീജാണുവും അണ്‌ഡാശയത്തില്‍നിന്നും പുറത്തേക്കു വരുന്ന അണ്‌ഡവും സംയോജിച്ച്‌ ഗര്‍ഭമുണ്ടാകുന്നു. മദി അവസാനിച്ച്‌ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ അണ്‌ഡാശയത്തില്‍നിന്നും അണ്‌ഡം പുറത്തേക്കുവന്ന്‌ അണ്‌ഡവാഹിനികളില്‍ പ്രവേശിക്കുന്നു. ബീജാണുവുമായി സംയോജനം നടക്കാതെവന്നാല്‍ ഈ അണ്‌ഡം നിര്‍ജ്ജീവമോ നിര്‍വീര്യമോ ആയിത്തീരും. 
 

സ്‌പെക്കുലം രീതി


സ്‌പൈക്കുലം എന്ന ഉപകരണം പശുവിന്റെ യോനിയില്‍ കടത്തി ഗര്‍ഭപാത്രത്തിലെ സെര്‍വിക്‌സി (cervix)ല്‍ എ.ഐ. ഗണ്‍ ഉപയോഗിച്ച്‌ ഒരു സിറിഞ്ചിനോട്‌ ബന്ധിച്ചിട്ടുള്ള കണ്ണാടിക്കുഴലില്‍ ശേഖരിച്ചിരിക്കുന്ന ബീജം നിക്ഷേപിക്കുന്നു. സ്‌പെക്കുലം ഉപയോഗിക്കുമ്പോള്‍ അണുരഹിതമായിരിക്കണം. സ്‌പെക്കുലത്തില്‍ വാസലിന്‍ പുരട്ടിയാല്‍ യോനിയില്‍ കടത്തുന്നതിനു സഹായകരമായിരിക്കും. സ്‌പെക്കുലം രീതി ഇപ്പോള്‍ ഉപയോഗിക്കുന്നില്ല.


കൃത്രിമബീജാദാനത്തിന്റെ മെച്ചങ്ങള്‍


1. ഓരോ നൈസര്‍ഗിക സംഭോഗത്തിലും ഏകദേശം 4000-5000 മില്യണ്‍ ശുക്ലം പശുവിന്റെ ജനനേന്ദ്രിയത്തില്‍ പതിക്കുന്നു. ഗര്‍ഭധാരണത്തിന്‌ ഇത്രയേറെ ശുക്ലാണുക്കളുടെ ആവശ്യമില്ല. ഫലപ്രദമായ ബീജസംയോഗത്തിന്‌ 10-12 മില്യണ്‍ ശുക്ലാണുക്കളെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചാല്‍ മതി. ഒരു നൈസര്‍ഗികസംഭോഗംമൂലം പശുവില്‍ നിക്ഷേപിക്കുന്ന ശുക്ലംകൊണ്ട്‌ 400 പശുക്കള്‍ക്കു ബീജാദാനം നടത്താന്‍ സാധിക്കും. 
2. `വിത്തുഗുണം പത്തുഗുണം' എന്നു പ്രസിദ്ധമാണല്ലോ. കന്നുകുട്ടിക്കു ലഭിക്കുന്ന ഗുണങ്ങള്‍ കാളയില്‍നിന്നും പശുവില്‍നിന്നുമാണെന്നു സ്‌പഷ്‌ടം. ഒരു നല്ല വിത്തുകാളയ്‌ക്ക്‌ നൈസര്‍ഗിക സംഭോഗം വഴി നൂറോ ഇരുനൂറോ കുട്ടികള്‍ ജനിക്കുമ്പോള്‍ കൃത്രിമ ബീജാദാനം വഴി പതിനായിരക്കണക്കിന്‌ കുട്ടികളെ ലഭിക്കുന്നു.
3. ഒരു നല്ല വിത്തുകാളയുടെ സംരക്ഷണച്ചെലവ്‌ വളരെ കൂടുതലാണ്‌. കര്‍ഷകര്‍ക്ക്‌ വിത്തുകാളകളെ സംരക്ഷിക്കേണ്ട ബാദ്ധ്യത ഇല്ലാതാകുന്നു. 
4. ഓരോ ഘട്ടത്തിലും കര്‍ശനമായ തെരഞ്ഞെടുക്കല്‍ നടത്തി വളരെ ഉല്‍കൃഷ്‌ടമായ കാളകളെ മാത്രമേ ബീജം ശേഖരിക്കുവാന്‍ ഉപയോഗിക്കുകയുള്ളൂ. 100 കാളക്കുട്ടികളെ വളര്‍ത്തിയാല്‍ അവയില്‍നിന്നും പത്തോ പതിനഞ്ചോ എണ്ണത്തിനെ മാത്രമേ വിത്തുകാളകളായി തിരഞ്ഞെടുക്കുകയുള്ളൂ. 
5. വിത്തുകാളയില്‍കൂടി പകരുന്ന ബ്രൂസല്ലോസിസ്‌, വിബ്രിയോസിസ്‌ തുടങ്ങിയ രോഗങ്ങളെ ഫലപ്രദമായി തടയാന്‍ സാധിക്കുന്നു. പശുക്കളില്‍ ഗര്‍ഭം അലസല്‍ ഉണ്ടാക്കുന്ന രോഗാണുക്കളാണ്‌ ഇവ. 
6. കൃത്രിമബീജാദാനത്തിനു മുമ്പ്‌ ശുക്ലം പരിശോധിക്കുന്നതുകൊണ്ട്‌ മോശപ്പെട്ട ശുക്ലം തിരസ്‌കരിക്കുവാന്‍ സാധിക്കുന്നു. 
7. ബ്രീഡിങ്‌ പോളിസി അനുസരിച്ച്‌ നാടന്‍ പശുക്കളെ ശുദ്ധമായ വിദേശജനുസ്സിലുള്ള കാളയെക്കൊണ്ടാണ്‌ ഇണ ചേര്‍ക്കേണ്ടത്‌. ഈ കാളകള്‍ വളരെ ഭാരം കൂടിയവയും നാടന്‍ പശുക്കള്‍ വളരെ ചെറുതുമായതിനാല്‍ ഇണചേരുമ്പോള്‍ പശുക്കള്‍ക്ക്‌ കാളയുടെ ഭാരം താങ്ങാന്‍ സാധിക്കില്ല. ഇതിനുള്ള പരിഹാരംകൂടിയാണ്‌ കൃത്രിമബീജാദാനം.
8. മെച്ചപ്പെട്ട ചില വിത്തുകാളകള്‍ ചിലപ്പോള്‍ ക്ഷതങ്ങള്‍ മൂലം സംഭോഗത്തിനു കഴിവില്ലാത്തതായി തീരുന്നു. ഈ കാളകളുടെയും ബീജം ശേഖരിച്ച്‌ ബീജാദാനത്തിന്‌ ഉപയോഗിക്കാം. 
9. ചില പശുക്കള്‍ മദിയുള്ളപ്പോഴും വിത്തുകാളയെ പുറത്തുകയറാന്‍ അനുവദിക്കുകയില്ല. ഇവയ്‌ക്ക്‌ കൃത്രിമ ബീജാദാനം സ്വീകാര്യമാണ്‌. 
10. ഒരു പ്രജനന പരിപാടിയിലുള്ള മാറ്റം കൃത്രിമബീജാദാനത്തിലൂടെ എളുപ്പത്തില്‍ നടപ്പിലാക്കാന്‍ സാധിക്കുന്നു. 
11. പ്രൊജനി ടെസ്റ്റിങ്‌ നടത്തി വളരെ കൂടുതല്‍ ഉല്‍പ്പാദനശേഷിയുള്ള കിടാക്കളെ ഉല്‍പ്പാദിപ്പിക്കുവാന്‍ കഴിവുള്ള കാളയെ കണ്ടുപിടിക്കാന്‍ കഴിയുന്നു. ദ്രവീകൃതനൈട്രജനില്‍ ബീജം സൂക്ഷിക്കാമെന്നതിനാല്‍ കാളയുടെ മരണശേഷവും വളരെക്കാലം അതിന്റെ കുട്ടികളെ ഉല്‍പ്പാദിപ്പിക്കാം. 
12. പഠനപ്രക്രിയയില്‍ വളരെ പെട്ടെന്ന്‌ ഫലം സിദ്ധിക്കുവാന്‍ കൃത്രിമബീജാദാനം മൂലം കഴിയുന്നു. ഉദാ: ഏതെങ്കിലും പ്രത്യേക മരുന്നിന്‌ ഗര്‍ഭധാരണ ശതമാനം കൂട്ടാനുള്ള കഴിവ്‌ പരിശോധിക്കുക. 
 

കൃത്രിമബീജാദാനത്തിന്റെ ദോഷങ്ങള്‍


കൃത്രിമബീജാദാനത്തിന്‌ ചില ദോഷങ്ങളുണ്ട്‌. എങ്കിലും മേന്മകളുമായി തട്ടിച്ചു നോക്കുമ്പോള്‍ അവയത്ര ഗണ്യമല്ല. 
1. കൃത്രിമബീജാദാനത്തിന്‌ സാങ്കേതിക പരിജ്ഞാനമുള്ളവരുടെ സേവനം ആവശ്യമാണ്‌.
2. വാര്‍ത്താവിനിമയ സൗകര്യങ്ങളും ഗതാഗത സൗകര്യങ്ങളും ഇല്ലാത്തിടത്ത്‌ ഈ പരിപാടി വിജയിക്കുകയില്ല.
3. ശ്രദ്ധാപൂര്‍വ്വം കാളയെ പരിശോധിച്ചില്ലെങ്കില്‍ ബ്രൂസല്ലോസിസ്‌, വിബ്രിയോസിസ്‌ തുടങ്ങിയ രോഗങ്ങള്‍ വളരെ എളുപ്പം പടര്‍ന്നുപിടിക്കാന്‍ ഇടയുണ്ട്‌.
4. ജനിതക വൈകല്യങ്ങള്‍ ഉള്ള കാളകളെ പ്രത്യക്ഷത്തില്‍ തിരിച്ചറിയുക പ്രയാസമാണ്‌. കാളയ്‌ക്ക്‌ ജനിതക വൈകല്യങ്ങള്‍ ഉണ്ടെങ്കില്‍ വളരെയധികം കുട്ടികള്‍ വൈകല്യമുള്ളതായി ജനിക്കുന്നു.
5. വിത്തുകാളയുടെയും പശുക്കളുടെയും പരിപാലനത്തെ ആശ്രയിച്ചാണ്‌ ഇതിന്റെ വിജയം നിലകൊള്ളുന്നത്‌. കര്‍ഷകരുടെ ഉത്തരവാദിത്വം വളരെ കൂടുതലാണ്‌. പശുവിന്റെ മദി തിരിച്ചറിയാതെ വിട്ടുപോയാല്‍ അത്‌ വന്‍ സാമ്പത്തിക നഷ്‌ടത്തിന്‌ ഇടവരുത്തും.
6. അനവസരത്തിലുള്ള ബീജാദാനം നടത്താനിടവന്നാല്‍ ഗര്‍ഭം അലസിപ്പോകും.
7. ഗര്‍ഭമുള്ള പശുക്കളില്‍ ബീജാദാനം നടത്താനിടവന്നാല്‍ ഗര്‍ഭം അലസിപ്പോകും. 
നൈസര്‍ഗിക സംഭോഗം മൂലമുള്ള ഉത്തേജനം ബീജസംയോഗത്തിന്‌ ആവശ്യമാണെന്ന്‌ ഒരു തെറ്റിദ്ധാരണയുണ്ട്‌. ശരിയായ കൃത്രിമ ബീജാദാനത്തില്‍നിന്നും ബീജസംയോഗത്തിനാവശ്യമായ ഉത്തേജനം ലഭിക്കുകതന്നെ ചെയ്യും.


ഈ വിഭാഗത്തിലെ കൂടുതല്‍ അറിവുകള്‍
jeevalokam

ഹോം പേജ് തലക്കെട്ടുകള്‍